ന്യൂദല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കെജിഎസ് ഗ്രൂപ്പ് സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ച പാരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ദ്ധ സമിതി പുതിയ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ അനുമതി നല്കി. അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണ് സ്വീകരിച്ചതെന്ന് സ്വതന്ത്ര സമിതിയായ ഇഎസി (എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മറ്റി) അംഗങ്ങള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കെജിഎസിന് പഠനാനുമതി നല്‍കിയത്. പഠന റിപ്പോര്‍ട്ട്പോലും കാണാതെ അപേക്ഷ തള്ളിയാല്‍ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതും അപേക്ഷ സ്വീകരിക്കുന്നതിന് കാരണമായി. സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണിതെന്നും പദ്ധതി മുന്നോട്ടു പോകില്ലെന്നും കേന്ദ്രസര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പദ്ധതിക്കാവശ്യമായ ഭൂമിയുടെ രേഖകളിലെ സംശയത്തെ തുടര്‍ന്ന് ജനുവരി ആറിന് ഇതേ സമിതി അപേക്ഷ തള്ളിയതോടെയാണ് പുതിയ അപേക്ഷയുമായി കെജിഎസ് വീണ്ടും ഇഎസിയെ സമീപിച്ചത്. അനില്‍ റസ്ദ്വാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസി യോഗം കെജിഎസ് കമ്പനിയും സംസ്ഥാന സര്‍ക്കാരും നല്കിയ രേഖകള്‍ പരിശോധിച്ചു. പദ്ധതിക്കാവശ്യമായ ഭൂമിയുടെ ഭൂരിഭാഗവും കമ്പനിയുടെ കൈവശമുണ്ടെന്നും പദ്ധതിയില്‍ കേരള സര്‍ക്കാരിന് പത്തു ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്നും കമ്പനിയുടെ ഒരു ഡയറക്ടര്‍ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ യോഗത്തെ അറിയിച്ചു.
ശബരിമല വികസനം, പ്രവാസികളുടെ യാത്രാസൗകര്യം, വിനോദസഞ്ചാര വികസനം എന്നിവയ്ക്ക് പ്രയോജനകരമാണ് പദ്ധതിയെന്നും സംസ്ഥാനം നിലപാടറിയിച്ചു. ഇതോടെയാണ് പഠന റിപ്പോര്‍ട്ട് വന്ന ശേഷം അനുമതിക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഇഎസി യോഗം അറിയിച്ചത്.
എസ്ജിഎസ് ഇന്ത്യാ ലിമിറ്റഡ് എന്ന ഏജന്‍സിയാണ് പുതിയ പാരിസ്ഥിതികാഘാത പഠനം നടത്തുന്നത്.
നേരത്തെ കെജിഎസിന്റെ വിമാനത്താവള പദ്ധതി ദേശീയ ഹരിത ട്രിബ്യൂണല്‍ തടഞ്ഞത് യോഗ്യതയില്ലാത്ത ഏജന്‍സി നടത്തിയ പാരിസ്ഥിതിയാഘാത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോയതിന്റെ പേരിലാണ്. സുപ്രീംകോടതിയും ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെജിഎസിനെതിരെ നിലപാടെടുത്തിരുന്നു.
ആറന്മുളയിലെ പദ്ധതി പ്രദേശത്ത് ഭൂമി നികത്താന്‍ അനുമതിയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കെജിഎസ് ഗ്രൂപ്പ് ജനുവരിയില്‍ നല്കിയ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ചിരുന്നില്ല.
ഭൂമി മണ്ണിട്ടു നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി ഇല്ലാതിരുന്നതാണ് രേഖകള്‍ നല്കാന് സാധിക്കാത്തതിനു കാരണമായത്. എന്നാല്‍ ഇന്നലെ നടന്ന യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് തന്നെ പദ്ധതിക്കാവശ്യമായ നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് വലിയ എതിര്‍പ്പുണ്ടായിട്ടും പാരിസ്ഥിതികാഘാത പഠനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
പലതും കുപ്രചാരണം: കുമ്മനം
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെന്ന തരത്തില്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത നുണയാണെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പറഞ്ഞു. മന്ത്രാലയത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ വിദഗ്ദ്ധ സമിതി കൈക്കൊള്ളുന്ന സ്വാഭാവിക നടപടിക്രമം മാത്രമാണ് കെജിഎസിന്റെ അപേക്ഷയില്‍ കൈക്കൊണ്ടിട്ടുളളതെന്നും കുമ്മനം പറഞ്ഞു.
നുണപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചില മാദ്ധ്യമങ്ങള്‍. പാരിസ്ഥിതിക ആഘാത പഠനവുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയത് എക്സ്പേര്‍ട്ട് അെ്രെപസല്‍ കമ്മറ്റി (വിദഗ്ദ്ധ സമിതി)യാണ്. അല്ലാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമല്ലെന്നും കുമ്മനം വ്യക്തമാക്കി. വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് കുമ്മനം രാജശേഖരന് നിജസ്ഥിതി അറിയിച്ചത്.
ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും ഇടപെടല്‍ ചൂണ്ടിക്കാട്ടി ഇനിയും കെജിഎസിന്റെ അപേക്ഷ നിരസിക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: