ഹൈന്ദവവിശ്വാസപ്രകാരം ക്രി.പി. 788 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സന്യാസിയും ദാര്‍ശനികനുമായിരുന്നുശങ്കരാചാര്യന്‍ അഥവാ ആദി ശങ്കരന്. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നല്കിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹാനായ ദാര്‍ശനികന്മാരിലൊരാളായി കണക്കാക്കുന്നു. അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി.
പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചര്‍ച്ചകളിലേര്‍പ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവന്‍ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇവയില്‍ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരന് നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയില്‍ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
പൂര്‍ണ്ണാ നദിക്ക് സമീപമുള്ള കാലടി എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജന്‍ എന്ന വിശ്വബ്രാഹ്മണശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു. ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീര്‍ന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ ‘മഖപണ്ഡിതന്‍’ എന്ന ബ്രാഹമണന്റെ മകളായ ആര്യ എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. സന്താന ലബ്ധിക്കായി അവര്‍ തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പതിവായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആര്യ അന്തര്‍ജനം ഗര്‍ഭിണിയായി. ഗര്‍ഭകാലത്ത് ഇവര്‍ പലപ്പോഴും ശിവനെ സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തില്‍, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും പുണര്‍തം നക്ഷത്രവും കൂടിയ കര്‍ക്കടക ലഗ്നത്തില്‍, ആര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു മേടത്തില് സൂര്യന്, ബുധന്‍; കുജന് മകരത്തില്‍; ശനി തുലാത്തില്‍; ചന്ദ്രന് മിഥുനത്തില്; ഉച്ചത്തില്‍ ശുക്രന്; കേന്ദ്രത്തില്‍ വ്യാഴം. ആ കുഞ്ഞിനു അവര്‍ ശിവഭഗവാന്റെ ബഹുമാനാര്‍ത്ഥം ശങ്കരന് (ശങ്കരന് എന്നത് പരമശിവന്റെ പര്യായങ്ങളില്‍ ഒന്നാണ്) എന്ന് പേരു നല്‍കുകയും ചെയ്തു. (സംസ്കൃതഭാഷയില്‍ ശങ്കരന് എന്ന വാക്കിന്റെ അര്‍ത്ഥം സന്തോഷ ദായകന് എന്നാണ്)
ശങ്കരന് വളരെ ചെറുപ്പമായിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വിദ്യാര്‍ത്ഥിജീവിതത്തിലേക്കുള്ള തുടക്കമായ ഉപനയനം അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിര്‍വഹിച്ചത്. എട്ടു വയസ്സിനുള്ളില്‍ തന്നെ നാലു വേദങ്ങളും ഹൃദിസ്ഥമാക്കി ശങ്കരന് തന്റെ പാണ്ഡിത്യം വെളിവാക്കിയിരുന്നു. സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്. സാധാരണക്കാരില്‍ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരിക്കല്‍ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നില്‍ ഭിക്ഷക്കായി ശങ്കരന് കൈ നീട്ടി.
തന്റെ പക്കല്‍ കഴിക്കാന്‍ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നല്കി. ആ മഹത്ത്വം ഉള്‍ക്കൊണ്ട ശങ്കരന് അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വര്‍ണ നെല്ലിക്കകള്‍ സാത്വികയാ!യ ആ സ്ത്രീയുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
ചെറുപ്പത്തില്‍ തന്നെ ശങ്കരന് സന്ന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു. എന്നാല്‍ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള പെരിയാറില്‍(പൂര്‍ണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലില്‍ ഒരു മുതല പിടിച്ചു. നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികില്‍ ഉണ്ടായിരുന്നുള്ളൂ. മുതലയുടെ കടിയില്‍ നിന്നു തന്റെ മകനെ രക്ഷിക്കാന്‍ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാന്‍ തുടങ്ങി. തനിക്ക് ഈ അവസരത്തിലെങ്കിലും സന്ന്യാസിയാവാന്‍ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരന് മാതാവിനോട് അപേക്ഷിച്ചു.
കാഞ്ചിയിലെ മഹാപെരിയവള്‍ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരന് അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സന്ന്യാസത്തെ അവതരിപ്പിച്ചത്. സന്ന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാല്‍, ഈ ജന്മത്തെ ഉപേക്ഷിക്കുവാന്‍ തനിക്കു ഹേതുവായി അവതരിച്ച മുതലയില്‍ നിന്നും തനിക്കു രക്ഷപ്പെടാമെന്നും ശങ്കരന് അമ്മയെ വിശ്വസിപ്പിച്ചു. ശങ്കരന്റെ വാദങ്ങള്‍ അംഗീകരിച്ച മാതാവ് സന്ന്യാസത്തിനുള്ള അനുവാദം നല്‍കിയെന്നും തുടര്‍ന്ന് സന്ന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം.
അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരന് ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി. നര്‍മദാ നദീതീരത്തു വച്ച് അദ്ദേഹം ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച അദ്ദേഹത്തോട്, അദ്വൈത വേദാന്തത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്ന ഒരു ശ്ലോകം നിമിഷാര്‍ദ്ധത്തില്‍ സൃഷ്ടിച്ചു ശങ്കരന് മറുപടി പറഞ്ഞു. ഇതില്‍ മതിപ്പു തോന്നിയ ഗോവിന്ദഭഗവദ്പാദര്‍ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാന്‍ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി. നര്‍മദാ നദീ തീരത്തെ ഒരു ഗുഹയില്‍ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാന്‍, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവില്‍ ഒതുക്കി നിര്‍ത്തി എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തില്‍ കാണാം.
അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി കാശിയിലെത്തിയ ശങ്കരന്, അവിടെ വച്ച് തെക്കേ ഇന്ത്യയിലെ ചോളദേശത്തില്‍ നിന്നെത്തിയ സദാനന്ദ എന്ന ചെറുപ്പക്കാരനെ പ്രഥമ ശിഷ്യനായി ലഭിച്ചു.കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രയും ശങ്കരന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയില്‍ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി.
‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലഘട്ടമായിരുന്നതിനാല്‍, ആ മനുഷ്യനോട് വഴി മാറി നടക്കുവാന്‍ ശങ്കരന്റെ ശിഷ്യന്മാര് ആവശ്യപ്പെട്ടു. അപ്പോള്‍, ‘ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്’ എന്നു വഴി പോക്കന് ചോദിച്ചു. തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട അധഃകൃതന് ശിവ ഭഗവാന് തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കള്‍ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരന് മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാല് അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു ഐതിഹ്യമുണ്ട്.
ഹിമാലയത്തിലെ ബദരിയില്‍ എത്തപ്പെട്ട ശങ്കരന് അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങള്‍’, ‘പ്രകരണ ഗ്രന്ഥങ്ങള്‍’ എന്നിവ രചിച്ചത്. തുടര്‍ന്ന് ഭാഷ്യങ്ങള്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാന്‍ തുടങ്ങി. സദാനന്ദനെ പോലെയുള്ള ചില ശിഷ്യന്മാര് ഭാഷ്യങ്ങളുടെ പൊരുള്‍ വളരെ വേഗം ഉള്‍ക്കൊള്ളുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇതില്‍ അസൂയാലുക്കളായി തീര്‍ന്ന തന്റെ മറ്റു ശിഷ്യന്മാര്ക്കു സദാനന്ദന്റെ മഹത്ത്വം മനസ്സിലാക്കിക്കുന്നതിനായി ഗംഗാനദിയുടെ ഒരു കരയില്‍ നിന്ന ശങ്കരന് മറുകരയില്‍ നിന്ന സദാനന്ദനോട് നദി മുറിച്ചു വരാന്‍ ആവശ്യപ്പെട്ടതായി ഒരു കഥയുണ്ട്.
സദാനന്ദന് ഗംഗാ നദിയിലൂടെ നടന്നു വന്നെന്നും അദ്ദേഹം കാലു വച്ചിടത്തൊക്കെ താമര മുളച്ചു വന്ന് അദ്ദേഹത്തെ താങ്ങി നിര്‍ത്തിയെന്നുമാണ് കഥാസാരം. ഇതില്‍ സംപ്രീതനായ ശങ്കരന് സദാനന്ദനെ ‘പദ്മപാദര്‍’ എന്ന പേരു നല്കി അനുഗ്രഹിച്ചെന്നും വിശ്വസിക്കപ്പെടുന്നു. മറ്റൊരിക്കല്‍ വേദവ്യാസന് ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തില്‍ സന്ദര്‍ശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തര്‍ക്കത്തിനൊടുവില്‍ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: