തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജോലികളും സ്വകാര്യ കമ്പനിക്ക് നല്കാന് നീക്കം. നിലവില്‍ വിദേശ വിമാനങ്ങളുടെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജോലികള്‍ കൈകാര്യം ചെയ്യുന്ന എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് എയര്‍ ഇന്ത്യ വിമാനങ്ങളുടെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജോലികളും ഏല്‍പ്പിക്കാനാണ് നീക്കം.
മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് അവകാശപ്പെടുന്ന, മുമ്പ് ഗള്‍ഫിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് കേസില്‍പ്പെട്ടയാളാണ് തിരുവനന്തപുരത്ത് കമ്പനിയുടെ ചുമതലക്കാരന്. എയര്‍ ഇന്ത്യയുടെ ചെന്നൈയിലെ ചില ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ചേര്‍ന്നാണ് ഇതിനുള്ള നീക്കം നടത്തുന്നതെന്നാണ് ആരോപണം. ഇതിനായി തിരുവനന്തപുരത്ത് എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ചുമതലയിലുള്ള കരാര്‍ ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കവും തുടങ്ങി. 20 വര്‍ഷം വരെ ജോലി ചെയ്തവരെയാണ് ഒഴിവാക്കുന്നത്.
പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകളും അട്ടിമറിക്കുകയാണ് എയര്‍ ഇന്ത്യയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. 2012 ഏപ്രില്‍ 12ന് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (കമ്മിറ്റി ഓണ്‍ എക്ണോമിക് അഫയേഴ്സ്, സിസിഎഎ) എയര്‍ ഇന്ത്യയുടെ പുനരുദ്ധാരണ പദ്ധതി അംഗീകരിച്ചു. സാമ്പത്തിക പുനഃസംഘടനാ പദ്ധതിയും പ്രഖ്യാപിച്ചു.
പുനരുദ്ധാരണ പദ്ധതിയിലെ പ്രധാനപ്പെട്ട നിര്‍ദേശം ഗ്രൗണ്ട് ഹാന്‍ഡിലിംഗ് സംബന്ധിച്ചായിരുന്നു. എയര്‍ ഇന്ത്യയുടെ സഹോദര സ്ഥാപനമായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട് സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ചുമതല നല്‍കണമെന്നായിരുന്നു സമിതിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇതിലൂടെ എയര്‍ ഇന്ത്യയ്ക്ക് ക്ലിപ്തമായ വന്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയുമെന്നും സമിതി കണ്ടെത്തിയിരുന്നു.
2012 ജൂണിലാണ് സാറ്റ്സിന് ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജോലി കരാര്‍ നല്കാന് തീരുമാനിച്ചത്. മുന്‍കാല പ്രബല്യത്തില്‍ 2012 ഏപ്രലില്‍ ഒന്നുമുതലാണ് കരാര്‍ നല്‍കിയത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ എയര്‍ ഇന്ത്യയ്ക്ക് വിദേശ വിമാന കമ്പനികളില്‍നിന്ന് ലഭിക്കേണ്ടിയിരുന്ന ഹാന്‍ഡിലിംഗ് ചാര്‍ജിനുള്ള ബില്‍ നല്‍കാതെയാണ് എയര്‍ ഇന്ത്യ മുന്‍കാല പ്രാബല്യത്തില്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: