കാഞ്ഞങ്ങാട്: കേന്ദ്രസര്‍വകലാശാലയുടെ എക്സിക്യുട്ടീവ് യോഗത്തിന് കേരള യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.പി.കെ.രാധാകൃഷ്ണന് വിമാനമാര്‍ഗമെത്തിയത് വിവാദമായി. മാര്‍ച്ച് 27ന് എക്സിക്യുട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് ഇദ്ദേഹം
തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേയ്ക്ക് യാത്ര വിമാനത്തിലാക്കയത്. ഇതുവരെ ആരും ഇത്തരത്തില്‍ തിരുവനന്തപുരത്ത് നിന്നും കാസര്കോട്ടോയ്ക്ക് വിമാനത്തില്‍ സഞ്ചരിച്ചിട്ടുണ്ടാവില്ല. വാസ്കോഡ ഗാമ കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയതുപോലെയാണ് ഡോ.പി.കെ.രാധാകൃഷ്ണന് കാസര്‍കോട്ടേയ്ക്ക് പുതിയ മാര്‍ഗം കണ്ടെത്തിയത്.
വിവരാവകാശ രേഖപ്രകാരം മാര്‍ച്ച് 26ന് ഉച്ചയ്ക്ക് തിരുവനന്തപുരം-ചെന്നൈ വിമാനത്തില്‍ ആദ്യം ചെന്നൈയിലേക്കും, അവിടെ നിന്ന് മംഗലാപുരത്തേയ്ക്ക് മറ്റൊരു വിമാനത്തിലുമാണ് ഇദ്ദേഹം യാത്ര ചെയ്തതായി കാണുന്നത്.
പിന്നീട് മംഗലാപുരത്ത് നിന്നും ഇന്നോവ കാറില്‍ വൈകിട്ട് കാസര്‍കോട് എത്തുകയുമായിരുന്നു. ഈ യാത്രമൂലം പതിനായിരങ്ങളാണ് സര്‍വകലാശാലയ്ക്ക് നഷ്ടമായത്. തിരുവനന്തപുരത്തുനിന്നും നിരവധി ട്രെയിനുകള്‍ കാസര്‍കോട് വഴി മംഗലാപുരത്തേക്ക് പോകുന്നുണ്ട്. 26ന് രാത്രി തിരുവനന്തപുരത്തുനിന്നും 9 മണിക്ക് പുറപ്പെടുന്ന മംഗലാപുരം ട്രെയിനില്‍ വന്നാല്‍ 27ന് രാവിലെ കാസര്‍കോട്ടെത്താം. എന്നാല്‍ ഡോ.പി.കെ.രാധാകൃഷ്ണന് അങ്ങനെ ചെയ്യാതെ യാത്ര ചെന്നൈ വഴി ആക്കിയതില്‍ ദുരൂഹതയുള്ളതായും ആരോപണമുണ്ട്.
സാധാരണ എറണാകുളത്തെ സ്റ്റാര്‍ ഹോട്ടലില്‍ വിളിച്ചു കൂട്ടുന്ന എക്സിക്യുട്ടീവ് യോഗം, സര്‍വകലാശാലയിലെ ചിലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്തവണ സര്‍വകലാശാലയുടെ കാസര്‍കോട് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്തത്. വി.സിയുടെ ചിലവ് ചുരുക്കല്‍ പദ്ധതിയെ തകര്‍ക്കാന്‍ കൗണ്‍സില്‍ അംഗങ്ങള്‍ ബോധപൂര്‍വം നടത്തിയതാണ് വിമാന ധൂര്‍ത്തെന്ന് ആക്ഷേപമുണ്ട്.
മറ്റാരു അംഗമായ തൊടുപുഴക്കാരന് ഫാദര്‍ ബാബു ജോസഫ് പതിവ് പോലെ ഡല്‍ഹിയില്‍ നിന്നാണ് വന്നത്. കാത്തലിക് ബിഷപ് കൗണ്‍സില്‍ ആസ്ഥാനത്താണ് അദ്ദേഹത്തിന് ചുമതല. എറണാകുളത്ത് നിന്ന് വന്ന ഡോ.കെ.എന്‍.ചന്ദ്രശേഖരന് പിള്ളയ്ക്ക് മൂന്നു ദിവസത്തെ കാര്‍ വാടകയാണ് സര്‍വകലാശാല നല്‍കിയിട്ടുള്ളത്. കൗണ്‍സില്‍ അംഗങ്ങള്‍ ഒന്നിച്ചാണ് സര്‍വകലാശാലയിലെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നിരുന്നതെങ്കിലും വിമാന യാത്രയുടെ പേരില്‍ കേരള വിസി നടത്തിയിട്ടുള്ളത് ധൂര്‍ത്ത് തന്നെയാണെന്നാണ് പുറത്താക്കിയ രജിസ്ട്രാര്‍ എസ്.ഗോപിനാഥന്റെ വാദം.
വിമാന യാത്ര വിവാദമായതോടെ ഡോ.പി.കെ.രാധാകൃഷ്ണനെ ഇത്തവണ ജോ.രജിസ്ട്രാര്‍ ആയ എസ്.ഗോപിനാഥന് കൈവിട്ടിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്നുും കാസര്‍കോട്ടേയ്ക്ക് വിമാനയാത്ര നടത്തിയ ഡോ.പി.കെ.രാധാകൃഷ്ണനില്‍ നിന്നും സര്‍വകലാശാല നല്കിയ തുക തിരിച്ചുപിടിക്കണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്. ഇതുപോലുള്ള വിഷയങ്ങളില്‍ പ്രതികരിക്കാതെ കോണ്‍ഗ്രസും സിപിഎമ്മും മൗനം പാലിക്കുകയാണ്. ബിജെപി ഭരണത്തിന് കീഴിലുള്ള കേന്ദ്ര സര്‍വകലാശാലയിലെ പുതിയ നേതൃത്വം നടത്തുന്നത് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളാണെങ്കിലും, പിന്തുണയ്ക്കാന്‍ കഴിയില്ല എന്ന് നിലപാടാണ് സിപിഎമ്മിന്. ഒരുകാലത്ത് ദേശാഭിമാനി തന്നെ എഴുതിയ അഴിമതി കഥകളിലെ രാജകുമാരന്മാര് വെളിച്ചത്തുവരുമ്പോള്‍ വാര്‍ത്തകള്‍ അപ്പാടെ വിഴുങ്ങുകയാണ് സിപിഎം മുഖപത്രം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: