കൊച്ചി: നേപ്പാളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടായ ഭൂചലനം കൊച്ചിയെയും കുലുക്കി. നഗരത്തിലെ ചില ബഹുനിലകെട്ടിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. പനമ്പിള്ളി നഗറില്‍ ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളില്‍ നിന്നും ജീവനക്കാര്‍ പുറത്തേക്കോടി.
12 മണിയോടെ ഒന്നര മിനിറ്റ് സമയമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. കസേര കുലുങ്ങിയതായും അലമാരയും മേശയും ചലിക്കുന്നതായി തോന്നിയതായും ജീവനക്കാര്‍ പറഞ്ഞു.
ഹൗസിംഗ് ബോര്‍ഡിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ തട്ടിപ്പ് അന്വേഷണ കമ്മീഷന് സിറ്റിംഗ് നിര്‍ത്തിവച്ചു. ബോട്ട് ജെട്ടിക്കു സമീപമുള്ള റവന്യൂ ടവറില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുകള്‍നിലയിലും കുലുക്കം അനുഭവപ്പെട്ടു.
നഗരത്തിലെ മറ്റ് ചില ഭാഗങ്ങളിലും കുലുക്കം അനുഭവപ്പെട്ടതായി പറയുന്നു. ഒരിടത്തും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ കൊച്ചിയില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്ന് ഭൗമപഠനകേന്ദ്രം അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് എവിടെയും ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്ന് ദുരന്തനിവാരണവകുപ്പ് വ്യക്തമാക്കി. പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതാകാമെന്ന് അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: