ഗുവാഹട്ടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഒഡീഷ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജെ.ബി പട്നായിക് (ജാനകി ബല്ലഭ് പട്നായിക്) (89) അന്തരിച്ചു. മുന്‍ അസം ഗവര്‍ണറുമാണ്. തിരുപ്പതിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
രാഷ്ട്രീയ സംസ്കൃത സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പട്നായിക് തിരുപ്പതിയില്‍ എത്തിയത്. നെഞ്ചു വേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം വൈകാതെ ഭുവനേശ്വറിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകള്‍ പുരിയില്‍ നടക്കും.
ജയന്തി പട്നായിക്കാണ് ഭാര്യ. പൃഥ്വി ബല്ലഭ് പട്നായിക്, സുദാത്ത പട്നായിക്ക്, സുപ്രിയ പട്നായിക്ക് എന്നിവരാണ് മക്കള്‍. 1980 മുതല്‍ 1989 വരെയും 1995ലും പട്നായിക് ഒഡീഷയുടെ മുഖ്യമന്ത്രിയായിരുന്നു. 2004 മുതല്‍ 2009 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2009ലാണ് യുപിഎ സര്‍ക്കാര്‍ അസം ഗവര്‍ണറായി പട്നായിക്കിനെ നിയമിച്ചത്. 2014 ഡിസംബര്‍ വരെ ഗവര്‍ണര്‍ പദവി അലങ്കരിച്ചു.
ചെറുപ്രായത്തില്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ ടൂറിസം, വ്യോമയാനം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: