നിളാതീരത്തെ കേരള കലാമണ്ഡലത്തില്‍നിന്നും വളര്‍ന്ന കഥകളി സംഗീതത്തിന് കരുത്തേകിയ കലാമണ്ഡലം ഗംഗാധരനാശാന്‍ അരങ്ങിലെ അദ്ധ്യക്ഷ പദവി ഒഴിഞ്ഞു. പഴയ തലമുറയിലെ സംഗീതധാരയില്‍ നിന്നും വ്യതിചലിക്കാതെ പുതിയ അദ്ധ്യായങ്ങള്‍ തുറക്കാന്‍ കഴിഞ്ഞ ആശാന്റെ ഗാംഭീര്യം നിറഞ്ഞ വേദികള്‍ക്ക് അനുഗ്രഹമായിരുന്നു. എണ്‍പതിനോടടുത്ത് പ്രായമുളള ആശാന്റെ പ്രയോഗങ്ങള്‍ പുതുമയില്‍ ചാലിച്ചവയായിരുന്നു. ഒന്നിച്ചു പാടാന്‍ ശിഷ്യ പ്രശിഷ്യര്ക്ക് ഭയപ്പെടേണ്ട ഒരേ ഒരു ആശാനായിരുന്നു ധനാശി പാടിത്തീര്‍ത്തത്.
നളചരിതം, രുഗ്മാംഗദചരിതം, കിരാതം, ഹരിശ്ചന്ദ്ര ചരിതം, ഉഷാചിത്രലേഖ, തമ്പികഥകള് തുടങ്ങിയവ സംഗീത സാഗരത്തില്‍ ലയിപ്പിക്കുമ്പോള്‍ കര്‍ണശപഥം പോലുള്ള കഥകള്‍ പാടി അരങ്ങില്‍ നാദവിസ്മയം തീര്‍ത്തതും, ആ കഥ വടക്കന്‍ കേരളത്തിലേക്കെത്തിച്ചതും ഗംഗാധരന് തന്നെയായിരുന്നു. വെങ്കിടകൃഷ്ണ ഭാഗവതര്‍ക്കു പ്രിയപ്പെട്ട നമ്പീശന് തന്റെ മുഖ്യശിഷ്യരില്~മുഖ്യനായി ഗംഗാധരനെ പാകപ്പെടുത്തി. നീലകണ്ഠന് നമ്പീശനും, ഗംഗാധരനും ചേര്‍ന്ന സദസ്സുകള്‍ 1950, 60കാലഘട്ടത്തിന് പ്രിയപ്പെട്ടതായിരുന്നു. ഇരുവരും ചേര്‍ന്ന് പാടിയാല്‍ തിരിച്ചറിയാനാവാത്തവിധം ഇഴചേര്‍ന്നു നില്ക്കുമായിരുന്നു.
വെണ്മണി ഹരിദാസാണ് ആശാന്റെ പ്രഥമശിഷ്യന്‍. ഹരിദാസിനു ശേഷമുള്ള പാട്ടുതലമുറക്ക് കിട്ടിയ ഊര്‍ജം കലാമണ്ഡലം ഗംഗാധരനാശാന്‍ നല്കിയ വെളിച്ചം തന്നെയാണ്.
സ്കൂള്‍ പഠനകാലത്ത് നാടകത്തില്‍ സ്ത്രീവേഷം കെട്ടി അരങ്ങില്‍ വന്നിട്ടുണ്ട്. അച്ഛന് ഓട്ടന്തുള്ളല് കലാകാരനായിരുന്നു. കുറച്ചുകാലം കര്‍ണ്ണാടക സംഗീതം പഠിച്ചു. പിന്നീടാണ് കലാമണ്ഡലത്തില്‍ എത്തിയത്. പഠനാനന്തരം അദ്ധ്യാപകനായി. എമ്പ്രാന്തിരി, ഹൈദരാലി, മാടമ്പി, സുബ്രഹ്മണ്യന് എന്നിവരെ സീനിയര്‍ സ്റ്റുഡന്റ് എന്ന നിലയില്‍ പഠിപ്പിച്ചിട്ടുണ്ട്. സൗന്ദര്യവും ശക്തവുമായ സംഗീതം കഥകളിയില്‍ നിന്ന് അകന്നുപോകുന്ന വേളയിലാണ് ഗംഗാധരാശാന് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ സംഗീതം മികച്ച ശിഷ്യന്മാരിലേക്കും പകര്‍ന്നു നല്‍കിയാണ് ദേവലോകത്തേക്ക് ആ ഭാഗവതര്‍ യാത്രയാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: