തിരുവനന്തപുരം : ഒടുവില്‍ കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണ’വും സമ്മതിച്ചു. സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അന്യനല്ല. കോണ്‍ഗ്രസിന്റെ ഏറെയൊന്നും അകലത്തല്ലാത്ത സഖാവ്. പാര്‍ട്ടി കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒന്നാകുന്ന കാലംവിദൂരമല്ലെന്ന് നേരത്തെ വിലയിരുത്തിയിട്ടുണ്ട്. 21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സോടെ സിപിഎം മാറുന്നു. കോണ്‍ഗ്രസിന്റെ വാലാകുമോ അതോ ചൂലാകുമോ എന്നേ കാണാനുള്ളൂ.
കോണ്‍ഗ്രസ്സിനെ മുഖ്യ ശത്രു പട്ടികയില്‍ നിന്നും നീക്കി അവരുമായി സഹകരിക്കാനുള്ള മേഖല കണ്ടെത്തണമെന്ന് പറയാതെ പറഞ്ഞു സിപിഎം. ബിജെപിയെ തടുക്കാന്‍ മറ്റുവഴിയൊന്നും അവര്‍ക്കുമുന്നിലില്ല. ബിജെപി ഒരു ദേശീയ പാര്‍ട്ടിപോലും ആകില്ലെന്ന് പ്രസ്താവിച്ച പഴയ ജനറല്‍ സെക്രട്ടറി ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് അന്തരിച്ച് ഒന്നര പതിറ്റാണ്ട് പിന്നിട്ടതേയുള്ളൂ. ബിജെപി ഭാരതത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനമായി. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ലോകത്തിലെ വലിയ പാര്‍ട്ടി. ഇപ്പോള്‍ ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഭാരതത്തിലെ ബിജെപി ഒന്നാം സ്ഥാനത്തെത്തി. ഇഎംഎസിന്റെ പാര്‍ട്ടിക്ക് എത്രാമത്തെ സ്ഥാനമാണെന്ന് കണ്ടെത്താന്‍ എറെ പ്രയാസം.
സിപിഎമ്മിനെക്കാള്‍ മൂന്നും നാലും ഇരട്ടി പാര്‍ലമെന്റ് അംഗങ്ങള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഏറെ ഉയരത്തിലുള്ള ബിജെപിയെ ഒന്നു തൊടണമെങ്കില്പ്പോലും അനേകം ഏച്ചുകെട്ടലുകള്‍ തന്നെ വേണം. സിപിഎം അതാഗ്രഹിക്കുമ്പോഴിതാ കോണ്‍ഗ്രസിനെ മോഹം. ‘ഈനാംപേച്ചിക്ക് മരപ്പുട്ടികൂട്ടെ’ന്ന് പറയുംപോലെ ‘ദേശാഭിമാനി’യുടെ വരികള്‍ക്ക് ചെഞ്ചായം പൂശാന്‍ ‘വീക്ഷണ’വും.
ഇന്നലെ വീക്ഷണത്തിന്റെ മുഖപ്രസംഗം യച്ചൂരിയെ ഏറെ സുഖിപ്പിക്കാനുള്ളതായിരുന്നു. രാഹുലിനേക്കാള്‍ പ്രതീക്ഷയാണ് യച്ചൂരിയില്‍ കാണുന്നത്. രാഹുലിന് യച്ചൂരിയെ വലിയ ബഹുമാനമെന്ന് കാണിക്കാന്‍ ഉദ്ധരിണിയും ചേര്‍ത്തിരിക്കുന്നു.
”മാര്‍ക്സിയന്‍ ചിന്താധാരകളിലെ പുതുവഴികളെക്കുറിച്ചുള്ള ധിഷണാവൈഭവവും സമകാലീന ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ചുള്ള യുക്തിബോധവും സ്വായത്തമാക്കിയ സീതാറാം യെച്ചൂരി ഫാസിസ്റ്റ് കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിശ്വാസ്യതയുള്ള കമ്മ്യൂണിസ്റ്റാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ഏറ്റവും അകലം കുറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയില്‍ സീതാറാം യെച്ചൂരി വിലയിരുത്തപ്പെടുന്നത് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന യുക്തിബോധം കൊണ്ടാണ്.
ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചുവരുന്ന വര്‍ഗീയഫാസിസത്തെ ചെറുക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ലെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാരനാണ് യെച്ചൂരി. യാഥാസ്ഥിതികമായ കോണ്‍ഗ്രസ് വിരോധത്തില്‍ കാര്‍ക്കശ്യ മുഖമില്ലാത്ത യെച്ചൂരിക്ക് കോണ്‍ഗ്രസ് സൗഹാര്‍ദ്ദം എന്നും ഇഷ്ടമുള്ള രാഷ്ട്രീയ പാതയായിരുന്നു…..”
യെച്ചൂരി നയിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സുമായി കൂട്ടുചേരുന്നൊരു മുന്നണി വിദൂരത്തല്ലെന്ന സൂചന നല്കുകയല്ല വീക്ഷണം ചെയ്യുന്നത്, പകരം അത്തരമൊരു കൂട്ടുകച്ചവടം ഉറപ്പായും സംഭവിക്കുമെന്ന് ഉറപ്പാക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക്, സീതാറാം യെച്ചൂരിയുമായുള്ള ആത്മബന്ധം വീക്ഷണം വ്യക്തമാക്കുന്നതിങ്ങനെയാണ്:
”കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും സംബന്ധിച്ച അറിവുകള്‍ക്കും സംശയങ്ങള്‍ക്കും താന്‍ സമീപിക്കാറുള്ളത് സീതാറാം യെച്ചൂരിയെയാണെന്നും സഹോദരതുല്യമായ വാത്സല്യത്തോടെ തന്റെ സംശയനിവാരണം യെച്ചൂരി നിര്‍വഹിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി….”
‘പ്രജ്ഞാശേഷി’യുള്ള യെച്ചൂരി കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് പുതിയ സിപിഎം ജനറല്‍ സെക്രട്ടറിക്ക് കോണ്‍ഗ്രസ് മുഖപത്രം ആശംസയര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: