ന്യൂദല്‍ഹി: ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു വിവേചനവുമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് നയമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഭാരതം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോകവെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അസന്ദിഗ്ധമായി വ്യക്തമാക്കി.
ഇന്റര്‍നെറ്റ് സമത്വം (നെറ്റ് ന്യൂട്രാലിറ്റി) കാത്തുസൂക്ഷിക്കുമെന്നും സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുതന്നെ ഇ-ഗവേണന്‍സും മൊബൈല്‍ ഗവേണന്സുമാണെന്നും കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍പ്രസാദ് ലോക്സഭയെ അറിയിച്ചു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കണമെന്ന അന്താരാഷ്ട്ര കോര്‍പ്പറേറ്റ് സങ്കല്‍പ്പം ഭാരതത്തില്‍ അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമായി.
നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും ടെലികോം അതോറിറ്റി അഭിപ്രായം ആരാഞ്ഞിരുന്നു. പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഏപ്രില്‍ 24ന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഇതുവരെ ഒരുലക്ഷത്തിലധികം ഇ-മെയിലുകളാണ് നെറ്റ് ന്യൂട്രാലിറ്റിക്കായി ട്രായ്ക്ക് ലഭിച്ചത്. നെറ്റ് ന്യൂട്രാലിറ്റിയെ അനുകൂലിക്കുന്ന റിപ്പോര്‍ട്ടാകും ട്രായ് സമര്‍പ്പിക്കുകയെന്നാണ് വിവരം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചതോടെ ട്രായ് റിപ്പോര്‍ട്ട് അപ്രസക്തമായി.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയകളില്‍ സജീവമായി നില്‍ക്കുന്നവരാണെന്നും ഇന്റര്‍നെറ്റ് എല്ലാവരുടേതുമാകണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. യുവാക്കളുടെ ഇന്റര്‍നെറ്റ് അവകാശം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമ. നവമാധ്യമങ്ങള്‍ക്ക് വിരുദ്ധമായ നയം കൈക്കൊള്ളില്ല. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്തും. ഇതിനായുള്ള അന്തിമ നിലപാട് ട്രായ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആരില്‍ നിന്നും സമ്മര്‍ദ്ദങ്ങളൊന്നുമില്ല. ഡിജിറ്റല്‍ ഭാരതമെന്ന പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ പ്രധാനമന്ത്രിയുടെ സങ്കല്‍പ്പം രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് പ്രാപ്യമാക്കുക യെന്നതാണ്. സ്വതന്ത്ര സംവിധാനമായ ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തായാലും അതു സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ല.
വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് കോണ്‍ഗ്രസ് വിഷയം ഉന്നയിക്കുന്നത്.
ഭരണത്തിലിരുന്നപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് യുപിഎയുടേതെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
ലോക്സഭയില്‍ ഇന്നലെ ചോദ്യോത്തരവേള യ്ക്കിടെ രാഹുല്‍ ഗാന്ധിയാണ് നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച അടിയന്തര പ്രമേയാവതരണത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യോത്തരവേളയ്ക്കുശേഷം വിഷയം ഉന്നയിക്കാന്‍ അവസരം നല്‍കാമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ളത് നരേന്ദ്ര മോദിക്കാണെന്ന് രാഹുല്‍ പറഞ്ഞുവെന്നും ഇതു പ്രസംഗ പരിചയക്കുറവു പ്രകടിപ്പിക്കുന്നതായെന്നും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: