കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല തുടക്കം മുതല്‍ വിവാദത്തിലാണ്. കാസര്‍കോട് നിന്ന് സര്‍വ്വകലാശാലയുടെ വകുപ്പുകളെ മാറ്റികൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഫലമായാണ് രണ്ട് സുപ്രധാന പഠന വകുപ്പുകള്‍ തിരുവല്ലയിലും, തിരുവനന്തപുരത്തും ആരംഭിച്ചത്.
പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിനിടയില്‍ കഴിഞ്ഞ മാര്‍ച്ച് 27ന് കൂടിയ സര്‍വ്വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ വിവാദപരമായ ചില തീരുമാനങ്ങള്‍ കൂടെ എടുത്തിരിക്കുകയാണ്. വൈസ് ചാന്‍സിലറെ ഒറ്റപ്പെടുത്തിയാണ് എക്സിക്യുട്ടീവ് കൗണ്‍സില്‍ തീരുമാനങ്ങള്‍ എടുത്തത്.
കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചില പഠനവകുപ്പുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സ്വകാര്യ സ്വാശ്രയ ന്യൂനപക്ഷ സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് നടത്തുന്ന കോഴ്സുകള്‍ക്ക് സര്‍വ്വകലാശാലയുടെ അംഗീകാരം നേടിക്കൊടുക്കാന്‍ എക്സിക്യുട്ടീവ് കൗണ്‍സിലിലെ ഫാദര്‍.ഡോ. ബാബു ജോസഫ് ആണ് നേതൃത്വം നല്‍കിയത്. ഇതിനിടയില്‍ എറണാകുളത്തെ ലേക്ഷോര് ഹോസ്പിറ്റലുമായി സഹകരിക്കുന്നതിനുള്ള ശ്രമവുമായി എക്സിക്യൂട്ടീവ് കൗണ്‍സിലിലെ ഡോ. ജേക്കബ് ചാക്കോ രംഗത്തെത്തി.
യുജിസി നോമിനിയായ ഡോ.പി.കെ. രാധാകൃഷ്ണനും, ഡോ.കെ.എന്‍. ചന്ദ്രശേഖര പിള്ളയും ഈ നീക്കങ്ങളെ പിന്തുണച്ചു. എന്നിരുന്നാലും കഴിഞ്ഞ മാര്‍ച്ച് 24ന് കൂടിയ അക്കാദമിക് കൗണ്‍സില്‍ സ്വകാര്യ സ്വാശ്രയ കോളേജുമായി സഹകരിക്കേണ്ടതില്ലായെന്ന് തീരുമാനിച്ചു. മാത്രമല്ല അങ്ങനെ സഹകരണം വേണമെങ്കില്‍ പരിയാരം മെഡിക്കല്‍ കോളേജുമായോ, കോഴിക്കോട് മെഡിക്കല്‍ കോളേജുമായോ സഹകരണം ആകാമെന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് കൂടിയ എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ തള്ളി.
ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങളില്‍ വൈസ് ചാന്‍സിലര്‍ ആയിരിക്കും പ്രതിസ്ഥാനത്ത് എന്ന തിരിച്ചറിവാണ് എക്സിക്യുട്ടീവ് അംഗങ്ങളെ ഇത്തരത്തില്‍ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. ഇതുപ്രകാരം പുഷ്പഗിരി മെഡിക്കല്‍ കോളേജ് തുടങ്ങുന്ന ചില കോഴ്സുകള്‍ക്ക് കേന്ദ്രസര്‍വ്വകലാശാല അംഗീകാരം നല്‍കും. പുഷ്പഗിരി മെഡിക്കല്‍ കോളേജ് നിലവില്‍ കേരള മെഡിക്കല്‍ സര്വ്വകലാശാലയുമായാണ്അഫിലിയേഷന് ഉള്ളത്. ചില സ്വാശ്രയ കോഴ്സുകള്ക്കാവും കേന്ദ്രസര്‍വ്വകലാശാല അംഗീകാരം കൊടുക്കുന്നത്.
ശ്രദ്ധേയമായ മറ്റൊരു വിഷയം, കേന്ദ്രസര്‍വ്വകലാശാല സഹകരിക്കാന്‍ തീരുമാനിച്ച എറണാകുളത്തെ ലേക്ഷോര് ഹോസ്പിറ്റല്‍ വിദ്യാഭ്യാസ സ്ഥാപനം അല്ല എന്നതാണ്. ആ കാരണം കൊണ്ടുകൂടിയാണ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗീകാരം എതിര്‍ത്തത്. കൗണ്‍സിലിലെ ഡോ.ജേക്കബ്ചാക്കോ, ഡോ.കെ.എന്ചന്ദ്രശേഖരന്പിള്ള, കേരള സര്‍വ്വകലാശാല വിസി ഡോ.പി.കെ.രാധാകൃഷ്ണന് എന്നിവരാണ് ലേക് ഷോര്‍ ഹോസ്പിറ്റലിനു വേണ്ടി നിലകൊണ്ടത്. വൈസ്ചാന്സിലറെ നോക്കുകുത്തിയാക്കിയാണ് ലേക്ഷോറുമായി സഹകരിക്കാന്‍ എക്സിക്യുട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തുന്ന കേന്ദ്രസര്‍വ്വകലാശാലയില്‍ കോണ്‍ഗ്രസ് എക്സിക്യുട്ടീവ് കൗണ്‍സില്‍ തുടരുന്നിടത്തോളം ഇത്തരം അതിക്രമങ്ങള്‍ തുടരുക തന്നെ ചെയ്യും. ശൈശവദശയില്‍ നില്ക്കുന്ന കേരള കേന്ദ്രസര്‍വ്വകലാശാലക്ക് പൂര്‍ണ്ണ വളര്‍ച്ച നേടിയതിനു ശേഷമേ അക്കാദമിക സഹകരണം മറ്റു സ്ഥാപനങ്ങളുമായി നടത്താന്‍ സാധിക്കുകയുള്ളൂ. അങ്ങനെയായാല്‍ ഇരുകൂട്ടര്‍ക്കും അതിന്റെ ഫലം ലഭിക്കും.
എന്നാല്‍ നിലവില്‍ 75 ശതമാനം അധ്യാപക പോസ്റ്റുകളും നികത്താത്ത സാഹചര്യത്തിലും പഠനവകുപ്പുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സാഹചര്യത്തിലും സ്വാശ്രയ സ്ഥാപനങ്ങളുമായുള്ള സഹകരണം, പുഷ്പഗിരി, ലേക്ഷോര് ഹോസ്പിറ്റല്‍ തുടങ്ങിയവക്ക് മാത്രമാകും ഗുണകരമാകുന്നത്. എന്തുകൊണ്ട് പരിയാരം മെഡിക്കല്‍ കോളേജിന്റെ അപേക്ഷ തള്ളി എന്നതും അന്വേഷണവിധേയമാക്കേണ്ടതാണ്. പരിയാരത്തില്‍ ന്യൂനപക്ഷമില്ല എന്നതാണ് ഉത്തരം.
ഇതാ ഇതുകൂടി- 2010ല്‍ ആദ്യ എക്സിക്യുട്ടീവ് നിലവില്‍ വന്നതുമുതല്‍ കാത്തലിക് ബിഷപ് കോണ്‍ഫ്രസന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) വക്താവ് റവ.ഫാദര്‍ ബാബുജോസഫ് അതില്‍ ഉണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക വിലാസമായി നല്കിയിരിക്കുന്നതും സിബിസിഐയുടെ ദല്‍ഹി ആസ്ഥാനമാണ്. സര്‍വ്വകലാശാല വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒരു പ്രവര്‍ത്തന പരിചയവും ഈ പുരോഹിതനില്ല. ഉത്തരേന്ത്യയില്‍നിന്നു പുറത്തുവരുന്ന ക്രിസ്തീയ പീഡനക്കഥകളില് നിരന്തരമായി പ്രതികരിക്കുന്ന വക്താവാണ് കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയെ നയിക്കുന്നവരില്‍ ഒരാളായ ഫാദര്‍ ബാബുജോസഫ്. എക്സിക്യുട്ടീവ് അംഗമെന്ന നിലയില്‍ വലിയ മുതല്‍മുടക്കാണ് യോഗങ്ങള്‍ക്കായി ഈ വികാരിയെ ദല്‍ഹിയില്‍ നിന്ന് കൊണ്ടുവരുന്നതിന് വേണ്ടിവരുന്നത്.
പലപ്പോഴും ഒരുദിവസത്തെ മീറ്റിങ്ങിന് വന്ന് ആഴ്ചകള്‍ കേരളത്തില്‍ തങ്ങി യൂണിവേഴ്സിറ്റിയുടെ പണം ധൂര്‍ത്തടിക്കുന്നതാണ് പതിവ്. ഡോ. ജാന്സിജയിംസ് സഭയെ കൂടെ നിര്‍ത്താനാണ് ഫാദറിനെ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയത്. 2013 മെയില്‍ മൂന്നുവര്‍ഷത്തേക്ക് വീണ്ടും അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു ഹിന്ദു പുരോഹിതനേയോ, വിശ്വഹിന്ദുപരിഷത്തിന്റെ ഒരു അംഗത്തെയോ കേന്ദ്രസര്‍വ്വകലാശാല എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയാല്‍ എന്തായിരിക്കും കേരളത്തിലെ അക്കാദമിക-ഇടതു-വലതുപക്ഷങ്ങളുടെ പ്രതികരണം. ഇടതുപക്ഷം ഫാദര്‍ ബാബുജോസഫിന്റെ വിഷയം ഇതുവരെ ഉന്നയിക്കാത്തത് വോട്ടുബാങ്കിനെ പേടിച്ചാണ്.
ശ്രദ്ധേയമായ പ്രശ്നം ഫാദര്‍ ബാബുജോസഫ് ഒരു ക്രിസ്തീയ പുരോഹിതന് എന്നതല്ല. അദ്ദേഹം വിദ്യാഭ്യാസ മേഖലയില്‍ എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടോ എന്നതാണ്. അദ്ദേഹത്തിന്റെ പിഎച്ച്ഡി ബിരുദം തന്നെ സെമിനാരിയില്‍ നിന്നാണ്. മാനവിക വിഷയങ്ങളിലോ, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലോ പാണ്ഡിത്യമില്ലാത്ത ഫാദര്‍ ബാബുജോസഫാണ് സര്‍വ്വകലാശാല എക്സിക്യുട്ടീവില്‍ കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രസര്‍വ്വകലാശാല എക്സിക്യുട്ടീവിനെ പൊളിച്ചെഴുതാന്‍ തയ്യാറാകുമോ എന്നതാണ് പ്രശ്നം. സിബിസിഐ പുരോഹിതനെ മാറ്റി അക്കാദമിക രംഗത്തെ ഒരു വിദഗ്ധനെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന അഭിപ്രായം സര്‍വ്വകലാശാല ജീവനക്കാര്‍ക്കുണ്ട്.
(നാളെ: ധൂര്‍ത്തടിക്കുന്നത് കോടികള്‍;
സിബിഐ നടപടികള്‍ തുടങ്ങിവെച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: