ജയദ്രഥന് പുറത്തുവന്ന് സന്തോഷത്തോടുകൂടി സൂര്യാസ്തമയം കാണാന്‍ ആകാശത്തേക്കു നോക്കി. അതുകണ്ടു ഭഗവാന് പറഞ്ഞു: ”സമയമായി. തീഷ്ണബാണങ്ങള് പ്രയോഗിച്ച് ജയദ്രഥന്റെ തലയറുത്ത് ശപഥം പരിപാലിച്ചുകൊള്ളു. അര്ജ്ജുനന് കൃഷ്ണന്റെ കല്പന അനുസരിച്ച് ജയദ്രഥന്റെ തലയറുത്തുകളഞ്ഞു.
അപ്പോഴേക്ക് അന്ധകാരവും പോയി. സൂര്യന് അസ്തമിച്ചില്ലെന്ന് എല്ലാവര്ക്കും മനസ്സിലാകുകയും ചെയ്തു. വീണ്ടും ഭഗവാന് അര്‍ജ്ജുനനോടു പറഞ്ഞു: ”ജയദ്രഥന്റെ തല ഭൂമിയില്‍ വീഴാതെ സൂക്ഷിക്കണം. എന്തെന്നാല്‍ ആ തലയറുത്തു ഭൂമിയിലിടുന്നവരുടെ തല നൂറായി നുറുങ്ങിപ്പോകുമെന്ന് ജയദ്രഥന്റെ തപസ്വിയായ പിതാവ് അയാള്‍ക്ക് വരം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് നീ ദിവ്യബാണം പ്രയോഗിച്ച് ആ തല ജയദ്രഥന്റെ അച്ഛന്റെ മടിയില്‍ ഇട്ടുകൊടുക്കണം.
വയസ്സനായ അദ്ദേഹം ഇപ്പോള്‍ സൃമന്തപഞ്ചകത്തിന് പുറത്ത് ഒരിടത്ത് സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയാണ്.” അര്ജ്ജുനന് ഭഗവാന്റെ നിര്‍ദ്ദേശമനുസരിച്ചു ചെയ്തു. നോക്കുക, ഭഗവാന്റെ ഭക്തവാത്സല്യവും ദീര്ഘദൃഷ്ടിയും എത്ര മഹത്തരം. ഒരു പ്രയോഗം കൊണ്ട് രണ്ട് ആപത്തില്‍നിന്നും തന്റെ ഭക്തനായ അര്‍ജ്ജുനനെ അത്ഭുതകരമാംവണ്ണമല്ലേ അദ്ദേഹം രക്ഷിച്ചത്.
തന്നെ ശരണം പ്രാപിക്കുന്ന ഭക്തനെ ഏത് ആപത്തില്‍നിന്നും രക്ഷിക്കുമെന്നുള്ള ശപഥം ഭക്തവത്സലനായ ഭഗവാന് എപ്പോഴും പരിപാലിച്ചുകൊണ്ടാണ് ഇരിക്കുന്നത്. പക്ഷേ നാം അതു കാണുന്നില്ലന്നേയുള്ളൂ.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: