ട്രിപ്പോളി: ലിബിയയില്‍ മുപ്പതോളം ക്രിസ്ത്യന്‍ വിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. എത്യോപ്യന്‍ വംശജരായ ക്രിസ്ത്യന്‍ വിശ്വാസികളാണ് ക്രൂരതയ്ക്ക് ഇരയായതെന്നാണ് സൂചന. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് വീഡിയോ പുറത്തുവിട്ടത്.
തങ്ങള്‍ക്ക് ശത്രുതയുളള ഏത്യോപ്യന്‍ പള്ളിയിലെ ആരാധകരെയാണ് കൊലപ്പെടുത്തുന്നതെന്ന തലക്കെട്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാല്‍ എന്നാണ് കൃത്യം നടന്നതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമല്ല. പതിനഞ്ചോളം പേരടങ്ങുന്ന ഒരു സംഘത്തെ ഒരു ബീച്ചില്‍ വെച്ച് തലയറുക്കുന്നതും മറ്റൊരു സംഘത്തെ തലയ്ക്ക് വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങളുമാണ് പുറത്തുവിട്ടത്.
ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ലിബിയന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. വീഡിയോയില്‍ കാണുന്നവര്‍ തങ്ങളുടെ പൗരന്മാരാണോയെന്ന് ഉറപ്പായിട്ടില്ലെന്ന് എത്യോപ്യ വ്യക്തമാക്കി. സംഭവത്തെ അപലപിക്കുന്നതായും ലിബിയയില്‍ നിന്ന് രക്ഷപെടാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്ക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നും എത്യോപ്യന്‍ സര്‍ക്കാര്‍ വക്താവ് റഡ്വാന്‍ ഹുസൈന് പറഞ്ഞു.
അമേരിക്കയും സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഈജിപ്തുകാരായ 21 ക്രിസ്ത്യന്‍ വിശ്വാസികളുടെ തലയറുത്ത സംഭവത്തിന് പിന്നാലെയാണ് പുതിയ വീഡിയോയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: