ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വെച്ചു. കേന്ദ്രപാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി സഭയുടെ മേശപ്പുറത്തുവെച്ച ബില്ലിന്മേല് നടന്ന ചര്‍ച്ച തടസ്സപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രമിച്ചത് സഭയെ സംഘര്‍ഷഭരിതമാക്കി. ഓര്‍ഡിനന്‍സ് രണ്ടാമതും ഇറക്കിയതായി കേന്ദ്രസര്‍ക്കാര്‍ സഭയെ അറിയിച്ചതോടെ ബില്‍ കര്‍ഷകവിരുദ്ധമാണെന്ന ആരോപണവുമായി ചര്‍ച്ച അനുവദിക്കാതെ പ്രതിപക്ഷം ലോക്സഭയില്‍ ബഹളം തുടങ്ങി.
ജ്യോതിരാദിത്യസിന്ധ്യയും കെ.സി വേണുഗോപാലും അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയെങ്കിലും ലോക്സഭാ സ്പീക്കര്‍ അനുമതി നിഷേധിച്ചു. യെമന്‍ രക്ഷാപ്രവര്‍ത്തനത്തെപ്പറ്റി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ പ്രസ്താവന തടസ്സപ്പെടുത്താന്‍ പോലും പ്രതിപക്ഷം ശ്രമിച്ചു. ബഹളം രൂക്ഷമായതോടെ ആദ്യം 12 വരെയും പിന്നീട് 2 മണി വരെയും സഭ നിര്‍ത്തിവെച്ചു.
അതിനിടെ നാളുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഭയിലെത്തിയപ്പോള്‍ സഭ ബഹളം മൂലം പിരിഞ്ഞിരുന്നു. പിന്നീട് വൈകിട്ട് നാല് മണിയോടെ ലോക്സഭയില്‍ സംസാരിച്ച രാഹുല്‍ഗാന്ധി, കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ആരോപിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് എംപിമാരില്‍ പകുതിയിലധികം പേര് ഉപാദ്ധ്യക്ഷന്റെ പ്രസംഗം കേള്‍ക്കാന്‍ സഭയില്‍ എത്താതിരുന്നത് വിവാദമായിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അടക്കം 24 കോണ്‍ഗ്രസ് എംപിമാര്‍ രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ സഭയിലുണ്ടായില്ല. എല്ലാ എംപിമാരും സഭയില്‍ ഉണ്ടാകണമെന്ന് പാര്‍ട്ടി വിപ്പ് ഉണ്ടായിരുന്നെന്നാണ് വിവരം.
കര്‍ഷകര്‍ നിര്‍മ്മിച്ചു നല്കിയ അടിത്തറയിലാണ് എല്ലാം രൂപപ്പെട്ടതെന്നും രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ ദയനീയമാണെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ ഇതിനു മറുപടി പറഞ്ഞ കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു, കഴിഞ്ഞ അമ്പതു വര്‍ഷവും കോണ്‍ഗ്രസ് തന്നെയാണ് രാജ്യം ഭരിച്ചതെന്ന് ഓര്‍മ്മിക്കണമെന്ന് പ്രതിപക്ഷത്തോട് പറഞ്ഞു.
വേനല്‍മഴയില്‍ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശനം നടത്തുകയും കാര്‍ഷിക നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ചതായും നായിഡു പറഞ്ഞു. നമ്മള് എല്ലാവരും ടീം ഇന്ത്യയാണെന്നും സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിച്ചു പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
സമ്പന്നര്‍ക്ക് വേണ്ടി ഭരിച്ചതുകൊണ്ടാണ് കോണ്‍ഗ്രസിന് രാജ്യഭരണം നഷ്ടപ്പെട്ടത്. കഴിഞ്ഞ അരനൂറ്റാണ്ടായി രാജ്യം ഭരിച്ചത് കോണ്‍ഗ്രസ് ആണ്. രാജ്യത്തെ കര്‍ഷകര്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കായി സര്‍ക്കാര്‍ 5000 കോടി രൂപ അധികമായി അനുവദിച്ചെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഇന്നലെ ചോദ്യോത്തര വേളയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും മുസ്ലീംസമുദായത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശിവസേന എംപി സഞ്ജയ് റാവത്തും പിന്‍വലിച്ചു.
എല്ലാവരും സഹകരിക്കണം: പ്രധാനമന്ത്രി
ന്യൂദല്‍ഹി: സഭാസമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാവരുടേയും സഹകരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദം അര്ത്ഥപൂര്ണ്ണമായിരുന്നെന്നും പൂര്‍ണ്ണമായ ഫലപ്രാപ്തി കൈവന്നതായും മോദി പറഞ്ഞു. രണ്ടാംപാദത്തിന് മുന്നോടിയായി പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബജറ്റ് സെഷന്റെ രണ്ടാംപാദവും അര്ത്ഥപൂര്ണ്ണമാകുമെന്ന് ഉറപ്പുണ്ട്. സാധാരണക്കാരുടെ ആശയും അഭിലാഷവും പൂര്‍ത്തീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. ചര്‍ച്ചകളില്‍ വിശ്വാസമുള്ള കേന്ദ്രസര്‍ക്കാരാണ് നിലവിലുള്ളത്. ചര്‍ച്ചയും സംഭാഷണവും തീരുമാനങ്ങളും സ്വീകരിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: