ലണ്ടന്‍: ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഇംഗ്ലീഷ് യുവതാരമായ ലിയാം ലിവിങ്സ്റ്റണ്. ദേശീയ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ കാല്‍ഡി ടീമിനെതിരെയാണ് നാന്വിച്ച് ടൗണിനുവേണ്ടി ഇറങ്ങിയ ലിവിങ്സ്റ്റണ് പുതിയ ചരിത്രം രചിച്ചത്.
45 ഓവര്‍ മത്സരത്തില്‍ 138 പന്തിലാണ് ലിവിങ്സറ്റണിന്റെ മാരത്തോണ്‍ ഇന്നിംഗ്സ്. 138 പന്തില്‍ 34 ബൗണ്ടറികളും 27 സിക്സറുകളും ഉള്‍പ്പെടെ 350 റണ്‍സാണ് ലിവിങ്സ്റ്റണിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഏകദിനത്തിന്റെ ചരിത്രത്തില്‍ 350 റണ്‍സ് നേടുന്ന ആദ്യതാരമാണ് ലിവിങ്സ്റ്റണ്. മൂന്നാം വിക്കറ്റില്‍ ബെന്‍ ജോണ്‍സണുമൊപ്പം കൂട്ടിച്ചേര്‍ത്ത 290 റണ്‍സും ക്ലബ് ക്രിക്കറ്റിലെ റെക്കോര്‍ഡാണ്.
2008-ല്‍ ഹൈദരാബാദില്‍ നടന്ന സ്കൂള്‍ ക്രിക്കറ്റില്‍ കേരളതാരം നിഖിലേഷ് സുരേന്ദ്രന് നേടിയ 334 റണ്‍സിന്റെ റെക്കോഡാണ് 21 കാരനായ ലിവിങ്സറ്റണിന്റെ ബാറ്റിംഗ് വിസ്ഫോടനത്തിന് മുന്നില്‍ വഴിമാറിയത്. ഹൈദരാബാദ് സെന്റ് ജോണ്‍സ് ജൂനിയര്‍ കോളജിനു വേണ്ടി പുറത്താകാതെ 334 റണ്‍സ് നേടിയായിരുന്നു നിഖില്‍ പുതിയ ചരിത്രം കുറിച്ചിരുന്നയത്.
സ്കൂള്‍ ഏകദിന ടൂര്‍ണമെന്റുകളിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറാണിത്. ബൂസ്റ്റ് അണ്ടര്‍ 16 ഇന്റര്‍ സ്കൂള്‍സ് ടൂര്‍ണമെന്റില്‍ സെന്റ് ജോണ്‍സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ നിഖിലേഷ് 176 പന്തുകളില്‍ നിന്നാണ് 54 ബൗണ്ടറികളടക്കമായിരുന്നു കൂറ്റന്‍ സ്കോര്‍ നേടിയത്.
47 പന്തില്‍ 10 ബൗണ്ടറികളും 9 സിക്സറുകളും അടിച്ചാണ് ലിവിങ്സ്റ്റണ് സെഞ്ച്വറി കടന്നത്. അടുത്ത 37 പന്തില്‍ ലിവിങ്സ്റ്റണ് 200 റണ്‍സും കടന്നു.
ലിവിങ്സറ്റണിന്റെ ചരിത്ര ഇന്നിംഗ്സില്‍ ടീം നേടിയത് 45 ഓവറില്‍ 7 ന് 579 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍. മല്‍സരത്തില്‍ എതിരാളികളെ 79 റണ്‍സിന് പുറത്താക്കി ലിവിങ്സറ്റണിന്റെ ടീം 500 റണ്‍സിന്റെ കൂറ്റന്‍ വിജയവും കരസ്ഥമാക്കി. കാള്ഡിയുടെ മൂന്ന് ബൗളര്‍മാര്‍ 100 റണ്‍സിലേറെ വഴങ്ങി. ലോകറെക്കോഡ് പ്രകടനം ഇംഗ്ലീഷ് ടീമിലേക്ക് വാതില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് ലങ്കാഷയര്‍ ഓള്‍റൗണ്ടറായ ലിയാം ലിവിങ്സറ്റണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: