കാഠ്മണ്ഢു: നേപ്പാളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ മൂന്ന് തവണയാണ് ഇന്ന് ഭൂചലനമുണ്ടായത്. ഇന്നലത്തെ ഭൂചലനത്തില്‍ മരണ സംഖ്യ 1800 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണസംഖ്യ അയ്യായിരം കടക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
നൂറു കണക്കിന് പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില അതീവ ഗുരുതരമാണ്.
മരണസംഖ്യ ഉയരും. തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധി പേര് കുടുങ്ങിയിട്ടുണ്ട്. ഇവരില്‍ എത്രപേരെ രക്ഷിക്കാന്‍ കഴിഞ്ഞെന്ന് വ്യക്തമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി 41 പേര്‍ക്ക് ജീവഹാനിയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 81 വര്‍ഷത്തിനിടെ നേപ്പാളില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇങ്ങ് കൊച്ചിയില്‍ വരെ അനുഭവപ്പെട്ടു.
നേപ്പാളില്‍ കാഠ്മണ്ഡുവിലും പരിസരത്തുമാണ് വന്‍നാശം. നേപ്പാളിലെ ആയിരത്തിലേറെ മരണങ്ങളില്‍ കൂടുതലും കാഠ്മണ്ഡു താഴ്വരയിലാണ്, 524. ഇവിടെ കെട്ടിടങ്ങളും ഫഌറ്റുകളും ബഹുനില മന്ദിരങ്ങളും പുരാതന സ്മാരകങ്ങളും ക്ഷേത്രങ്ങളും തകര്‍ന്നടിഞ്ഞു. റോഡുകള്‍ നെടുകെപ്പിളര്‍ന്നു. തകര്‍ന്നുവീണ ഒരു ഒന്‍പതു നിലകെട്ടിടത്തില്‍ നാനൂറിലേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ധര്ധര ഗോപുരവും ഭീം സെന്‍ ഗോപുരവും തകര്‍ന്നവയില്‍ പെടുന്നു.ഇതിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് 180 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാഠ്മണ്ഡു വിമാനത്താവളം അടച്ചു. നേപ്പാളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ 11.45 ഓടെയാണ് കാഠ്മണ്ഡുവിന്റെ വടക്കു പടിഞ്ഞാറുള്ള പൊഖാരയില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്കുമാറി ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ചലനം വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ജനം ഭയന്ന് നിലവിളിച്ച് വീടും ഓഫീസും വ്യാപാരസ്ഥാപനങ്ങളും വിട്ടോടി. ഒന്നര മിനിറ്റോളം നീണ്ട ചലനത്തില്‍ വലിയ കെട്ടിടങ്ങളും ഷോപ്പിങ് കോംപ്ലക്സുകളും വീടുകളും മതിലുകളും നിലംപൊത്തി. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. തകര്ന്നീവീണ വീടുകള്ക്കടിയില് പെട്ടാണ് പലരും മരണമടഞ്ഞത്. ഇതിനു തൊട്ടുപിന്നാലെ റിക്ടര്‍ സ്കെയിലില്‍ നാലു മുതല്‍ 6.6 വരെ രേഖപ്പെടുത്തിയ 18 തുടര്‍ചലനങ്ങളും ഉണ്ടായിട്ടുണ്ട്.
കാഠ്മണ്ഡുവിനടുത്ത് ലാംജങ്ങാണ് പ്രഭവകേന്ദ്രം. ചലനം ഭൂമിയുടെ പ്രതലത്തിനോട് വളരെ അടുത്താണ് ഉണ്ടായത്. അതാണ് നാശനഷ്ടം വളരെക്കൂടാന്‍ കാരണം.
പരിക്കേറ്റവരെക്കൊണ്ട് കാഠ്മണ്ഡുവിലെയും പരിസരങ്ങളിലെയും മിക്ക ആശുപത്രികളും നിറഞ്ഞിരിക്കുകയാണ്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും അവയ്ക്കടിയില് ചോരയൊഴുകുന്ന ശരീരങ്ങളും, കൈയും കാലുമൊടിഞ്ഞവരും മറിഞ്ഞ വാഹനങ്ങളും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും നിലവിളികളും എല്ലാം ചേര്‍ന്ന ഭയാനകമായ അന്തരീക്ഷമാണവിടെ.
വിദേശയാത്രയിലായിരുന്ന നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള യാത്ര റദ്ദാക്കി ബാങ്കോക്കില്‍നിന്നു മടങ്ങിയെത്തിയിട്ടുണ്ട്. നേപ്പാളിന് സകല സഹായവും ഭാരതം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊയ്രാളയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തേടി. മരുന്നുകളടക്കമുള്ള അടിയന്തര സഹായവുമായി ഭാരതം പത്തു രക്ഷാസംഘങ്ങളെ നേപ്പാളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
ധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: