പത്തനംതിട്ട: ഭൂരഹിതര്‍ക്ക് ഭൂമിനല്‍കി പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ കാര്യക്ഷമമാകാത്തതിനാല്‍ ഭൂമി കൈയേറ്റ സമരങ്ങള്‍ തുടര്‍ക്കഥയാകുന്നു. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സീറോ ലാന്‍ഡ്ലെസ്സ് പദ്ധതിയെയാണ് ഭൂമി കൈയേറ്റ സമരക്കാര്‍ ചോദ്യം ചെയ്യുന്നത്. മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയിലെ ചെങ്ങറയില്‍ ഏഴുവര്‍ഷം പിന്നിടുന്ന കുടില്‍കെട്ടിയുള്ള ഭൂസമരം ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു.
മാറിമാറി ഭരണത്തിലേറിയ ഇടതുവലതുമുന്നണി സര്‍ക്കാരുകള്‍ക്ക് ചെങ്ങറയടക്കമുള്ള ഭൂസമരങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അരിപ്പയിലും വയനാട്ടിലും ആദിവാസികളടക്കമുള്ള ജനങ്ങള്‍ പങ്കെടുക്കുന്ന ഭൂസമരം പരിഹാരം കാണാനാകാതെ തുടരുകയാണ്. വിവിധ ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിടപ്പാടത്തിനായി സമരങ്ങള്‍ നടക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ചെങ്ങറ സമരത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇത് നടപ്പാക്കുന്നതില്‍ പാളിച്ചകള്‍ ഏറെയുണ്ടായി. പത്തനംതിട്ട ജില്ലയില്‍ നിന്നുമുള്ള ഭൂസമരക്കാര്‍ക്ക് കൊല്ലം, കാസര്‍കോട് ജില്ലകളിലാണ് ഭൂമി അനുവദിച്ചത്. എന്നാല്‍ ഇവിടെ കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പട്ടയം ലഭിച്ചവര്‍ പിന്നീട് ചെങ്ങറ സമരഭൂമിയിലേക്ക് തിരികെയെത്തി.
സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചു എന്ന വികാരം ശക്തമായതോടെ ഭൂസമര കേന്ദ്രങ്ങളും വീണ്ടും സജീവമായി. ചെങ്ങറയില്‍ ആയിരത്തോളം ഏക്കര്‍ ഭൂമിയാണ് സമരക്കാരുടെ അധീനതയിലുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇവിടെ യാതൊരു ഇടപെടലും നടത്തുവാന്‍ കഴിയുന്നില്ലാ എന്നതും ശ്രദ്ധേയമാണ്. ഓരോ കുടുംബത്തിനും പ്രത്യേകമായി തിരിച്ചു നല്കിയ 50 സെന്റ് ഭൂമിയില്‍ വിവിധ കൃഷികള്‍ ചെയ്ത് ഇവര്‍ ഇവിടെ കഴിയുന്നു. ഇത്തരം ഭൂസമരങ്ങളുടെ വിജയമാണ് പിന്നീട് സമരങ്ങള്‍ക്കും ശക്തിപകര്‍ന്നത്.
സാധുജന വിമോചന സംയുക്തവേദിയില്‍ നിന്നും പിരിഞ്ഞുപോയവര്‍ ഡിഎച്ച്ആര്എമ്മിലും ഡിആര്എമ്മിലും ചേക്കേറി. ഇവരില്‍ ദ്രാവിഡ രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഹാരിസണ്‍ പ്ലാന്റേഷന്റെ കല്ലേലി തോട്ടത്തില്‍ ഭൂമി കൈയേറാന്‍ ശ്രമം നടത്തിയത്. മുന്‍കൂര്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തോട്ടം തൊഴിലാളികളും പോലീസും ചേര്‍ന്ന് ഇത് പരാജയപ്പെടുത്തുകയായിരുന്നു. എങ്കിലും കൈയേറ്റ ഭീഷണി ഇപ്പോഴും നിലനില്ക്കുന്നു.
പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസണ്തോട്ടങ്ങള് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കൈയേറ്റ സമരങ്ങളും സജീവമായത്. കോന്നി കല്ലേലിയിലെ ഹാരിസണ്‍ തോട്ടത്തില്‍ കഴിഞ്ഞ ദിവസം കൈയേറ്റ ശ്രമം നടന്ന ഭാഗത്ത് കഴിഞ്ഞ വര്‍ഷം പാട്ടക്കാലാവധി കഴിഞ്ഞതാണെന്ന് കാണിച്ച് റവന്യൂവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം പാറക്കെട്ടുകള്‍ നിറഞ്ഞ ചെളിക്കുഴി ഭാഗത്തേക്ക് ഈ ബോര്‍ഡ് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇവിടെ പിന്നീട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: