ന്യൂദല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കം. ലോക്സഭ ഇന്നുരാവിലെ സമ്മേളിക്കും. രാജ്യസഭ 23 മുതല്‍ മാത്രമേ ആരംഭിക്കൂ. ബജറ്റ് സമ്മേളനം മെയ് 8വരെ തുടരും. ഭൂമിയേറ്റെടുക്കല്‍ നിയമത്തിന് പുറമേ പ്രത്യക്ഷ സേവന നികുതിബില്‍, റിയല്‍ എസ്റ്റേറ്റ് ബില്‍, കള്ളപ്പണം തടയല്‍ നിയമം, പ്രാദേശിക ഗ്രാമീണബാങ്ക് ബില്‍ തുടങ്ങിയ ബില്ലുകള്‍ രണ്ടാം പാദത്തില്‍ സഭയില്‍ അവതരിപ്പിക്കും. എല്ലാ എംപിമാരും സെഷന് അവസാനിക്കുംവരെ സഭയില്‍ പങ്കെടുക്കണമെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു ബിജെപി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
ദല്‍ഹി ഹൈക്കോടതി ബില്‍, പട്ടികജാതി നിയമഭേദഗതി, പേമെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ബില്‍, മധ്യസ്ഥത-ഒത്തുതീര്‍പ്പ് ബില്‍ എന്നിവയും നടപ്പു സമ്മേളനകാലത്തില് പരിഗണനയ്ക്കെത്തിയേക്കാം. ഭൂമിയേറ്റെടുക്കല്‍ ബില്‍ ഇത്തവണ തന്നെ പാസാക്കണമെന്നും നഷ്ടപ്പെട്ട അവസരങ്ങള്‍ രാജ്യത്തിന് തിരിച്ചുപിടിക്കുന്നതിന് ഭൂമിയേറ്റെടുക്കല്‍ ബില്ലാവശ്യമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
മികച്ച ഫലം നല്കുന്ന സഭാ സമ്മേളനമാണ് നടക്കാന്‍ പോകുന്നതെന്നും പാര്‍ലമെന്റിന്റെ ഉത്പാദന ശേഷി 125 ശതമാനം വര്‍ദ്ധിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആക്രമണം തീവ്രമാണെങ്കിലും പ്രതിപക്ഷ നിലപാട് സര്‍ക്കാരിന് പ്രയോജനകരമാണ്. എംപിമാര്‍ കൂടുതല്‍ ജാഗ്രതയോടെ പങ്കെടുക്കുന്ന ബജറ്റിന്റെ രണ്ടാം സെഷന് കൂടുതല്‍ കരുത്തുറ്റതാകുമെന്നും ചര്‍ച്ചകളിലും മറ്റും സജീവമായി എംപിമാര്‍ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: