കോഴിക്കോട്: മാറാട് കടപ്പുറത്ത് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തകാലത്ത് അവിടെ ഐജിയായിരുന്ന വിവാദനായകനെ ഡിജിപിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
മാറാട് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട മഹേഷ്കുമാര്‍ സിംഗ്ലയെ ഡിജിപിയാക്കാനാണ് ശ്രമം. 2003 ല്‍ നടന്ന കൂട്ടക്കൊലയില്‍ അന്ന് ഐജിയായിരുന്ന സിംഗ്ലക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണ് കമ്മീഷന് ജഡ്ജി തോമസ് പി. ജോസഫ് നടത്തിയത്. സിംഗ്ലയെ പദവിയില്‍ നിന്നും നീക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. സിംഗ്ലയുടെ നിലപാട് സംശയകരമാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
വിവാദ ഐപിഎസ് ഓഫീസറുടെ ബന്ധങ്ങളെക്കുറിച്ചുയര്ന്ന ആരോപണങ്ങളെപ്പറ്റിയും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന പരിശോധിക്കുന്നതിന് അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. എന്‍ഡിഎഫ് അടുപ്പമുള്ള വ്യവസായിയുമായി സിംഗ്ലക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം വേണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. കൂട്ടക്കൊലയ്ക്ക് പിന്നിലെ ബാഹ്യബന്ധം പരിശോധിക്കാതിരുന്ന സിംഗ്ലയുടെ നിലപാട് നിഗൂഢമാണെന്നും ആക്ഷേപങ്ങളുയര്‍ന്നിരുന്നു.
എന്‍ഡിഎഫ് ബന്ധമുള്ള തൃശൂര്‍ സ്വദേശിയായ വ്യവസായിയുമായി മഹേഷ്കുമാര്‍ സിംഗ്ലയുടെ പിതാവിന് പാര്ട്ണര്ഷിപ്പുള്ളതായും കമ്മീഷന് കണ്ടെത്തുകയുണ്ടായി. തൃശൂര്‍ റേഞ്ച് ഐജിയായിരിക്കെ ഈ വ്യവസായിയുടെ വീട്ടിലായിരുന്നു സിംഗ്ല വാടകയ്ക്ക് താമസിച്ചതെന്നും കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ഡിഎഫിന് സാമ്പത്തിക സഹായം നല്കുന്നതില് പ്രധാനിയാണ് ഈ വ്യവസായി എന്ന ആരോപണവും പരിശോധിക്കണമെന്നും കമ്മീഷന്റെ നിര്ദേശങ്ങളില്പ്പെട്ടു.
ബിഎസ്എഫില്‍ അഡീഷണല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ സിംഗ്ല. കേന്ദ്ര സര്‍വീസിലെ ഡെപ്യൂട്ടേഷന് അവസാനിപ്പിക്കാന്‍ തയാറാണെന്ന് കാണിച്ച് സിംഗ്ല ചീഫ് സെക്രട്ടറിക്ക് കത്തയച്ചത് ഡിജിപി പദവിയിലെത്താനുള്ള ആദ്യപടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: