തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള ശ്രീപാദ തീര്‍ത്ഥക്കുളത്തില്‍ പൈപ്പുബോംബുകള് കണ്ടെത്തി. അഞ്ച് പൈപ്പ് ബോംബുകള്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. ഇതില്‍ ഒരെണ്ണം സ്ഫോടക ശേഷിയുള്ളതായിരുന്നു. ക്ഷേത്രത്തിന്റെ വടക്കേനടയ്ക്കു സമീപം പുരാവസ്തുവകുപ്പ് കാര്യാലയ വളപ്പിലെ ശ്രീപാദ തീര്‍ത്ഥക്കുളം വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. മുഖ്യക്ഷേത്രത്തില്നിന്ന് 25 മീറ്റര്‍മാത്രം അകലെയാണ് ബോംബു കണ്ടെത്തിയ കുളം. നിധിശേഖരമുള്ള കലവറയില്‍ നിന്ന് 500 മീറ്റര്‍ അകലെയും.
അടുത്തകാലത്ത് കേരളത്തില്‍ നിന്ന് പിടികൂടിയിട്ടുള്ള പൈപ്ബോംബുകള് സ്റ്റീലില്‍ നിര്‍മ്മിച്ചവയായിരുന്നു. എന്നാല്‍ ഇന്നലെ കണ്ടെടുത്തവ ചെമ്പു പൊതിഞ്ഞവയാണെന്നാണ് അറിയുന്നത്.
പൈപ്പ് ബോംബുകള്‍ക്ക് അഞ്ച് സെന്റീമീറ്റര്‍ വ്യാസവും 40 സെ.മി നീളവുമുണ്ടായിരുന്നു. പ്രാഥമികപരിശോധനയില്‍ ഏതാനും വര്‍ഷത്തെ പഴക്കം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നതെങ്കിലും വിശദമായ പരിശോധനക്ക് ശേഷം മാത്രമെ സ്ഫോടക വസ്തുക്കളുടെ കാലപ്പഴക്കം കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കൂയെന്ന് തിരുവനന്തപുരം ഡിസിപി കോറി സഞ്ചയ് കുമാര്‍ ഗുരുദിന് അറിയിച്ചു.
ബോംബുകള്‍ എങ്ങനെ ഇവിടെ വന്നെന്ന കാര്യത്തില്‍ വ്യക്തതയില്ല. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വന്‍ നിധിശേഖരം സംബന്ധിച്ച വാര്‍ത്തകള്‍ വന്നശേഷമാണോ ഈ ബോബുകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നും വ്യക്തമല്ല. ഈ ബോംബുകള്‍ കൂടാതെ ഇനിയും സ്ഫോടകവസ്തു നിക്ഷേപം ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. കുളവും പുരാവസ്തു വകുപ്പു കെട്ടിടവുമടങ്ങുന്ന പ്രദേശം പോലീസിന്റെ അധീനതയിലാക്കിയിട്ടുണ്ട്.
ബോംബുകള്‍ അത്യുഗ്ര സ്ഫേടക ശേഷിയുള്ളവയാണ്. വന്‍ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഈ അഞ്ചു പൈപ്പുബോംബുകള്ക്കാകുമെന്നാണ് സ്ഫോടക വിദഗ്ദ്ധര്‍ അഭിപായപ്പെടുന്നത്.
ജില്ലാ പൈതൃക മ്യൂസിയം ആക്കുന്നതിന്റെ ഭാഗമായി ശ്രീപാദം തീര്‍ത്ഥകുളം വൃത്തിയാക്കുകയായിരുന്നു. ഇതിനായി കുളത്തിലെ വെള്ളം വറ്റിച്ചതിന് ശേഷം ഒന്നരയടിയോളം ആഴത്തില്‍ ചെളി കോരുന്നതിനിടെയാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ഫോടക വസ്തു കണ്ടെത്തിയത്.
തൊഴിലാളികളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഇരുമ്പ് വസ്തുക്കള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്.
അതിനിടെ പൈപ്പ് ബോംബുകളില്‍ ഒരെണ്ണത്തില്‍ നിന്നും പുക ഉയര്‍ന്നത് ആശങ്കപരത്തി. തുടര്‍ന്ന് ഡോഗ് സ്ക്വാഡും, ബോംബു സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൈപ്പ് ബോംബിനെ പ്രത്യേകം സജ്ജമാക്കിയ സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്ന ബാഗിലേക്ക് മാറ്റിയാണ് സ്ഥലത്തു നിന്നും നീക്കം ചെയ്തത്. പരിശോധനകള്‍ക്ക് ശേഷം ബോംബുകള്‍ തിരുവല്ലത്ത് എത്തിച്ച് നിര്‍വീര്യമാക്കി.
സമഗ്രാന്വേഷണം വേണം: ഹിന്ദുഐക്യവേദി
തിരുവനന്തപുരം: ബോംബുകണ്ടെത്തിയ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം തിരുമല അനില്‍ ആവശ്യപ്പെട്ടു.
പത്മനാഭസ്വാമിക്ഷേത്രം മുമ്പെങ്ങുമില്ലാത്ത വെല്ലുവിളികളാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്ന് ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: