കാഠ്മണ്ഡു: ഭൂകമ്പം വന്‍നാശം വിതച്ച നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 3,218 ആയി. നേപ്പാളിന്റെ ഉള്‍ഭാഗങ്ങളിലും വിദൂര ഗ്രാമങ്ങളിലും രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ എത്തിയിട്ടില്ല. അതിനാല്‍ ഇവിടങ്ങളിലെ മരണം കണക്കാക്കാനായിട്ടില്ല. മരണം അയ്യായിരം കവിയുമെന്നാണ് ആശങ്ക. അതിനിടെ ഭക്ഷ്യക്ഷാമവും മാരകരോഗഭീഷണിയും നേപ്പാളിന് വെല്ലുവിളിയാവുകയാണ്.
ഇടയ്ക്കിടെ പെയ്തുകൊണ്ടിരിക്കുന്ന മഴയും തുടര്‍ചലനങ്ങളും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. 40 മണിക്കൂറിനിടെ 83 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. അവയെല്ലാം റിക്ടര്‍ സ്കെയിലില്‍ നാലുമുതല്‍ 6.9 വരെ രേഖപ്പെടുത്തിയ ചലനങ്ങളുമായിരുന്നു. ഇവകൂടാതെ 200 വളരെച്ചെറിയ ചലനങ്ങളും ഉണ്ടായിട്ടുണ്ട്.
കാഠ്മണ്ഡുവില്‍ ഇന്നലെ നാലുമില്ലീമീറ്റര് മഴയാണ് പെയ്തത്. മഴകനക്കുമെന്നും ഇത് മണ്ണിടിച്ചിലിനും ഹിമപാതത്തിനും ഇടയാക്കുമെന്നും ഭയമുണ്ട്.നൂറുകണക്കിനാള്‍ക്കാര്‍ മണ്ണിനടിയിലും
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും കിടപ്പുണ്ടെന്നാണ് സൂചന. ഇവരില്‍ ആരെങ്കിലും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിക്കഴിഞ്ഞു.ഇന്നലെയുണ്ടായ തുടര്‍ചലനങ്ങളില്‍ 6500 പേര്‍ക്കാണ് പരിക്കേറ്റത്. തുടര്‍ചലനങ്ങള്‍ കാരണം രക്ഷാപ്രവര്‍ത്തകര്‍ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും ഇന്നലെത്തെ ചലനങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. നേരത്തെ എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ 22 ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു.
എംബസി ഉദ്യോഗസ്ഥന്റെ മകളടക്കം അഞ്ച് ഭാരതീയര്‍ മരിച്ചതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. കാഠ്മണ്ഡുവില്‍ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. മഴയില്‍ നഗരം താറുമാറായതോടെ വിമാനത്താവളം വീണ്ടും അടക്കാന്‍ നിര്‍ബന്ധിതമായി.
കനത്തമഴയില്‍ പതിനായിരങ്ങള്‍ പ്ലാസ്റ്റിക് ടെന്റ്കെട്ടി റോഡുകളിലാണ് രാത്രി തങ്ങുന്നത്. പലയിടങ്ങളിലും ജനങ്ങള്‍ തുറന്ന സ്ഥലങ്ങളിലാണ് കഴിയുന്നത്. മഴകാരണം ഇതും സാധ്യമല്ലാതായി. പരിക്കേറ്റവരും രോഗികളും പോലും പഌസ്റ്റിക് ടെന്റുകളിലാണ്.
കാഠ്മണ്ഡു മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ഓപ്പറേഷന് തീയേറ്റര്‍ സജ്ജീകരിച്ചിട്ടുണ്ട്.
നേപ്പാള്‍ കടുത്തക്ഷാമത്തിലേക്കും നീങ്ങുകയാണെന്നാണ് മറ്റൊരാശങ്ക. കുടിവെള്ളത്തിനും ഭക്ഷണത്തിനും വലിയദൗര്ലഭ്യമാണ് അനുഭവപ്പെടുന്നത്.
ഭാരതമടക്കം പല ലോകരാജ്യങ്ങളും സഹായഹസ്തം നീട്ടിയിട്ടുണ്ടെങ്കിലും അവയൊന്നും മതിയാവുന്നില്ല. കടകളും വ്യാപാരസ്ഥാപനങ്ങളും എല്ലാം തകര്‍ന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങള്ക്കുപിന്നില് വന്‍നിരയാണ്. മെഡിക്കല്‍ ഷോപ്പുകള്‍ക്കു മുന്നിലും നീണ്ട ക്യൂ തന്നെ.
പത്തു ലക്ഷത്തിലേറെ കുട്ടികള്‍ ഭൂകമ്പംമൂലമുള്ള ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് യുണിസെഫിന്റെ കണക്ക്. നേപ്പാള്‍, പ്രത്യേകിച്ച് കാഠ്മണ്ഡു ആകെത്തകര്‍ന്ന് നാമാവശേഷമായ നിലയിലാണ്. തലയെടുപ്പുള്ള മിക്ക കെട്ടിടങ്ങളും നിലംപൊത്തിക്കഴിഞ്ഞു. ഒരൊറ്റ റോഡ് ഗതാഗതയോഗ്യമല്ല. വൈദ്യുതി, ടെലിഫോണ്‍ ബന്ധം പാടെ നിലച്ചിട്ട് ദിവസം മൂന്നായി. ഭൂചലനം ലക്ഷക്കണക്കിനാളുകളെയാണ് ഗുരുതരമായി ബാധിച്ചിരിക്കുന്നത്.
വീടില്ല. ഭക്ഷണമില്ല. കുടിവെള്ളമില്ല. ശുദ്ധജലമില്ലാത്തതും കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയതുകാരണം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയും പടര്‍ന്നിട്ടുണ്ട്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. മരുന്നുകളും മറ്റും അതിവേഗം തീര്‍ന്നുവരികയാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരായ മരുന്നുകളും ഇനിവേണ്ടിവരും. കുന്നുകൂടുന്ന മൃതദേഹങ്ങള്‍ സൂക്ഷിക്കാനും അവ സംസ്കരിക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്. ഭാരതമടക്കമുള്ള രാജ്യങ്ങള്‍ നല്കുന്ന സഹായം മാത്രമാണ് നേപ്പാളി ജനതയ്ക്ക്. യുണിസെഫ് 120 ടണ്‍ അവശ്യവസ്തുക്കള്‍ രണ്ടു വിമാനങ്ങളില്‍ എത്തിക്കാന്‍ ഒരുങ്ങുന്നുണ്ട്.
അതിനിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെയെണ്ണം എഴുപത്തിരണ്ടായി. ബീഹാറിലാണ് മരണം കൂടുതല്‍, 56. യുപിയില്‍ 12 പേരും ബംഗാളില്‍ മൂന്നുപേരും രാജസ്ഥാനില്‍ ഒരാളും മരിച്ചു. ലോക്സഭയില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചതാണിക്കാര്യം.
മോദി ഒരു മാസത്തെ ശമ്പളം,
എംപിമാര്‍ ഒരുദിവസത്തെ
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുമാസത്തെ ശമ്പളം നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സംഭാവന ചെയ്തു. 1,60,000 രൂപയാണ് പ്രധാനമന്ത്രിയുടെ ശമ്പളം.
ലോക്സഭാ എംപിമാര്‍ തങ്ങളുടെ ഒരുദിവസത്തെ ശമ്പളമാണ് നല്‍കുക. പാര്‍ലമെന്ററികാര്യമന്ത്രി മുന്നില്‍വച്ച നിര്‍ദ്ദേശം അംഗങ്ങള്‍ സ്വാഗതം ചെയ്യുകയായിരുന്നു.
ബംഗാളിലും ബീഹാറിലും
വീണ്ടും ഭൂചലനം
കൊല്‍ക്കത്ത: കഴിഞ്ഞദിവസം ഭൂകമ്പം നാശംവിതച്ച പശ്ചിമബംഗാളിലും ബീഹാറിലും വീണ്ടും സാമാന്യം ശക്തമായ തുടര്‍ചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പം പാട്ന, ജല്‍പായ്ഗുരി, സിലിഗുരി എന്നിവിടങ്ങളിലാണ് അനുഭവപ്പെട്ടത്. വൈകിട്ട് ആറു മണിയോടെയുണ്ടായ ചലനത്തിന്റെ പ്രഭവകേന്ദ്രം സിലിഗുരിയിയാണ്. ശനിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ ബീഹാറില്‍ 57 പേര്‍ക്കും ബംഗാളില്‍ മൂന്നു പേര്‍ക്കും ജീവന് നഷ്ടപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങളും വീടുകളും ഭൂകമ്പത്തില്‍ നിലംപതിക്കുകയും ചെയ്തു.
5400 ഭാരതീയരെയും 30 വിദേശികളെയും
നേപ്പാളില്‍ നിന്ന് ഒഴിപ്പിച്ചു
ന്യൂദല്‍ഹി: നേപ്പാളില്‍ കുടുങ്ങിയ 5400 ഭാരതീയരെ ഇതിനകം രക്ഷിച്ച് രാജ്യത്ത് മടക്കിക്കൊണ്ടുവന്നതായി വിദേശകാര്യസെക്രട്ടറി ജയശങ്കര്‍ അറിയിച്ചു. ഇവരില്‍ എഴുപതിലേറെ മലയാളികളാണ്. കൂടാതെ മുപ്പത് വിദേശികളെയും രക്ഷിച്ച് ദല്‍ഹിയിലെത്തിച്ചു.
ഇവരെ മടക്കിക്കൊണ്ടുവരാന്‍ വ്യോമസേനാ വിമാനങ്ങള്‍ പന്ത്രണ്ടിലേറെ പറക്കലുകളാണ് നടത്തിയത്. നേപ്പാളില്‍ കുടുങ്ങിയ വിദേശികള്‍ക്ക് ഭാരതം ഫ്രീ വിസ നല്‍കിയിട്ടുണ്ട്. ഭാരതം വഴി രക്ഷപെടുന്നതിനുവേണ്ടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: