ജനീവ: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി ഫൈനല്‍ ലൈനപ്പ് നിശ്ചയിക്കപ്പെട്ടു. സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുള്ള തരത്തിലാണ് സെമി പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങിയിരിക്കുന്നത്.
അവസാന നാലില്‍ റയലിന് ഇറ്റാലിയന്‍ പട യുവന്റസും ബാഴ്സയ്ക്ക് ജര്‍മ്മന്‍ സംഘം ബയേണ്‍ മ്യൂണിച്ചുമാണ് എതിരാളികള്‍. യുവേഫയുടെ സ്വിറ്റ്സര്‍ലന്റിലെ ആസ്ഥാനത്താണ് ഡ്രോ നിശ്ചയിക്കപ്പെട്ടത്.
ആദ്യപാദ സെമികള്‍ മെയ് 5, 6 തീയതികളിലായി നടക്കും. രണ്ടാം പാദം 12, 13 തീയതികളിലും. ബാഴ്സയ്ക്ക് ആദ്യപാദം ഹോം മാച്ച്. രണ്ടാം മുഖാമുഖത്തിന് അവര്‍ മ്യൂണിച്ചില്‍ വിരുന്നിനു പോകും. റയല്‍ ആദ്യം എതിരാളിയുടെ കളത്തില്‍ പൊരുതും. പിന്നെ യുവന്റസ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ പന്തുതട്ടാനെത്തും.
ജൂണ്‍ ആറിന് ബര്‍ലിനില്‍ ഫൈനല്‍.
നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ ക്വാര്‍ട്ടറില്‍ മറികടന്നായിരുന്നു റയല്‍ മുന്നേറിയത്. ബയേണ്‍ പോര്‍ച്ചുഗീസ് ടീം പോര്‍ട്ടോയേയും ബാഴ്സയും യുവന്റസും യഥാക്രമം ഫ്രഞ്ച് പ്രതിയോഗികളായ പാരീസ് സെയ്ന്റ് ജെര്‍മെയ്നെയും മൊണാക്കോയേയും കീഴടക്കി. യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത് 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷവും.
ബയേണ്‍ കോച്ച് പെപ്പ് ഗാര്‍ഡിയോളയ്ക്കും റയലിന്റെ ആശാന് കാര്‍ലോ അന്‍സലോട്ടിക്കും തങ്ങളുടെ പഴയ ടീമുകളോട് അങ്കം വെട്ടേണ്ടിവരുന്നെന്ന പ്രത്യേകതയുമുണ്ട്.
ഗാര്‍ഡിയോള മുന്‍പ് ബാഴ്സയുടെയും ആന്‍സലോട്ടി യുവന്റസിന്റെയും പരിശീലകരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: