ന്യൂദല്‍ഹി: റോഡുകളുടെ കാര്യത്തില്‍ കൂടുതല്‍ ഊന്നല്‍ നല്കിയ സര്‍ക്കാരുകള്‍ റെയിവേയെ അവഗണിച്ചതുമൂലമാണ് ഇന്നത്തെ നിലനില്‍പ്പു ഭീഷണിയെന്നും വൈകാതെ കരകയറുമെന്നും റെയില്‍ വകുപ്പു മന്ത്രി സുരേഷ് പ്രഭു. എന്നാല്‍ ഈ യത്നത്തില്‍ റെയില്‍വേ പൊതുമേഖലയിലെ എണ്ണക്കമ്പനികളെ പോലെ സ്റ്റോക്ക് മാര്ക്കറ്റിലേക്കിറങ്ങാനൊന്നും ആലോചിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരുകള്‍ മുമ്പ് റെയിവേയിലേതിനേക്കാള് മൂന്നിരട്ടി നിക്ഷേപം റോഡില്‍ നടത്തി. ആസൂത്രിതമായി റെയില്‍വേയെ അവഗണിച്ചു. അതുകൊണ്ടിന്ന് റെയില്‍വേ നിലനില്‍പ്പു ഭീഷണിയിലാണ്. റെയില്‍വേക്ക് യാത്രക്കാരെ കൂടുതല്‍ കിട്ടണമെങ്കില്‍ കൂടുതല്‍ നിക്ഷേപം ഇനിയും വേണ്ടിവരും, പ്രഭു പിടിഐക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആളെപ്പിടിക്കാന്‍ വേണമെങ്കില്‍ യാത്രക്കാര്‍ക്കു ചരക്കു കൊണ്ടുപോകുന്നതിന് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ചാര്‍ജ്ജുകള്‍ സൗജന്യമാക്കാമെന്നുവെച്ചാലും റെയില്‍വേക്ക് അത് കൈകാര്യം ചെയ്യാനാവില്ല. അതിനുള്ള ശേഷിയില്ല. അതിനാല്‍ നിക്ഷേപം ആവശ്യമാണ്. ഏറ്റവും പുതിയ സിഎജി കണക്കനുസരിച്ച് 2011-12 വരെയുള്ള റെയില്‍വേയുടെ നഷ്ടം 23,643 കോടി രൂപയാണ്.
റെയില്‍വേ സ്റ്റോക് മാര്‍ക്കറ്റില്‍ ഓഹരിവില്‍പ്പനക്ക് ലിസ്റ്റ്ചെയ്യണമെന്ന ചില നിര്‍ദ്ദേശങ്ങളെക്കുറിച്ചു പറയവേ ഒട്ടേറെ പ്രത്യേകതകളുള്ള റെയില്‍വേക്ക് അത് നല്ല നടപടിയായിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ”റെയില്‍വേയും പെട്രോളിയം മന്ത്രാലയം പോലെതന്നെയാണ്. എണ്ണക്കമ്പനിയായ ഒഎന്‍ജിസി പക്ഷേ കോര്‍പ്പറേറ്റ് സ്ഥാപനമാണ്. റെയില്‍വേ ഒരു ഡിപ്പാര്‍ട്ടുമെന്റാണ്. അതുകൊണ്ട് റെയില്‍വേക്ക് അത്തരം കാര്യങ്ങള്‍ സാധ്യമല്ല,” റെയില്‍വേ സ്വകാര്യവല്ക്കരിക്കാന് പോകുന്നുവെന്ന ആശങ്കകള്‍ക്കുകൂടി യുക്തിസഹമായ മറുപടി നല്കി മന്ത്രി പ്രഭു പറഞ്ഞു.
റെയില്‍വേക്ക് സാമൂഹ്യ ഉത്തരവാദിത്തമുണ്ട്. വാണിജ്യ താല്പര്യങ്ങളുമുണ്ട്. റെയില്‍വേയ്ക്ക് ബജറ്റില്‍ നിന്ന് സഹായമില്ലാതെ നിലനില്‍ക്കാനുമാവില്ല. ഇക്കാര്യങ്ങളൊക്കെ നോക്കുമ്പോള്‍ ചിലരുടെ ഉപദേശങ്ങള്‍ തീരെ സ്വീകാര്യമല്ലെന്നു മന്ത്രി പറഞ്ഞു.
റെയില്‍വേയില്‍ കൃത്യമായ കണക്കെടുപ്പുകളുടെ വിശാലമായ സംവിധാനം അവതരിപ്പിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ഓരോരോ റെയില്സേവനത്തിന് എത്ര ചെലവു വരുന്നുവെന്നു നോക്കും. റെയില്‍വേ ലക്ഷ്യം കാണുന്ന ഫലം ആ സേവനങ്ങള്‍ കൊണ്ടുണ്ടാകുന്നോ എന്നു വിലയിരുത്തും. ഇല്ലെങ്കില്‍ അതു തുടരണോ എന്നു പരിശോധിക്കും. ഇത്തരത്തില്‍ സൂക്ഷ്മമായ, കൃത്യമായ ആസൂത്രണം ഉണ്ടെങ്കില്‍ കാര്യങ്ങള്‍ ലക്ഷ്യമിടുന്നതുപോലെ പോകും.
റെയില്‍വേയുടെ ക്ഷേമത്തിനായുള്ള കായകല്‍പ്പ കൗണ്‍സില്‍ തികച്ചും വ്യത്യസ്തമായ സങ്കല്പ്പമാണെന്ന് മന്ത്രി പറഞ്ഞു. വാണിജ്യപരമായി പുതിയ കുതിപ്പു വേണമെങ്കില്‍ സാങ്കേതിക കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ. മാനേജ്മെന്റ് കാര്യത്തിലും പരിഷ്കരണങ്ങള്‍ വേണ്ടിവരും. ചെലവു ചുരുക്കുക, മികവു വര്‍ദ്ധിപ്പിക്കുക, ഉല്‍പ്പാദനം കൂട്ടുക എന്നിവ പ്രധാനമാണ്. ഈ കാര്യങ്ങളാണ് കൗണ്‍സിലിന്റെ ചുമതല.
രത്തന്‍ ടാറ്റയെയാണ് കൗണ്‍സില്‍ നയിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം മികച്ച ദേശസ്നേഹിയാണ്. അദ്ദേഹം വിജയിച്ച വ്യവസായിയാണ്. ഇപ്പോള്‍ രംഗത്തില്ല. അതുകൊണ്ടുതന്നെ മത്സരമോ താല്പര്യങ്ങളിലെ വൈരുദ്ധ്യങ്ങളോ ഉണ്ടാകില്ല, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: