ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലിനെപ്പറ്റി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നുണപ്രചാരണങ്ങള്‍ നടക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവര്‍ക്കു വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെപ്പറ്റി ബിജെപി എംപിമാര്‍ക്കായി നടത്തിയ പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു മാത്രമാണ്. അവയിലൊന്നും രാഷ്ട്രീയം കടന്നുവരാന്‍ ഈ സര്‍ക്കാര്‍ അനുവദിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ നേരിട്ട് ജനങ്ങളുമായി സംവദിച്ചുകൊണ്ട് താഴേത്തട്ടിലേക്ക് എത്തിക്കണം. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും വീട്, എല്ലാവര്ക്കും വിദ്യാഭ്യാസം, എല്ലാവര്ക്കും സൗജന്യ ആരോഗ്യപരിരക്ഷ എന്നിവയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്, മോദി പറഞ്ഞു.
രാജ്യത്തുനിന്നും അഴിമതിയേയും വിലക്കയറ്റത്തേയും മാറ്റിനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കര്‍ഷക സബ്സിഡി തുകയില്‍ അമ്പതു ശതമാനം വര്‍ദ്ധനവ് വരുത്തിയ സര്‍ക്കാര്‍ നഷ്ടപരിഹാര പരിധിയില്‍പെടുന്ന കൃഷിനാശം സംഭവിച്ച ഭൂമിയുടെ പരിധി അമ്പതു ശതമാനത്തില്‍ നിന്നും 33 ശതമാനമാക്കി കുറച്ചുനല്‍കുകയും ചെയ്തു. വേനല്‍മഴയില്‍ വടക്കേന്ത്യയിലുണ്ടായ കൃഷിനാശം നേരിടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അതിവേഗത്തിലുള്ളതാണ്. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കിയ സര്‍ക്കാര്‍ അവയുടെ മേന്മ പറഞ്ഞുനടക്കാറില്ലെന്നും മോദി പറഞ്ഞു.
പ്രധാന് മന്ത്രി ജന്‍ധന്‍ യോജന, ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതി, എല്ലാവര്ക്കും ശൗചാലയം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പദ്ധതികളെപ്പറ്റിയും മോദി എംപിമാരോട് വിശദീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം അഭിമാന പദ്ധതികള്‍ അതാതു മണ്ഡലങ്ങളില്‍ കൃത്യമായി നടപ്പാക്കണമെന്നും പാവപ്പെട്ടവര്‍ക്ക് പദ്ധതികളുടെ നേട്ടങ്ങള്‍ എത്തുന്നത് ഉറപ്പാക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.
ചിലര്‍ ജന്മനാതന്നെ ബിജെപിയെ മോശമായി ചിത്രീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവരാണ്. അത്തരക്കാര്‍ക്ക് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശവുമുണ്ട്. എന്നാല്‍ അവര്‍ സ്വയം നിഷ്പക്ഷരാണെന്ന് അവകാശപ്പെടുന്നത് ശരിയല്ലെന്നും മോദി പറഞ്ഞു. കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ നേട്ടങ്ങളും പ്രധാനമന്ത്രി എംപിമാരോട് വിശദീകരിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: