മുംബൈ: ഐപിഎല്ലില്‍ തോല്‍വികളുടെ പടുകുഴിയില്‍ വീണ മുംബൈ ഇന്ത്യന്‍സിന് പുതുജീവനേകി ഒരു ജയം. സ്വന്തം തട്ടകത്തില്‍ രോഹിത് ശര്‍മ്മയും കൂട്ടരും സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 20 റണ്‍സിന് തോല്‍പ്പിച്ചു. പേസര്‍മാരായ ലസിത് മലിംഗ (3 വിക്കറ്റ്), മിച്ചല്‍ മക്ലെനാഗന് (3) എന്നിവരാണ് മുംബൈയ്ക്ക് നിര്‍ണായക ജയമൊരുക്കിയത്.
42 പന്തില്‍ 51 റണ്‍സെടുത്ത ലെന്‍ഡല്‍ സിമ്മണ്‍സും മുംബൈയെ തുണച്ചു. സ്കോര്‍: മുംബൈ 8ന് 157 (20 ഓവര്‍). സണ്‍റൈസേഴ്സ്- 8ന് 137 (20). സീസണില്‍ ഇതു മുംബൈയുടെ രണ്ടാം വിജയമാണിത്. നാലു പോയിന്റോടെ അവരിപ്പോഴും അവസാന സ്ഥാനത്തു തന്നെ
ശിഖര്‍ ധവാന് (29 പന്തില്‍ 42)നല്കിയ നല്ല ആരംഭം തുലച്ച സണ്‍റൈസേഴ്സ് തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു.
ഡേവിഡ് വാര്‍ണറും (9)പിന്നാലെ ധവാനും തിരികെക്കയറിയതോടെ സണ്‍റൈസേഴ്സ് പാളി. സ്കോര്‍ നിരക്ക് ഉയര്‍ത്താന്‍ മധ്യനിര പരാജയപ്പെട്ടു. ലോകേഷ് രാഹുലും (25) രവി ബൊപ്പാരയും (23) പന്തുകള്‍ ഏറെ നഷ്ടപ്പെടുത്തി. അതോടെ സണ്‍റൈസേഴ്സിന്റെ സമ്മര്‍ദ്ദമേറി. അതു മുതലെടുത്ത ഇന്ത്യന്‍സ് ജയത്തിലേക്ക് പന്തുവീശി. 19-ാം ഓവറിലാണ് മലിംഗയ്ക്ക് മൂന്നു വിക്കറ്റ് ലഭിച്ചത്. മലിംഗ മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ, സണ്‍ റൈസേഴ്സ് ബൗളര്‍മാരും മുംബൈയ്ക്ക് അത്രയ്ക്കങ്ങ് സ്വാതന്ത്യം അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത അവര്‍ മുംബൈയെ പിടിച്ചുകെട്ടി. മൂന്നു വിക്കറ്റ് കൊയ്ത ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്സിനെ നയിച്ചു. പ്രവീണ്‍ കുമാറും ഡെയ്ല്‍ സ്റ്റെയ്നും രണ്ടുപേരെ വീതം ഡഗ് ഔട്ടിലെത്തിച്ചു. അവസാന ഓവറില്‍ അപകടകാരിയായ കെയ്റോണ്‍ പൊള്ളാര്ഡിന്റേതടക്കം (24 പന്തില്‍ 33) രണ്ടു വിക്കറ്റുകള്‍ ഭുവനേശ്വര്‍ പോക്കറ്റിലാക്കി.
സിമ്മണ്‍സും പാര്‍ഥിപ് പട്ടേലും (17) ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് മുംബൈയ്ക്ക് സമ്മാനിച്ചത്. അഞ്ച് ഓവറില്‍ അവര്‍ ടീം സ്കോര്‍ 42ല്എത്തിച്ചു. എന്നാല്‍ പാര്‍ഥിപിനെ പുറത്താക്കി സ്റ്റെയ്ന് സണ്‍റൈസേഴ്സിന് ബ്രേക്ക് ത്രൂ നല്കി. പിന്നെയെത്തിയ യുവതാരം ഉന്മുക്ത് ചന്ദ് (5) പ്രവീണ്‍ കുമാറിനെ വണങ്ങി. നായകന് രോഹിത് ശര്‍മ്മ വന്നപ്പോഴേക്കും സിമ്മണ്‍സ് ഒന്നുകൂടി ഉഷാറായി. കരണ്‍ ശര്‍മ്മയെ സിമ്മണ്‍സ് സിക്സറിനു പൊക്കി. ഈ സഖ്യം മുന്നേറുമെന്നു തോന്നിച്ചു. പക്ഷേ, സ്റ്റെയ്ന് വീണ്ടും മൂര്‍ച്ചകാട്ടിയ നിമിഷം സിമ്മണ്‍സ് ക്ലീന്‍ ബൗള്‍ഡ്.
പിന്നാലെ രോഹിതും (24) കരയിലെത്തി. അമ്പാട്ടി റായിഡുവും (7) ഹര്ഭജന് സിങ്ങും (0) വന്നതും പോയതും വേഗത്തിലായിരുന്നു. പൊള്ളാര്‍ഡ് ഒരുവശത്ത് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടുകാര്‍ സഹായിക്കാതെയായതോടെ വന്‍ സ്കോറെന്ന ഇന്ത്യന്‍സിന്റെ മോഹം പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: