തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാസീറ്റുകളിലേക്ക് കോണ്‍ഗ്രസിലെ വയലാര്‍ രവിയും മുസ്ലിം ലീഗിലെ പി.വി. അബ്ദുള്‍ വഹാബും സിപിഎമ്മിലെ കെ.കെ. രാഗേഷും തെരഞ്ഞെടുക്കപ്പെട്ടു. രവിക്കും രാകേഷിനും 37 വോട്ട് വീതവും വഹാബിന് 36 വോട്ടും ലഭിച്ചു. നാലാമത്തെ സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഐയിലെ അഡ്വ. കെ. രാജന് 29 വോട്ട് ലഭിച്ചു. വയലാര്‍ രവി, എം പി അച്യുതന്, പി. രാജീവ് എന്നിവരുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
നിയമസഭാ മന്ദിരത്തില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ ഇന്നലെ രാവിലെ ഒന്‍പതിന് തുടങ്ങിയ വോട്ടിംഗ് 11.47 ന് അവസാനിച്ചു. വൈകുന്നേരം നാലു മണി വരെ വോട്ടിംഗ് സമയം അനുവദിച്ചെങ്കിലും ഉച്ചക്ക് മുമ്പ് തന്നെ എംഎല്‍എമാരെല്ലാം വോട്ടു ചെയ്തു. അഞ്ചു മണിയോടെയാണ് വരണാധികാരി കൂടിയായ നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന് ഫലപ്രഖ്യാപനം നടത്തിയത്.
നോമിനേറ്റഡ് അംഗം ലൂഡി ലൂയിസ് ഒഴികെ 139 എംഎല്‍മാരാണ് ഇന്നലെ വോട്ടു ചെയ്തത്. നോമിനേറ്റഡ് അംഗത്തിന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം ഇല്ല. നോമിനേറ്റഡ് അംഗവും അന്തരിച്ച സ്പീക്കര്‍ ജി. കാര്ത്തികേയനുമടക്കം ആകെ 141 പേരാണ് കേരളനിയമസഭയുടെ മൊത്തം അംഗബലം.
ഇതില്‍ യുഡിഎഫിന് പി.സി. ജോര്‍ജ് അടക്കം 73 അംഗങ്ങളുടെയും എല്‍ഡിഎഫിന് ഗണേഷ് ഉള്‍പ്പെടെ 66 അംഗങ്ങളുടെയും പിന്തുണയുണ്ട്. നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ 38 എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഒഴികെയുള്ളവര്‍ രവിക്കാണ് വോട്ടു ചെയ്തത്. വഹാബിനാണ് മുഖ്യമന്ത്രി വോട്ടു ചെയ്തത്. മുഖ്യമന്ത്രിക്ക് പുറമെ ഘടകകക്ഷികളുടെ വോട്ടാണ് വഹാബിന് നല്‍കിയത്. രണ്ടാം വോട്ടുകള്‍ പരസ്പരം മാറ്റി നല്‍കുകയും ചെയ്തു. നിയമസഭാ നടപടികളുടെ ഭാഗമല്ലാത്തതിനാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിപ്പ് ബാധകമായിരുന്നില്ല. അതിനാല്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ചെറിയൊരു ആശങ്ക നിലനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: