കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ പലതും വിജ്ഞാപനത്തിലെ യോഗ്യത മാറ്റിയും പുനര്‍വിജ്ഞാപനം നടത്തിയും അനധികൃതമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള തന്ത്രപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങള്‍ തിരുത്തി പുനര്‍വിജ്ഞാപനം നല്കി നിയമനങ്ങള്‍ നീട്ടുകയാണ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയ്യുന്നത്.
വിവിധ പഠന വിഭാഗങ്ങളിലായി ഒഴിവുള്ള ആറോളം അധ്യാപക തസ്തികകളില്‍ നിയമനം നടത്താനുള്ള ശ്രമത്തെ മാര്‍ച്ച് 27 ന് ചേര്‍ന്ന കൗണ്‍സില്‍ അട്ടിമറിച്ചു. കൗണ്‍സിലിന്റെ നിയമവിരുദ്ധ നടപടിയെ തുടര്‍ന്ന് കേരള ഹൈക്കോടതി ഇന്റര്‍വ്യു നടപടികള്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.
ഏപ്രില്‍ 8 മുതല്‍ 11 വരെ തീയതികളില്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നടക്കുന്ന അധ്യാപക നിയമന ഇന്റര്‍വ്യു തല്കാലം നടത്താന്‍ അനുവദിച്ചെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ, നിയമനങ്ങള്‍ നടത്താനോ പാടില്ലെന്നാണ് കോടതി നിര്‍ദേശം.
യുജിസി നിബന്ധനകള്‍ പാലിച്ചുകൊണ്ട് അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച സ്ക്രീനിംഗ് നോംസ്, മാര്‍ച്ച് 27ന് കൂടിയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അട്ടിമറിച്ചുകൊണ്ട് യുജിസി വിരുദ്ധ ചട്ടങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒരു അപേക്ഷകന് നല്കിയ പരാതി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കേരള ഹൈക്കോടതി നിയമന നടപടികള്‍ സ്റ്റേ ചെയ്തിട്ടുള്ളത്.
യുജിസി നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്ക്രീനിംഗ് നടന്നിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യു മെമ്മോ അയച്ചതിന് ശേഷമാണ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. ചട്ടപ്രകാരം വിജ്ഞാപനം ഇറക്കുന്നതിന് മുമ്പാണ് ഇത്തരം നിബന്ധനകള്‍ സര്‍വകലാശാല അംഗീകരിക്കേണ്ടത്.
എക്സിക്യുട്ടീവ് ഇപ്പോഴും യുപിഎ സര്‍ക്കാരിന്റെ പാനലാണ്. പുതിയ വൈസ് ചാന്‍സലറുടെ നല്ല തീരുമാനങ്ങള്‍ പലതും സര്‍വാധികാരിയായ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഭൂരിപക്ഷത്തോടെ തള്ളുകയാണ് പതിവ്. പലപ്പോഴും ഇവരുടെ റബര്‍ സ്റ്റാമ്പ് മാത്രമാണ് വൈസ് ചാന്‍സലര്‍. കോണ്‍ഗ്രസ് പ്രതിനിധികളായ ഫാദര്‍ ഡോ.സാബു ജോസഫ്, ഡോ.ജേക്കബ് ചാക്കോ, ഡോ.ജെമ്മീസ്, ഡോ.കെ.എന്‍.ചന്ദ്രശേഖരപിള്ള, യുജിസി നോമിനിയായ ഇപ്പോഴത്തെ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.കെ.രാധാകൃഷ്ണന്, ഡോ.ദര്‍വേഷ് ഗോപാല്‍ എന്നിവരാണ് എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍.
ഇതില്‍ ഫാദര്‍.ഡോ.സാബുജോസഫ് ഡെല്‍ഹി ആസ്ഥാനമായ കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധിയായാണ് കൗണ്‍സിലിലെത്തിയത്. വിസി ആയിരുന്ന ഡോ.ഝാന്‍സി ജയിംസിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഇദ്ദേഹം നോമിനിയായത്. ബിജെപി സര്‍ക്കാരിന്റെ വികസന നയങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് അംഗങ്ങള്‍. ഒരു വര്‍ഷമാണ് കൗണ്‍സിലിന്റെ കാലാവധി കഴിയാന്‍ ബാക്കിയുള്ളത്.
കഴിഞ്ഞ ആറുവര്‍ഷമായി കേന്ദ്രസര്‍വകലാശാലയുമായി ബന്ധപ്പെട്ട അഴിമതികള്‍ ഇപ്പോള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയതോടെ വിറളിപൂണ്ട എക്സിക്യൂട്ടീവ് അംഗങ്ങള്‍ അധികാരം ഒഴിയാന്‍ ബാക്കിയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലയെ തച്ചുടയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കാലാവധിക്കു മുമ്പെ കൗണ്‍സിലിനെ പിരിച്ചുവിടണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ട്.
സര്‍വകലാശാലയിലെ അഴിമതി പുറത്തുകൊണ്ടുവരുന്ന പുതിയ സര്‍ക്കാര്‍ നയത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നത് ഇവരോടുള്ള വെറുപ്പിനെ സൂചിപ്പിക്കുന്നു. സര്‍വകലാശാല വന്നാല്‍ നാടിന്റെ വികസനം ത്വരിതഗതിയിലാകുമെന്ന് പ്രതീക്ഷിച്ച ജനങ്ങള്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവും ഇതുവരെയുണ്ടായിട്ടില്ല.
ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കേണ്ട താല്കാലിക നിയമനം പോലും നല്‍കിയത് ഉന്നത അധികാരികളുടെ താല്പര്യത്തിനനുസരിച്ച് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു. വൈസ് ചാന്‍സലറുടെ അധികാരങ്ങളെ കവര്‍ന്നെടുത്താണ് യുപിഎയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്.
കേന്ദ്രസര്‍വകലാശാല ഭരണത്തില്‍ നിര്‍ണായകമായ പങ്കാണ് എക്സിക്യൂട്ടീവ് കൗണ്‍സിലിനുള്ളത്. യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച നിലവിലുള്ള കൗണ്‍സിലിന്റെ കാലാവധി തീരാന്‍ ഇനിയും ഒരുവര്‍ഷം ബാക്കിയുണ്ട്. പുതിയ വൈസ് ചാന്‍സലര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ സര്‍വകലാശാലയിലുള്ളത്. അഴിമതിയുടെ കൂടാരമായ സര്‍വകലാശാലയെ നേരായ വഴിയില്‍ നടത്താനുള്ള പല ശ്രമങ്ങളും അട്ടിമറിക്കപ്പെടുന്നു.
അഴിമതി പുറത്തുകൊണ്ടുവന്നാല്‍ അത് ബിജെപി വല്ക്കരണമായി മാധ്യമങ്ങളുടെ മുന്നില്‍ കള്ളപ്രചാരണങ്ങളും കള്ളത്തെളിവുകളും നല്‍കാനാണ് എക്സിക്യുട്ടീവ് അംഗങ്ങളുടെ ശ്രമം. ഇതിന്റെ മുഖ്യ സൂത്രധാരനാകുന്നത് യുജിസി നോമിനിയായ ഡോ.പി.കെ. രാധാകൃഷ്ണനാണ്. രാധാകൃഷ്ണനെ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി തെരഞ്ഞെടുത്തതോടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു. അത് ചെയ്യാത്തതാണ് സര്‍വകലാശാല പ്രവര്‍ത്തനം കൂടുതല്‍ വഷളാകാന്‍ കാരണം.
ഇതില്‍ ശ്രദ്ധേയമായ വസ്തുത പൂര്‍ണമായും യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തയ്യാറാക്കിയ അധ്യാപക നിയമന നടപടിക്രമങ്ങള്‍ യുജിസി നോമിനി കൂടിയായ ഡോ.പി.കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ അട്ടിമറിച്ചു എന്നതാണ്. ഇതിനെതിരെ കേരള ഹൈക്കോടതിയുടെ ഇടപെടലുകള്‍ ഉണ്ടായതുകൊണ്ടാണ് സര്‍വകലാശാലയുടെ പ്രതിച്ഛായ രക്ഷിക്കാനായത്.
(നാളെ: കോടതിക്കെതിരേ പ്രമേയത്തിനു നീക്കം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: