അങ്ങനെ വളരെ ചെറുപ്രായത്തില്‍ തന്നെ അജപുത്രനായ നേമി പാരമ്പര്യമുറക്കു തന്നെ രാജ്യഭരണമാരംഭിച്ചു. അച്ഛന്റെ പേര് നേമി എന്നായിരുന്നു. അനന്തരകാലങ്ങളാണ് ദശരഥനാമം പ്രസിദ്ധമായിത്തീര്‍ന്നത്. പ്രജാക്ഷേമ തല്‍പ്പരനായ അച്ഛന് ഭരണമാരംഭിച്ചപ്പോള്‍ തന്നെ രാജ്യമെങ്ങും ഒരു പുതു ചൈതന്യം കളിയാടി. അദ്ദേഹം ധ്യാനം കൊണ്ട് ഇന്ദ്രിയങ്ങളെ ജയിച്ചവനും മഹാരഥനും ആയിരുന്നു.
അച്ഛന്റെ മഹിമകളേയും യുദ്ധനൈപുണ്യത്തെക്കുറിച്ചും, ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ രാജസേവകന് വന്ന് അങ്ങയെ സഭയിലേക്ക് ക്ഷണിക്കുന്നു എന്നു പറഞ്ഞു. താന്‍ അതു കേട്ടതും നേരെ സഭയിലേക്ക് നടന്നു. സഭയില്‍ ജ്യേഷ്ഠനേയും ഗുരുവിനെയും വണങ്ങി ഒരു ഭാഗത്തേക്ക് മാറി നിന്നു. ലക്ഷ്മണ പ്രവേശനത്തിന് ശേഷം മഹര്‍ഷി രാമനോടായി പറഞ്ഞു, ”രാമാ നമ്മള് തീരുമാനിച്ച പോലെ വിവരങ്ങള്‍ ലക്ഷ്മണനോട് പറയുക.
അതില്‍ വൈമുഖ്യം വിചാരിച്ചിട്ട് കാര്യമില്ല. പ്രതിജ്ഞ ഒരിക്കലും പാലിക്കാതിരിക്കരുത് അത് പാലിക്കാതെ വന്നാല്‍ ധര്‍മ്മം നശിച്ചുപോകും. ത്രിലോകങ്ങളും മുടിഞ്ഞു പോകും. ത്യാഗം വധത്തിന് സമമാണ്. അതുകൊണ്ട് ലക്ഷ്മണനെ വെടിഞ്ഞ് ലോകത്തിന് ക്ഷേമം പുലര്‍ത്തുക. ഗുരുവിന്റെ ധര്‍മ്മാര്‍ത്ഥസഹിതമായ ഈ വാക്കുകള്‍ കേട്ട് രാമന് സഭാമദ്ധ്യേ ലക്ഷ്മണനോടായി പറഞ്ഞു. ”സൗമിത്രേ നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നു. ധര്‍മ്മഹാനി വരാതിരിക്കട്ടെ സജ്ജനങ്ങള്‍ക്ക് വന്ന്കൂടുന്ന ത്യാഗവും വധവും സമമാണ്.”
ഇതുകേട്ട് വിവശനായ താന്‍ കണ്ണുനീരും തൂകിക്കൊണ്ട് തല്‍ക്ഷണം ഇറങ്ങിപ്പോന്നു. ആരോടും ഒരിക്കലും യാത്രപറഞ്ഞിറങ്ങുന്ന സ്വഭാവം തനിക്കില്ലായിരുന്നതുകൊണ്ട് ആരോടും ഒന്നും പറയാതെ ആര്‍ക്കും മുഖദര്‍ശനം നല്‍കാതെ താന്‍ കൊട്ടാരത്തില്‍ നിന്നും ഇറങ്ങി സരയൂനദിയെ ലക്ഷ്യംവെച്ച് ചിന്താഗ്രസ്ഥനായി ഇറങ്ങി വന്നു. ചിന്തയില്‍ വീണ്ടും തന്റെ പിതാവിനെക്കുറിച്ചുളള ഓര്‍മ്മകള്‍ കയറികൂടി.
പാരമ്പര്യമുറക്കു തന്നെ നീതി ധര്‍മ്മങ്ങളെ നടപ്പാക്കിക്കൊണ്ട് ജനക്ഷേമത്തില്‍ മാത്രം മനസ്സുവെച്ച് രാജ്യത്തെ പരിപാലിച്ച മഹാനായിരുന്നു അച്ഛന് അദ്ദേഹം കളിയായിപോലും നുണ പറയുകയോ ശത്രുക്കളോടുപോലും പരുഷമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു വ്യക്തിപോലും അദ്ദേഹത്തിനോട് ശത്രുത പുലര്‍ത്തിയിരുന്നില്ല. ചൂതുകളി, മദ്യപാനം ഇവയിലൊന്നും അദ്ദേഹത്തിന് ആസക്തി ഉണ്ടായിരുന്നില്ല.
അദ്ദേഹത്തോട് ഇണങ്ങുന്നവര്‍ക്ക് അഭ്യുന്നതിയും പിണങ്ങുന്നവര്ക്ക് അധോഗതിയും നിശ്ചയമായിരുന്നു. ഞാണ്മുറുക്കിയ വില്ലുമായി ഒറ്റതേരിലേറി അദ്ദേഹം സമുദ്രപര്യന്തമുളള ഭൂമി മുഴുവന്‍ സ്വന്തം അധീനതയിലാക്കി. മഹാരഥനായ അദ്ദേഹം ഉത്തരകോസല രാജപുത്രിയും, സൗശീല്യ സമ്പന്നയുമായ കൗസല്യാ ദേവിയെ ധര്‍മ്മ പത്നിയായി സ്വീകരിച്ചു. നാളുകള്‍ പലതുകഴിഞ്ഞിട്ടും കൗസല്യാ ദേവി പ്രസവിക്കുകയുണ്ടായില്ല.
അപുത്രത്വം പരിഹരിക്കാന്‍ ദശരഥ മഹാരാജാവ് കേകയ രാജാവിന്റെ പുത്രിയും യൂധാജിത്തിന്റെ അനുജത്തിയും അതിസുന്ദരിയുമായ കൈകേകിയെ ദ്വിതീയ പത്നിയായി സ്വീകരിച്ചു എന്നിട്ടും സന്താനവിഹീനനായി തന്നെ കഴിയേണ്ടി വന്നു. നിരാശനായിത്തീര്ന്നെങ്കിലും ഒടുവില്‍ കാശി രാജകുമാരിയും, സുശീലയുമായ സുമിത്രയെന്ന യുവകന്യകയെക്കൂടി പരിഗ്രഹിച്ചു. ഇവരില്‍ പട്ടമഹിഷിയായി കൗസല്യാദേവിതന്നെയായിരുന്നു. ഇങ്ങനെ സഹധര്മ്മിണികളായ മൂന്നു പത്നിമാരുണ്ടായിരുന്നിട്ടും ദശരഥന്റെ അപുത്രത്വം അദ്ദേഹത്തെ വിട്ടുപിരിഞ്ഞില്ല.
കാലം നീങ്ങി മറയുന്നതോടൊപ്പം അദ്ദേഹത്തിന്റെ മനസ്സില്‍ താപം തിങ്ങിനിറഞ്ഞുകൊണ്ടിരുന്നു. ഈ വിധത്തില്‍ ആ പുത്രാര്‍ത്ഥി നിരാശാവിവശനായിത്തീര്ന്നു. അന്ത:പുരമാകെ ശോകമൂകമായി. പ്രജകള്‍ ചിന്താകുലരായിത്തീര്‍ന്നു. പുത്രനില്ലാത്തതിനാല്‍ അത്യന്ത ദുഃഖിതനായ മഹാരാജാവ് ഉന്മേഷശൂന്യനായും രാജ്യഭരണ വിഷയങ്ങളില്‍ ഉദാസീനനായും നാള്‍ക്കുനാള്‍ ദുര്‍ബലനാവാന്‍ തുടങ്ങി.
രാജാവിന്റെ ഈ ദയനീയാവസ്ഥക്ക് അറുതിവരുത്തുവാനും മനസ്സിനെ ഈ ശോകാവസ്ഥയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന്നുമായി വസിഷ്ഠ മഹര്‍ഷി ദശരഥന് ചില നിര്‍ദ്ദേശങ്ങള്‍ നല്കി. ആ നിര്‍ദ്ദേശമനുസരിച്ച് സകല സന്നാഹങ്ങളോടുംകൂടി നായാട്ടു നടത്തുന്നതിന്ന് രാജാവ് കാട്ടിലേക്കു പുറപ്പെട്ടു.
വനത്തില്‍ ചെന്നശേഷം ഞാണൊലികൊണ്ട്തന്നെ അദ്ദേഹം ദുഷ്ട മുഗങ്ങളെ ഭയപ്പെടുത്തി ഓടിച്ചു വിട്ടു. ഈ അവസരത്തില്‍ പരിഭ്രമിച്ച ഒരു കൂട്ടം മാനുകള്‍ അവരുടെ മുമ്പില്‍ വന്നുപെട്ടു. അസ്ത്രം തൊടുക്കാന്‍ ഒരുങ്ങിനില്ക്കുന്ന അദ്ദേഹത്തെ കണ്ട് മാനുകള്‍ നാലുപാടും ചിതറി ഓടി . ഇതിനിടക്ക് ഒരു മാനിനെ ലക്ഷ്യം വച്ച് അസ്ത്രമയക്കുന്നതിനായി ഞാണ് കാതുവരെ വലിച്ചു. ശരംവിടാന് തയ്യാറെടുത്തു നില്ക്കുന്ന നിമിഷത്തിലാണ് അദ്ദേഹം ആ കാഴ്ച്ച കണ്ടത് താന്‍ ലക്ഷ്യംവെച്ചുനില്ക്കുന്ന ആണ്‍മാനിന്റെ ശരീരത്തെ മറച്ചു നില്ക്കുന്ന പെണ്മാന് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടത്.
പ്രിയതമന് അമ്പേല്ക്കുന്നതിന് പകരം താന്‍ തന്നെ അമ്പേറ്റുകൊളളാമെന്ന് വെച്ച് ആണ് മാനിനെ മറച്ചു നില്ക്കുന്ന ആ നില്‍പ്പ് പ്രണയാഭിജ്ഞനാകയാല് അദ്ദേഹത്തിനു മനസ്സിലാകുകയും, കരളലിയുകയാല് തൊടുത്ത് ചെവിവരെ വില്ലിന്റെ ഞാണ് വലിച്ചിരുന്നിട്ടും അമ്പയക്കാതെ അദ്ദേഹം തന്റെ ശരം പിന്‍വലിച്ചു ദയ തോന്നിക്കുന്ന അവയുടെ നോട്ടം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മനസ്സലിയിപ്പിച്ചു.
പിന്നീടദ്ദേഹം പന്നികളെ വേട്ടായാടുവാനാരംഭിച്ചു. നായാട്ടു കലമ്പല്‍ കേട്ട് തങ്ങളുടെ പ്രിയപ്പെട്ട വിശ്രമസ്ഥാനമായ ചെറുപൊയ്കച്ചളിയുടെ നടുക്കുനിന്നും പെട്ടെന്നെഴുന്നേറ്റ് മുത്തങ്ങപുല്ല് ചവച്ചിരുന്നത് നിര്‍ത്തി ജീവനും കൊണ്ട് പായുന്ന പന്നികളുടെ കാല്പാടുകൊണ്ട് സുവ്യക്തമായ മാര്‍ഗ്ഗത്തെ അദ്ദേഹം പിന്തുടര്ന്നു.
അവയില്‍ ചിലത് അദ്ദേഹത്തിന്റെ നേരെ ചാടാന്‍ മുതിര്‍ന്നെങ്കിലും അദ്ദേഹം തൊടുത്ത ശരത്തിന്റെ രുചി അവ നല്ലവണ്ണം മനസ്സിലാക്കി. കാട്ടുപോത്ത്, സിംഹം,പുലി മുതലായ പല മൃഗങ്ങളേയും അദ്ദേഹം വേട്ടയാടി. നായാട്ടിലുളള രസം കൊണ്ട് അദ്ദേഹം ഏതാനും ദിവസം പരിവാരസമേതം കാട്ടില്‍ത്തന്നെ കഴിച്ചുകൂട്ടി. ഒരു ദിവസം കരിമാനുകളുടെ വഴി പിന്തുടര്ന്ന് അദ്ദേഹം കുറെദൂരം കുതിരയെ ഓടിച്ചു. ഒടുവില്‍ മഹര്‍ഷിമാര്‍ താമസിക്കുന്ന തമസാനദിയുടെ തീരത്താണ് ചെന്നു ചേര്‍ന്നത്.
അദ്ദേഹം അനുചരന്മാരില് നിന്നും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നു. അവിടെനിന്ന് നാലുപാടും നിരീക്ഷിക്കുന്നതിനിടയില് നദീതീരത്തുനിന്നും ആന തുമ്പിക്കയ്യില്‍ വെളളം നിറയ്ക്കുന്നതുപോലൊരു ശബ്ദം കേട്ടു. താന്‍ ശബ്ദിക്കുകയോ പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ ആന വിരണ്ടോടി ഒളിച്ചേക്കുമെന്ന് ശങ്കിച്ച് ശബ്ദംകേട്ട ദിക്കിനെ ലക്ഷ്യമാക്കി ആ മൃഗയാവിദഗ്ദ്ധന് ലക്ഷ്യം ദര്ശിക്കാതെത്തന്നെ ശബ്ദ ലക്ഷ്യം നിര്‍ണ്ണയിച്ച് ”ശബ്ദഭേധി” എന്ന അമ്പയച്ചു.
അമ്പുകൊണ്ട ദിക്കില്‍ നിന്ന് അദ്ദേഹം കേട്ടത് അയ്യോ അച്ഛാ എന്നിങ്ങനെ ഒരു ദീനരോദനമാണ്. അതി ദീനമായ ആ കരച്ചില് കേട്ടപ്പോള്‍ അതിന്റെ കാരണമറിയുന്നതിനായി രാജാവ് ശബ്ദം കേട്ട ദിക്കിനെ ലക്ഷ്യമാക്കി ചെന്നു. ആറ്റുവഞ്ചികൊണ്ട് മറഞ്ഞു കിടന്ന ആ നദീതീരത്ത് ഒരു മുനികുമാരന് അമ്പേറ്റു കിടക്കുന്നതാണ് അദ്ദേഹം കണ്ടത്.
അടുത്തു തന്നെ വെളളം നിറച്ച ഒരു കുടവും കിടക്കുന്നു. അതുകണ്ടപ്പോള്‍ അമ്പുതറച്ചത് മുനികുമാരനായിരുന്നെങ്കിലും വേദനയനുഭവിച്ചത് രാജാവായിരുന്നു. അദ്ദേഹം കുതിരപ്പുറത്തു നിന്നു താഴെയിറങ്ങി മുനികുമാരന്റെ സമീപത്തു ചെന്നു. അരികത്തെത്തിയ അദ്ദേഹം മുനികുമാരന്റെ വര്‍ത്തമാനങ്ങള്‍ ചോദിച്ചറിഞ്ഞു. താനൊരു ശൂദ്രനാണെന്നും വൃദ്ധരും അന്ധരുമായ തന്റെ മാതാപിതാക്കള്‍ സമീപത്തുളള ഒരു പര്ണ്ണശാലയിലുണ്ടെന്നും ആ മുനികുമാരന് രാജാവിനോട് പറഞ്ഞു.
മുനികുമാരന് അപേക്ഷിച്ചതനുസരിച്ചുതന്നെ ദശരഥന് മുനികുമാരന്റെ അമ്പ് ശരീരത്തില്‍ നിന്നും വലിച്ചുരാതെ തന്നെ അദ്ദേഹത്തെ ആ വൃദ്ധ താപസ്സരുടെ ആശ്രമത്തിലേക്ക് കൊണ്ട് പോയി. അറിയാതെ ചെയ്തുപോയ അപരാധം ക്ഷമിക്കണമെന്നപേക്ഷിച്ചു കൊണ്ട് രാജാവ് നടന്ന സംഭവങ്ങളെല്ലാം ആ വൃദ്ധ ദമ്പതികളോട് പറഞ്ഞു. ഇതുകേട്ട് വൃദ്ധരും അന്ധരുമായ ആ മാതാപിതാക്കള്‍ തങ്ങളുടെ താങ്ങും തണലുമായിരുന്ന പുത്രനു വന്നുചേര്‍ന്ന ദുരവസ്ഥയില്‍ മനം നൊന്ത് വളരെ വിലപിച്ചു.
പുത്രന്റെ ശരീരത്തില്‍ തറച്ചിരിക്കുന്ന അസ്ത്രം വലിച്ചെടുക്കുവാന്‍ അവര്‍ ദശരഥനോട് പറഞ്ഞു. അദ്ദേഹം അവരുടെ വാക്കുകള്‍ അനുസരിച്ചു; ശരം ഊരിയെടുത്തതോടെ ആ മുനികുമാരന്റെ ദേഹി ദേഹത്തില്‍നിന്നും യാത്രപറഞ്ഞു. സഹിക്കാനാവാത്ത ഹൃദയവേദനയോടെ കരഞ്ഞുകൊണ്ടിരുന്ന ആ വൃദ്ധ താപസന് കണ്ണുനീര് കയ്യിലെടുത്തുകൊണ്ട് പറഞ്ഞു”വാര്‍ദ്ധക്യത്തില്‍ എന്നെപ്പോലെ അങ്ങും പുത്ര ദു:ഖമനുഭവിച്ച് മരിക്കാനിടവരട്ടെ.
”മുനിയുടെ ശാപ വചസ്സുകള്‍ കേട്ട് ദശരഥന് ഒരു ചാഞ്ചല്യവുമുണ്ടായില്ല. ഒന്നാമത് താന്‍ അപരാധിയാണെന്നും ഈ ശാപത്തിന് അര്‍ഹനാണെന്നും ഉളള ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടാമതായി ഒന്നിനു പകരം മൂന്നു ഭാര്യമാരുണ്ടായിട്ടും ഒരു പുത്രന്റെ മുഖം പോലും കണ്ട് ആനന്ദിക്കുവാന്‍ ഇതുവരെ ഭാഗ്യം ലഭിക്കാത്ത തനിക്ക് ഈ ശാപം ഫലിക്കുവാനായിട്ടെങ്കിലും ഒരു പുത്രന് ഉണ്ടാകുമല്ലോ എന്ന് മനസ്സില്‍ ആശ്വാസവും തോന്നി.
അദ്ദേഹം മുനിയോടു പറഞ്ഞു ”ഇപ്പോള്‍ സിദ്ധനായ അങ്ങു എന്നോട് പറഞ്ഞത്് എന്നെ ശപിക്കുകയല്ല മറിച്ച് പുത്രനില്ലാത്ത എന്നെ അനുഗ്രഹിക്കുകയാണ്. ഇനി ഞാന്‍ അങ്ങേക്ക് വല്ല സഹായവും ചെയ്തുതരേണ്ടതുണ്ടെങ്കില് ദയവായി അരുളിച്ചെയ്താലും. മകനെ അനുഗമിക്കുവാന്‍ ആഗ്രഹിച്ച ആ വൃദ്ധദമ്പതിമാര്‍ ഒരു ചിതയൊരുക്കികൊടുക്കുവാനാണ് ദശരഥനോടാവശ്യപ്പെട്ടത്. ഈ സമയത്ത് രാജാവിനെ അന്വേഷിച്ച് പുറപ്പെട്ട അനുചരന്മാര് അവിടെ വന്നു ചേര്‍ന്നിരുന്നു. നിര്‍ദ്ദേശമനുസരിച്ച് അവര്‍ ചിതയുണ്ടാക്കി മുനികുമാരന്റെ ശരീരം ചിതയില്‍ എടുത്തുവച്ചു. മുനിയും മുനിപത്നിയും ആ ചിതയില്ത്തന്നെ ചാടി മകനെ അനുഗമിച്ചു. താന്‍ പാപം ചെയ്തു പോയല്ലോ എന്ന പശ്ചാത്താപത്തോടെ രാജാവ് കൊട്ടാരത്തിലേക്ക് തിരിച്ചു. ഈ ശാപവാക്കിനെപ്പറ്റി തങ്ങള്‍ വനത്തിലേക്ക് പോകുന്നതുവരെ ദശരഥനെ കൂടാതെ വസിഷ്ഠ സുമന്ത്രന്മാരല്ലാതെ മറ്റാരും തന്നെ അറിഞ്ഞിട്ടില്ല.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: