ചവറ: ചട്ടമ്പിസ്വാമികളുടെ ജീവിതദര്‍ശനം ലോകമെങ്ങും വ്യാപിപ്പിക്കുന്നതിന് പരിശ്രമിക്കണമെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ പറഞ്ഞു. പന്മന ആശ്രമത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 91-ാം മഹാസമാധി വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്തജീവജാലങ്ങളിലും ഈശ്വരനുണ്ടെന്ന് പറയുകയും അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്ത യതിവര്യനായിരുന്നു ചട്ടമ്പിസ്വാമികള്‍. അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും പുതിയകാലഘട്ടത്തിന്റെ പാഠപുസ്തകമാകേണ്ടതുണ്ട്. തനിക്ക് മാത്രമുള്ളതാണ് ചരാചരങ്ങളെന്ന ഭൗതികതയുടെ ആര്‍ത്തിയാണ് പ്രപഞ്ചം നേരിടുന്ന പ്രതിസന്ധി. അതിനെ മറികടക്കാന്‍ വിദ്യാര്‍ത്ഥികളില്‍ സ്വാമികളുടെ ദര്‍ശനം പകര്‍ന്നുകൊടുക്കാന്‍ പദ്ധതികള്‍ ഉണ്ടാകണമെന്ന് പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ പറഞ്ഞു.
ജാതീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും സമത്വത്തിന്റെ സന്ദേശം പകരുകയും ചെയ്ത ജീവിതമായിരുന്നു ചട്ടമ്പിസ്വാമികളുടേതെന്ന് അദ്ദേഹം അനുസ്മരിച്ചു.
പരസ്പരസ്നേഹവും കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ വര്‍ദ്ധിക്കുന്നത് സമൂഹം നേരിടുന്ന വലിയ വിപത്താണെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ വനിതാ കമ്മീഷന് അംഗം ഡോ.ജെ. പ്രമീളാദേവി പറഞ്ഞു.
കുടുംബബന്ധങ്ങള്‍ ദൃഢമാകണമെങ്കില്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കണമെന്നും അത് ചതിക്കുഴികളില്‍ നിന്ന് അവരെയും നാളത്തെ തലമുറയെയും രക്ഷപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
പരിപാടിയില്‍ പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം.ജി. ശശിഭൂഷണ്‍ ആമുഖപ്രഭാഷണം നടത്തി. തിരുവനന്തപുരം ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ വിദ്യാധിരാജ സ്മരണാഞ്ജലി അര്‍പ്പിച്ചു. സ്വാമി ശിവതീര്ഥന് (തപോവനം) വിദ്യാധിരാജസന്ദേശം നല്കി. വിദ്യാനന്ദ തീര്‍ഥപാദസ്വാമി രചിച്ച ഭഗവദ് ദര്‍ശനം കൃതിയുടെ സിഡി പ്രകാശനം നടത്തി. രാവിലെ 5ന് ശ്രീ വിദ്യാധിരാജ സമാരാധനയോടെയാണ് മഹാസമാധി വാര്‍ഷികാചരണത്തിന് തുടക്കം കുറിച്ചത്.
തുടര്‍ന്ന് സോപാനസംഗീതാലാപനം നടന്നു. കരിമ്പിന്‍പുഴ ആശ്രമം മഠാധിപതി സ്വാമി ശങ്കരാനന്ദ ഭദ്രദീപ പ്രകാശനവും പ്രഭാഷണവും നടത്തി. വൈകിട്ട് പന്മനമനയില് ശ്രീ ബാലഭട്ടാരകവിലാസം സംസ്കൃത ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോമ്പൗണ്ടിലുള്ള സമാധി സ്മാരക മണ്ഡപത്തില്‍നിന്നും താലപ്പൊലി, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടുകൂടി മഹാസമാധി ജ്യോതിസ്, സമാധിപീഠത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് ജ്യോതിസ്സമര്പ്പണം, കളഭാഭിഷേകം, ശ്വേത പുഷ്പാഭിഷേകം തുടങ്ങിയ പൂജകള്‍ക്ക് സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യ കാര്‍മ്മികത്വം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: