ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രവ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യെ ഏല്‍പ്പിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തിന്മേല് മറുപടി നല്‍കുകയായിരുന്നു കേരളം.
അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കും. കൂടുതല്‍ പോലീസുകാരെ അണക്കെട്ടിന് സമീപം വിന്യസിക്കും. കേന്ദ്രസേനയെ വിന്യസിക്കേണ്ട സാഹചര്യം നിലവിലില്ല. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ടസമിതിയുടെ ശുപാര്‍ശ പ്രകാരമുള്ള ആളുകളെ മാത്രമേ അണക്കെട്ടില്‍ പ്രവേശിപ്പിക്കാവൂ എന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ അറിയിച്ചു.
തമിഴ്നാട് പോലീസുകാരെ അണക്കെട്ടിനകത്തേക്ക് കയറ്റിവിടുന്നില്ലെന്നതടക്കം നിരവധി പരാതികളാണ് തമിഴ്നാട് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ എല്ലാ പരാതികളും ഒരുമിച്ച് ജൂലൈയില്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: