ഭൂമിയിലെ ജലസാന്നിദ്ധ്യമാണ് ജീവന്റെ തുടിപ്പിന്നാധാരം. ഭൂമിയിലല്ലാതെ മറ്റൊരു ഗോളത്തിലും പ്രത്യക്ഷമായ ജലസാന്നിധ്യമോ ജീവനോ ഇതേവരെ സ്വീകരിച്ചിട്ടില്ല. ഒരുപക്ഷേ, അജ്ഞാത ഗോളത്തിലെവിടെയോ അതുണ്ടായേക്കാം.
ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പറയുന്നത്:
”യോ വഃ ശിവതനോ രസഃ
തസ്യ ഭാജയതേഹനഃ
ഇശ തീരിവ സാതരഃ”
(ഏറ്റവും മംഗളകരമായത് ജലമാണ്. മാതാവ് മക്കളില്‍ വാത്സല്യം ചൊരിയുന്നതുപോലെ, ആ മംഗളം ഞങ്ങള്‍ക്ക് നല്കിയാലും!)
മറ്റൊന്നിനും പകരമല്ലാത്ത, അമൃതിന് തുല്യമായ ജീവജലത്തിനായി ദൈവികശക്തികളോട് പ്രാര്‍ത്ഥിക്കുന്ന പൂര്‍വികരെയാണ് മേല്‍ ശ്ലോകത്തിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്.
ഈ വര്‍ഷത്തെ യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം അടുത്ത പതിനഞ്ച് വര്‍ഷംകൊണ്ട് ലോകത്തെ 40 ശതമാനം ജനങ്ങള്‍ കടുത്ത ജലദൗര്‍ലഭ്യത്തിന്റെ പിടിയിലമരുമെന്നാണ് പറയുന്നത്. അതായത് ഇന്നത്തെ ജനസംഖ്യയില്‍ വലിയ വര്‍ധനവ് ഉണ്ടായില്ലെങ്കില്‍ പോലും 250 കോടിയോളം ജനങ്ങള്‍ അനതിവിദൂരമല്ലാതെ കുടിവെള്ളം കിട്ടാതെ നരകിക്കുമെന്നര്ത്ഥം. അത്തരമൊരവസ്ഥയെക്കുറിച്ച് നമുക്ക് ചിന്തിക്ക വയ്യ.
ബിസി 2500 വരെയും സജീവമായി നിലനിന്ന പ്രാചീന സംസ്കാരങ്ങളിലൊന്നായ ഭാരതത്തിലെ ഹാരപ്പന്‍ സംസ്കാരത്തിന്റെ അധഃപതനത്തിന് കാരണമായത് സരസ്വതീ നദിയുടെ തിരോധാനമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ജലവും ജലം ഒഴുക്കിക്കൊണ്ടുവരുന്ന ഫലഭൂയിഷ്ഠമായ മണ്ണുമായിരുന്നു പലപ്പോഴും മനുഷ്യവംശത്തിന്റെ നിലനില്‍പ്പും ജീവിതഗതിയും നിര്‍ണയിച്ചത്.
അതുകൊണ്ടുതന്നെ മണ്ണും ജലവും ജീവിത കാമനയുടെ രണ്ടു ജൈവ പ്രതീകങ്ങളായി എന്നും നമ്മുടെ മുന്നിലുണ്ട്. പുരാതന സംസ്കാരങ്ങളെല്ലാം തന്നെ നദീതട സംസ്കാരങ്ങളായിരുന്നുവെന്ന് നമുക്കറിയാം.
കൃഷി ചെയ്യാനും ജീവസന്ധാരണത്തിനുമായി ജലസമൃദ്ധമായ ഭൂമിയോ പ്രകൃതിവിഭവങ്ങളൊ തേടിയുള്ള അന്വേഷണങ്ങളും ദേശാന്തരഗമനങ്ങളും തുടര്‍ന്നുള്ള അധീശത്വങ്ങളും അസംതൃപ്തിയുമായിരുന്നു ചരിത്രത്തിലെ പല സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും തുടക്കം കുറിച്ചത്. ഇന്നും ഇതെല്ലാം ഏതെങ്കിലുമൊരു രൂപത്തില്‍ ലോകത്തെല്ലായിടത്തും നിലനില്ക്കുന്നു.
പുതിയ ആഗോള സാഹചര്യത്തില്‍ കൂടുതല്‍ വെട്ടിപ്പിടിച്ച് മുന്നേറാനുള്ള മനുഷ്യന്റെ ആര്‍ത്തിയും സ്വാര്‍ത്ഥതയുംകൊണ്ട് കൂടുതല്‍ സംഘര്‍ഷഭരിതമാണിന്ന് ലോകം.
ഇവിടെയാണ് ജീവവായുപോലെ ഏറ്റവും ആവശ്യവും പരമപ്രധാനവുമായ ജീവജലം ഒരു മുഖ്യവിഷയമായി മാറിയിട്ടുള്ളത്. പഴയ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ജല ഉപയോഗം ഇന്ന് പതിന്മടങ്ങാണ്.
വ്യവസായം, വിനോദം, വൈദ്യുതി, കെട്ടിട പരിപാലനം, ശുചീകരണം എന്നിവര്‍ക്കായി അമിത ജല ചൂഷണമാണ് നടക്കുന്നത്. നാളിതുവരെ ശുദ്ധജലം യഥേഷ്ടം അനുഭവിച്ച് പോന്ന ജനതക്ക് കുടിവെള്ളം അപ്രാപ്യമാകുന്ന സ്ഥിതിയിലേക്കാണീ ചൂഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും വിലാപങ്ങളും ഇന്ന് സാധാരണമാണ്. ലോകത്തിന്റെ പല കോണിലും ഇത് ദൃശ്യമാണ്. ഭാരതത്തില്‍ പതിനേഴ് കോടി ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് കണക്ക്.
ഇതില്‍ എണ്‍പത് ലക്ഷം പേര് എഴുപത് ലക്ഷം കിണറുകളുള്ള കേരളീയരാണെന്നത് നമ്മെ അത്ഭുതപ്പെടുത്തും.
നാല്പ്പത്തിനാല് നദികളും അരുവികളും കായലുകളും തടാകങ്ങളും നാല്‍പ്പതിനായിരത്തിലേറെ കുളങ്ങളുംകൊണ്ട് ജലസമ്പന്നമായ കേരളത്തിലെ ജനങ്ങള്‍ ആളോഹരി ജലലഭ്യതയില്‍ വരള്‍ച്ച ബാധിത സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാള്‍ പിറകിലാണ്. ഇടവപ്പാതിയും തുലാവര്‍ഷവും കനിഞ്ഞു. നമ്മുടെ മഴ ശരാശരി 3000 മില്ലി മീറ്ററാണ്.
എന്നാല്‍, ഈ അനുഗൃഹീത വര്‍ഷത്തിലും കേരളത്തിന്റെ ജല ആവശ്യകത പൂര്‍ണമായും നിറവേറ്റാന്‍ നമുക്ക് കഴിയുന്നില്ല. ഇതിന് പ്രധാന കാരണം നമുക്കാവശ്യമുള്ള ജലത്തിന്റെ നാല്‍പ്പത്തിയഞ്ച് ഇരട്ടിയോളം ജലം നദികളിലൂടെ കുത്തിയൊലിച്ച് കടലില്‍ ചെന്ന് ചേരുകയും വളരെ കുറഞ്ഞ അളവില്‍ ജലം ഭൂഗര്‍ഭത്തില്‍ സംഭരിച്ച് വെക്കപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ്. 12000 ദശലക്ഷം ഘനമീറ്ററാണ് കേരളത്തില്‍ ഭൂഗര്‍ഭജല സംഭരണശേഷി.
വനനശീകരണം, മണലൂറ്റ്, കുന്നിടിക്കല്‍ നെല്‍പ്പാടം നികത്തല്‍ എന്നീ പ്രകൃതിവിരുദ്ധ കൈയേറ്റങ്ങള്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ ഗണ്യമായ കുറവാണുണ്ടാക്കിയിട്ടുള്ളത്.
കേരളത്തിലെ നദികളുടെ അടിത്തട്ട് പ്രതിവര്‍ഷം 10 മുതല്‍ 20 സെന്റീ മീറ്റര്‍ വരെ താഴ്ന്നുകൊണ്ടിരിക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ കണക്കെടുത്താല്‍ ഇത് മൂന്ന് മീറ്ററോളം വരും. നദികളുടെ അടിത്തട്ട് താഴുന്നത് വേനല്‍ക്കാലത്ത് ജലവിതാനത്തെ സാരമായി ബാധിക്കും. പ്രത്യാഘാതം സമീപപ്രദേശത്തെ കിണറുകളിലേയും മറ്റ് ജലസ്രോതസ്സുകളിലേയും ജലലഭ്യത കുറക്കുകയും അവ വറ്റിവരളാന്‍ ഇടയാക്കുകയും ചെയ്യുന്നു.
പ്രകൃതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിലും ഭൂഗര്‍ഭജല സംഭരണികളായ വനങ്ങളും പുഴകളും ചതുപ്പുകളും നെല്‍വയലുകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍, വനനശീകരണം ഏകവിള തോട്ട കൃഷി, കരിങ്കല്‍ ഖനനം, കുന്നിടിക്കല്‍, മണലൂറ്റ്, നെല്‍പ്പാടം നികത്തല്‍ സ്ഥാനത്തും അസ്ഥാനത്തും നിര്‍മ്മിക്കുന്ന പടുകൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍ എന്നിവയെല്ലാം ഇന്ന് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
നാല്‍പ്പത് ശതമാനമുണ്ടായിരുന്ന നമ്മുടെ വന വിസ്തൃതി ഇന്ന് റബറും യുക്കാലിപ്റ്റസും ഉള്‍പ്പെടെ 25 ശതമാനത്തിലും താഴെയാണ്. ഓരോ വര്‍ഷവും പന്ത്രണ്ട് ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതി കുറഞ്ഞുവരികയാണ്.
ഒരു ഹെക്ടര്‍ നിബിഡവനത്തിന് 50000 ലിറ്റര്‍ ജലം സംഭരിച്ച് വെക്കാനുള്ള ശേഷിയുണ്ടെന്നാണ് ഏകദേശ കണക്ക്. വനനശീകരണവും കുന്നിടിക്കലും ഭൂഗര്‍ഭജലത്തെ എത്രമാത്രം ബാധിക്കുമെന്ന് ഇതില്‍നിന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കാലാവസ്ഥ വ്യതിയാനം, ജീവിവര്‍ഗങ്ങളുടെ നാശം, അരുവികളുടേയും പുഴകളുടേയും ശോഷിപ്പ് എന്നിവ മറ്റു പ്രത്യാഘാതങ്ങളാണ്. ഇതുപോലെ കുടിവെള്ള സ്രോതസ്സുകളെ ഏറെ ബാധിച്ചുതുടങ്ങിയിട്ടുള്ള ഏറ്റവും ഗുരുതരമായ കൈയേറ്റമാണ് നെല്‍പ്പാടങ്ങളുടെ നികത്തല്‍. നൂറ്റാണ്ടുകളിലൂടെ പ്രകൃതിയും പൂര്‍വിക കര്‍ഷകരും രൂപപ്പെടുത്തിയെടുത്ത ഒന്നാന്തരം ജലസംഭരണിയും ധാന്യക്കലവറയുമായ നെല്‍പ്പാടങ്ങള്‍ നിരവധി ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്. വനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നെല്‍പ്പാടങ്ങളുടെ ജലസംഭരണശേഷി വളരെ കൂടുതലാണ്.
ഒരു ഹെക്ടര്‍ നെല്പ്പാടത്തിന് അഞ്ച്ലക്ഷം ലിറ്റര്‍ ജലസംഭരണ ശേഷിയുണ്ട്. അതായത് ഒരു ഹെക്ടര്‍ നെല്‍പ്പാടം നശിക്കുമ്പോള്‍ അഞ്ച് ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലത്തിന്റെ കുറവ് സംഭവിക്കുന്നു.
മുപ്പത്തഞ്ച് വര്‍ഷംകൊണ്ട് കേരളത്തില്‍ ഇല്ലാതായത് ഏഴ് ലക്ഷം ഹെക്ടറിനടുത്ത് നെല്‍പ്പാടങ്ങളാണ്. 1980-81 ലെ കണക്കുപ്രകാരം 801699 ഹെക്ടര്‍ സ്ഥലത്തായിരുന്നു നെല്‍കൃഷി എങ്കില്‍ ഇന്നത് 1.61 ലക്ഷം ഹെക്ടര്‍ ആയി ചുരുങ്ങിയിരിക്കുന്നു.
നെല്‍പ്പാടങ്ങള്‍ നാമാവശേഷമാകുന്നതിലൂടെ അന്നവും കുടിവെള്ളവുമാണില്ലാതാവുന്നത്. കൂടെ തവള, ഞണ്ട്, ഞവളിങ്ങ (നമിച്ചി), മണ്ണിര തുടങ്ങി ആവാസവ്യവസ്ഥയിലെ നിരവധി ചെറുകണ്ണികളും പാടെ തുടച്ചുനീക്കപ്പെടുന്നു. നെല്‍പ്പാടങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ സ്ഥിതി ഇനിയും തുടര്‍ന്നാല്‍ വരുംതലമുറക്ക് നെല്പ്പാടങ്ങളെക്കുറിച്ചറിയാന് ചരിത്രത്താളുകള്‍ മറിക്കേണ്ടതായിവരുമെന്ന് തീര്‍ച്ച.
കേരളസര്‍ക്കാരിന്റെ നയങ്ങളും നെല്‍പ്പാടങ്ങള്‍ക്ക് ഒട്ടും അനുകൂലമല്ല. 2008 ന് മുമ്പ് നികത്തിയ നെല്‍പ്പാടങ്ങള്‍ക്ക് നിശ്ചിത ഫീസ് ചുമത്തി അനധികൃത മണ്ണിട്ട് നികത്തലിന് സാധൂകരണം നല്‍കാനുള്ള തീരുമാനം അത്തരത്തിലൊന്നാണ്. ഈ ബജറ്റ് നിര്‍ദ്ദേശത്തിന്റെ മറവില്‍ ഭൂമാഫിയകള്‍ ഇനിയെത്ര നെല്‍പ്പാടങ്ങള്‍ കരഭൂമിയാക്കി മാറ്റുമെന്ന് പ്രവചിക്കുക അസാധ്യം.
നാണ്യവിളയായ റബറിന്റെ കാര്യത്തിലുള്ള താല്‍പ്പര്യം നെല്‍കൃഷിയോട് കാണിക്കാത്ത സര്‍ക്കാരുകളാണ് കേരളത്തില്‍ എന്നും ഉണ്ടായിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയുടേതും വ്യത്യസ്തമല്ല. കാര്‍ഷികനയങ്ങളുടെ കാര്യംവരുമ്പോള്‍ തൊണ്ണൂറുകളിലെ സോവ്യറ്റ് റഷ്യയും പട്ടിണിയില്‍ പൊരിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുമെങ്കിലും നമുക്ക് പാഠമാകേണ്ടതാണ്.
ധാന്യവിളകളെ അവഗണിച്ചതും തലതിരിഞ്ഞ കാര്‍ഷിക നയങ്ങളുമാണ് ഈ രാജ്യങ്ങളെ കൊടുംപട്ടിണിയിലേക്കും വറുതിയിലേക്കും തള്ളിയിട്ടത്.
‘റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ കെട്ടുകള്‍ക്കോ പരുത്തിക്കുരുവിനോ റബറിനോ മനുഷ്യന്റെ വിശപ്പടക്കാന്‍ കഴിയില്ല എന്ന ലളിത പാഠമാണ് ഈ രാജ്യങ്ങള്‍ ലോകത്തിന് നല്‍കിയത്.
കമ്മ്യൂണിസ്റ്റ് വികലനയങ്ങളാണ് റഷ്യന്‍ കാര്‍ഷിക മേഖലക്ക് വിനയായതെങ്കില്‍ കോളനിവത്കരണം സൃഷ്ടിച്ച ചൂഷണങ്ങളാണ് ആഫ്രിക്കന്‍ രാജ്യങ്ങളെ തകര്‍ത്തത്.
അവശ്യംവേണ്ട അരിയുടെ പതിനഞ്ച് ശതമാനത്തില്‍ താഴെയാണിന്ന് കേരളത്തില്‍ അരിയുല്‍പ്പാദനം. ശേഷിക്കുന്ന നെല്‍വയല്‍ കൂടി നികത്തുന്നതോടെ ഇതിന്റെ ഗ്രാഫ് ഇനിയും കുത്തനെ താഴേക്ക് പതിക്കും. ഫെഡറല്‍ സംവിധാനത്തിന്റെ തണലില്‍ എക്കാലവും അന്യസംസ്ഥാനങ്ങളില്‍നിന്ന് അരിയും ഗോതമ്പും പയറുമെല്ലാം അതിര്‍ത്തികടന്നുവന്ന് നമുക്ക് മൃഷ്ടാന്ന ഭോജനം കഴിച്ച് സുഖമായി കഴിയാം എന്ന സ്വപ്നം ആ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിമറിയാമെന്ന വീണ്ടുവിചാരമെങ്കിലും നമുക്ക് വേണം.
സര്‍ക്കാര്‍ ഭാഗത്ത് നിന്നുതന്നെയാണ് ഇക്കാര്യത്തില്‍ ജാഗ്രത വേണ്ടത്. കുറഞ്ഞത് നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തരമായി ഉണ്ടാവണം. അത് നെല്‍കര്‍ഷകരെ ഉദാരമായി സഹായിക്കുന്നതും. നെല്‍പ്പാടങ്ങളില്‍ നാണ്യവിളകളെ നിരുത്സാഹപ്പെടുത്തുന്നതും ഒരുതുണ്ട് നെല്‍പ്പാടം പോലും കരഭൂമിയാക്കി മാറ്റുന്നതിനെതിരുമായിരിക്കണം. ഇല്ലെങ്കില്‍ നാളെ നമ്മെ കാത്തിരിക്കുന്നത് കടുത്ത ഭക്ഷ്യദൗര്‍ലഭ്യവും അതിരൂക്ഷമായ കുടിവെള്ള പ്രശ്നവുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: