കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം എത്തുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള.
ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന സൂചന നല്‍കിയത്. ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരണം 4000 കടന്ന സാഹചര്യത്തിലാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍.
പതിനായിരക്കണക്കിന് ആളുകള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. തുടര്‍ ചലനങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നതിനാല്‍ ജനം ഭീതിയിലാണ്. ഇന്നലെ രാത്രിയിലും മിക്കവരും തുറസായ സ്ഥലങ്ങളിലാണു കഴിച്ചുകൂട്ടിയത്.
നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 4010 പേരുടെ മൃതദേഹങ്ങള്‍ കിട്ടി. 7598 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതിനാല്‍ പലരേയും പുറത്തു കിടത്തിയാണു ചികിത്സിക്കുന്നത്. മൃതദേഹങ്ങള്‍പോലും ആശുപത്രിക്കു പുറത്തു കിടത്തിയിരിക്കുന്ന ദയനീയ കാഴ്ച. ദുരന്തം കഴിഞ്ഞു മൂന്നു ദിവസമായതിനാല്‍ ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍
അഴുകിത്തുടങ്ങിയിട്ടുണ്ടാകാമെന്നാണു രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. ഉള്‍മേഖലയില്‍ പലയിടത്തും ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവയ്ക്കുളളില് കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം.
രാജ്യത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന അവസരമാണിതെന്നും രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി കഴിയുന്ന വിധത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാം ചെയ്യുന്നുണ്ടെന്നും സുശീല്‍ കൊയ് രാള പറഞ്ഞു.
എണ്‍പത് ലക്ഷം പേരെ ഭൂചലനം ബാധിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. അന്താരാഷ്ട്ര സഹായം വേഗത്തിലാക്കാന്‍ നീക്കം നടത്തുന്നതായും 15 ലക്ഷത്തോളം പേര് ഭക്ഷണം ലഭിക്കാതെ ദുരന്തമേഖലയില്‍ കഴിയുന്നുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.
ദുരന്തത്തിന്റെ ആഴം കൂടുതല്‍ വ്യക്തമായതോടെ ബ്രിട്ടനും യുഎസും അടക്കമുള്ള ലോകരാജ്യങ്ങള്‍ നേപ്പാളിലേക്ക് കൂടുതല്‍ സഹായമെത്തിക്കാനുളള തയ്യാറെടുപ്പിലാണ്. ഇന്ത്യ ഇന്ന് കൂടുതല്‍ സഹായമെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
55 ടണ്‍ കുടിവെള്ളവും ബേബിഫുഡും മരുന്നും ബിസ്കറ്റുമുള്പ്പെടെയുള്ള സാധനങ്ങള്‍ ഇന്ത്യ ഇന്ന് നേപ്പാളിലെത്തിക്കും. രാവിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയച്ച പത്ത് ട്രക്ക് ഭക്ഷണസാധനങ്ങളും ആറ് ട്രക്ക് കുടിവെള്ളവും ഒരു ട്രക്ക് അവശ്യമരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചിരുന്നു. ഒരു സംഘം ഡോക്ടര്‍മാരെയും നേപ്പാളിലേക്ക് അയച്ചതായി യുപി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വൈദ്യുതി ബന്ധത്തിലെ തകരാര്‍ നീക്കാനും ആശയവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനും മറ്റ് ജോലികള്‍ക്കുമായി സൈന്യത്തിലെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും 100 പേര് കൂടി ഇന്ന് നേപ്പാളിലെത്തും. എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിക്കിടന്ന ഇരുന്നൂറോളം പേരെ രക്ഷിച്ചതായി നേപ്പാള്‍ വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ സൈന്യവും നേപ്പാള്‍ സൈന്യവും സംയുക്തമായാണു രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. മറ്റു വിദേശ രാജ്യങ്ങളും നേപ്പാളിനു സഹായവുമായെത്തിയിട്ടുണ്ട്. നേപ്പാളിന് ഒമ്പതു മില്യണ്‍ ഡോളറിന്റെ ധനസഹായം അമേരിക്ക പ്രഖ്യാപിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനു തെരച്ചിലിനുമായി യുഎസ് എയര്‍ഫോഴ്സിന്റെ സി17 വിമാനങ്ങള്‍ നേപ്പാളിലേക്കു തിരിച്ചു. ഓസ്ട്രേലിയയും സഹായഹസ്തങ്ങളുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: