ന്യൂദല്‍ഹി: വിമത ശബ്ദമുയര്‍ത്തിയ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്രയാദവിനെയും അടക്കം കേജ്രിവാള് പക്ഷം ആംആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെ പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണ്ണമായി. തിങ്കളാഴ്ച രാത്രി വൈകി ചേര്‍ന്ന അച്ചടക്കസമിതിയാണ് ഭൂഷണ്,യാദവ് എന്നിവര്‍ക്ക് പുറമേ ആനന്ദ്കുമാര്‍, അജിത് ഝാ എന്നിവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ആംആദ്മി പാര്‍ട്ടി ഖാപ് പഞ്ചായത്ത് പോലെയായി മാറിയതായി പ്രശാന്ത് ഭൂഷണ് പ്രതികരിച്ചു.
പ്രശാന്ത് ഭൂഷണ് ആഴ്ചകള്‍ക്ക് മുമ്പുവരെ ചെയര്‍മാനായിരുന്ന അച്ചടക്ക സമിതിയാണ് ഭൂഷണെയും യാദവിനെയും പുറത്താക്കി തീരുമാനം പ്രഖ്യാപിച്ചത്. കുപ്രസിദ്ധ തീരുമാനങ്ങളെടുക്കുന്നതിലൂടെ ശ്രദ്ധ നേടുന്ന വടക്കന്‍ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകളോട് ആംആദ്മി പാര്‍ട്ടിയെ താരതമ്യം ചെയ്ത് പുറത്താക്കപ്പെട്ടവര്‍ തിരിച്ചടിച്ചു.
ഒരുവലിയ മുന്നേറ്റത്തെ ചെറിയ ഒരുകൂട്ടവും ഒരു ഏകാധിപതിയും ചേര്‍ന്ന് തകര്‍ത്തു കളഞ്ഞതായി പ്രശാന്ത് ഭൂഷണ് ഇന്നലെ രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. വലിയ ദുഖമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ചില ആംആദ്മി നേതാക്കള്‍ ഒരു സ്വേച്ഛാധിപതിക്കു മുന്നില്‍ സ്വന്തം നാണവും മാനവുമെല്ലാം പണയപ്പെടുത്തിയിരിക്കുകയാണ്. അവരുടെ നേതാവിനായി എന്തും ചെയ്തു കൊടുക്കുന്നവരായി ആ സംഘം മാറിക്കഴിഞ്ഞു. ദല്‍ഹി തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉടന്‍ തന്നെ തന്നെയും യാദവിനെയും പുറത്താക്കാനുള്ള തീരുമാനം അരവിന്ദ് കെജ്രിവാള് സ്വീകരിച്ചു കഴിഞ്ഞിരുന്നതായും ഭൂഷണ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന്റെ ഉത്തരവുകളൊന്നും ഇതുവരെ ലഭിച്ചില്ലെന്ന് യോഗേന്ദ്രയാദവ് പ്രതികരിച്ചു. കോണ്‍ഗ്രസ് മാതൃകയില്‍ ഹൈക്കമാന്റ് സംസ്ക്കാരം ആംആദ്മി പാര്‍ട്ടിയിലും ശക്തമായി മാറിയതായും യാദവ് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു. എഎപി തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെങ്കിലും തങ്ങളുടെ സമയവും ആരോഗ്യവും കോടതിയില്‍ കേസ് നടത്തിക്കളയില്ലെന്നും സ്വരാജ് അഭിയാനുമായും രാഷ്ട്രീയ രംഗത്തിന്റെ സംശുദ്ധതയ്ക്ക് വേണ്ടിയും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: