വിശാഖപട്ടണം: മഴ രസംകൊല്ലിയായി എത്തിയ മത്സരത്തില്‍ സണ്റൈറേഴ്സ് വിജയതീരമണിഞ്ഞു. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 16 റണ്‍സിനാണ് സണ്‍റൈസേഴ്സ് പരാജയപ്പെടുത്തിയത്. അഞ്ച് മത്സരങ്ങള്‍ കളിച്ച സണ്‍റൈസേഴ്സിന്റെ രണ്ടാം വിജയമാണിത്.
ആദ്യം ബാറ്റ്ചെയ്ത സണ്‍റൈസേഴ്സ് 20 ഒാവറില്‍ നാല് വിക്കറ്റിന് 177 റണ്‍സെടുത്തു. തുടര്‍ന്ന് മഴ പെയ്തതിനെ തുടര്‍ന്ന് കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 12 ഓവറില്‍ 118 റണ്‍സായി പുനര്‍നിര്‍ണ്ണയിച്ചു. എന്നാല്‍ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അഞ്ച് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ടാം പരാജയമാണിത്.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ സണ്‍റൈസേഴ്സിനെ ബാറ്റിങിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ചേര്‍ന്ന് സണ്‍റൈസേഴ്സിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 14.2 ഓവറില്‍ 130 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇവര്‍ വേര്‍പിരിഞ്ഞത്. ഇതിനിടെ വാര്ണ 36 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 50 റണ്‍സ് പിന്നിടുകയും ചെയ്തു. 11.3 ഓവറില്‍ സ്കോര്‍ 100 കടക്കുകയും ചെയ്തു. ആദ്യ വിക്കറ്റ് വീണതും വാര്‍ണറുടെ രൂപത്തിലാണ്. 55 പന്തില്‍ നിന്ന് 9 ഫോറും നാല് സിക്സറുകളുമടക്കം 91 റണ്‍സെടുത്ത വാര്‍ണറെ മോര്‍ക്കലിന്റെ പന്തില്‍ ഉത്തപ്പ പിടികൂടി.
എന്നാല്‍ വാര്‍ണര്‍ പുറത്തായശേഷം സണ്‍റൈസേഴ്സിന്റെ കുതിപ്പിന് കടിഞ്ഞാണിടാനും കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. രണ്ട് റണ്‍സെടുത്ത ബൊപ്പാറയും എട്ട് പന്തില്‍ നിന്ന് 18 റണ്‍സെടുത്ത നമന്‍ ഓജയും പെട്ടെന്ന് മടങ്ങി. ശിഖര്‍ ധവാന് 46 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സറുമടക്കം 54 റണ്‍സെടുത്തു. വാര്‍ണര്‍ പുറത്തായശേഷം ബാക്കിയുണ്ടായിരുന്ന 34 പന്തില്‍ നിന്ന് 47 റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്സിന് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. ഇതോടെയാണ് ഒരുഘട്ടത്തില്‍ 200 കടക്കുമെന്ന് തോന്നിച്ച അവരുടെ സ്കോര്‍ 177-ല്‍ ഒതുങ്ങിയത്. കൊല്‍ക്കത്തക്ക് വേണ്ടി മോണെ മോര്‍ക്കല്‍ രണ്ടും ഉമേഷ് യാദവും ആന്ദ്രെ റസ്സലും ഓരോ വിക്കറ്റും വീഴ്ത്തി.
ഹൈദരാബാദ് ഇന്നിംഗ്സ് അവസാനിച്ചതിനു തൊട്ടുപിന്നാലെ മഴയെത്തി. പിന്നീട് മഴ മാറി കളി ആരംഭിച്ചപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയലക്ഷ്യം 12 ഓവറില്‍ 118 റണ്‍സായി പുനര്‍നിശ്ചയിച്ചു. സ്കോര്‍ബോര്‍ഡില്‍ 35 റണ്‍സായപ്പോള്‍ കൊല്‍ക്കത്തക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച ബാറ്റിംഗ് നടത്തിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഇന്നലെ നാല് റണ്‍സ് മാത്രമെടുത്ത് പ്രവീണ്‍കുമാറിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ 49-ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണറായ റോബിന് ഉത്തപ്പയും മടങ്ങി.
21 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഉത്തപ്പയെ ഹെന്റിക്വസിന്റെ പന്തില്‍ പ്രവീണ്‍കുമാര്‍ പിടികൂടി. തുടര്‍ന്ന് മനീഷ് പാണ്ഡെയും ആന്ദ്രെ റസ്സലും ഒന്നിച്ചെങ്കിലും സ്കോര്‍ 80-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും കൊല്‍ക്കത്തക്ക് നഷ്ടമായി. 10 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത റസ്സലിനെ ബൊപ്പാറയുടെ പന്തില്‍ സ്റ്റെയിന് പിടികൂടി. പിന്നീട് യൂസഫ് പഠാനിലായിരുന്നു കൊല്‍ക്കത്തയുടെ മുഴുവന്‍ പ്രതീക്ഷയും.
എന്നാല്‍ പഠാന് അവസരത്തിനൊത്തുയര്‍ന്ന് ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ഭുവനേശ്വര്‍കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ പഠാനെ കരണ്‍ ശര്‍മ്മ പിടികൂടിയതോടെ കൊല്‍ക്കത്തയുടെ പോരാട്ടവും അവസാനിച്ചു. സണ്‍റൈസേഴ്സിന് വേണ്ടി ഭുവനേശ്വര്‍, പ്രവീണ്‍, ഹെന്റിക്വസ്, രവി ബൊപ്പാറ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: