ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ കിരീടപ്പോരാട്ടത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുവെങ്കിലും ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ മികച്ച വിജയം സ്വന്തമാക്കി. നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ്ഹാമിനെയാണ് സിറ്റി പരാജയപ്പെടുത്തിയത്.
ഇത്തിഹാദ് സ്റ്റേഡിയത്തി നടന്ന കളിയുടെ പതിനെട്ടാം മിനിറ്റില്‍ കോളിന്‍സിന്റെ സെല്‍ഫ് ഗോളിലൂടെയാണ് സിറ്റി ലീഡ് നേടിയത്. പിന്നീട് 36-ാം മിനിറ്റില്‍ അര്ജന്റീന് സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ സിറ്റി പട്ടിക തികയ്ക്കുകയും ചെയ്തു.
പ്രീമിയര്‍ലീഗില്‍ അഗ്യൂറോ ഈ സീസണില്‍ നേടുന്ന 20-ാം ഗോളായിരുന്നു ഇത്. 33 കളികൡ നിന്ന് 64 പോയിന്റുള്ള സിറ്റി നാലാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ വിജയത്തോടെ അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. അതേസമയം കളിക്കിടെ സൂപ്പര്‍താരം ഡേവിഡ് സില്‍വ പരിക്കേറ്റ് പുറത്തുപോയത് സിറ്റിക്ക് ഇനിയുള്ള മത്സരങ്ങളില്‍ തിരിച്ചടിയാവും.
അതേസമയം മറ്റൊരു കളിയില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി. ടോട്ടനത്തിന് വേണ്ടി നെയ്സര്‍ ചഡ്ലി, എറിക്സണ്, ഹാരി കെയ്ന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കോള്ബാക്കാണ് ന്യൂകാസിലിന്റെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്. വിജയത്തോടെ ടോട്ടനം 33 കളികളില്‍ നിന്ന് 57 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: