ന്യൂദല്‍ഹി: ആഴ്ചകള്‍ നീണ്ട ആത്മവിശകലനത്തിന് ശേഷം മടങ്ങിയെത്തിയ രാഹുല്‍ഗാന്ധി പുതിയതൊന്നും പറയാനില്ലാതെ മോദിയെ വിമര്‍ശിച്ച് മടങ്ങി. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായ കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ബലമായി കര്‍ഷക ഭൂമി പിടിച്ചെടുത്താല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും താനും അതു തടയാന്‍ സ്ഥലത്തെത്തുമെന്നും പറഞ്ഞു.
രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്റെ കര്‍ഷകറാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ പുതിയയൊന്നും പറയാന്‍ രാഹുല്ഗാന്ധിക്കായില്ലെന്നും പഴയ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ബിജെപി മറുപടി നല്കി. ഇത്രയും നാള് ആത്മപരിശോധന നടത്തി തിരിച്ചെത്തിയആള് പുതിയ ഭാഷയില്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
രണ്ടുമാസത്തെ വിദേശവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു രാംലീല മൈതാനിയില്‍ നടന്നത്. പ്രധാനമന്ത്രിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി തട്ടിപ്പാണെന്നും കര്‍ഷക ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയും അതു ലക്ഷ്യമിട്ടുള്ളതാണ്.
കര്‍ഷകരേയും തൊഴിലാളി വര്‍ഗ്ഗത്തെയും അവഗണിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കര്‍ഷകരാകെ ഭീതിയിലാണ്. നാളെ എന്താകും തങ്ങളുടെ ഭൂമിക്ക് സംഭവിക്കുകയെന്ന ഭീതി ജനങ്ങളിലുണ്ട്. രാജ്യത്തിന്റെ സമ്പത്ത് കര്‍ഷകരാണ് എന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് എല്ലാക്കാലത്തും കര്‍ഷകര്‍ക്ക് അനുകൂലമായി ചിന്തിച്ചു. 70,000 കോടിരൂപയുടെ കാര്‍ഷിക കടമാണ് യുപിഎ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്നും രാഹുല്‍ പറഞ്ഞു.
കര്‍ഷകരുടെ മുറിവില്‍ ഉപ്പുതേക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തിയപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ പോരാടുമെന്ന് മുന്‍പ്രധാനമന്ത്രി ഡോ.മന്മോഹന്സിങും പറഞ്ഞു. രാജ്യമാസകലമുള്ള പതിനായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ കര്‍ഷകരുടെ പ്രാതിനിധ്യം കുറവായിരുന്നു.
രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിത്ത ബിജെപി, രാജ്യത്ത് രാജവാഴ്ചയല്ലെന്നും ജനങ്ങള്‍ തെരഞ്ഞെടുത്തത് ബിജെപിയെ ആണെന്നും പറഞ്ഞു. ഭൂരിപക്ഷത്തിനെതിരായ നിറംകെട്ട പ്രചാരണത്തെ അപലപിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരുടെ സര്‍ക്കാരാണെന്നും കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: