മുംബൈ വോയ്സ്’ എന്ന മാസികയുടെ എഡിറ്റര്‍ പി.ദേവമുത്തു കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ‘ദ ഹിന്ദു’ പത്രത്തിനെതിരെ പ്രസ് കൗണ്‍സിലില്‍ ഒരു പരാതി നല്‍കിയിരുന്നു. ഹിന്ദുവിരോധം മുഖമുദ്രയാക്കിയ പത്രത്തിന്റെ ‘ദ ഹിന്ദു’ എന്ന പേര് നീക്കണമെന്നായിരുന്നു ദേവമുത്തുവിന്റെ ആവശ്യം. ‘മൗണ്ട് റോഡിലെ മഹാവിഷ്ണു’ എന്നറിയപ്പെടുന്ന ‘ഹിന്ദു’വിന്റെ ഹിന്ദുവിരുദ്ധ അജണ്ട തുറന്നുകാട്ടിക്കൊണ്ടുള്ള ദേവമുത്തുവിന്റെ പരാതി ‘ഹിന്ദു’ക്കളെ വല്ലാതെ ചൊടിപ്പിക്കുകയുണ്ടായി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ദേവമുത്തുവിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന ഭീഷണിയുമായി ഹിന്ദുവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍.രാം അന്ന് രംഗത്തുവരികയുണ്ടായി. ദേവമുത്തുവിന്റെ പരാതിക്കും റാമിന്റെ ഭീഷണിക്കും പിന്നീട് എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല.
‘ഹിന്ദു’വിന്റെ കാര്യത്തില്‍ ദേവമുത്തുവിന്റെ ആവശ്യം വീണ്ടും ഉന്നയിക്കേണ്ടിയിരിക്കുന്നു. ‘1878 മുതല്‍ ഇന്ത്യയുടെ ദേശീയ ദിനപത്രം’ എന്ന അവകാശവാദവുമായി ഇറങ്ങുന്ന ഈ പത്രം ഹിന്ദുക്കളെ ജാതീയമായി വിഭജിച്ചുനിര്ത്തിയും മതന്യൂനപക്ഷങ്ങളെ ഹിന്ദുക്കള്ക്കെതിരാക്കിയും ദേശീയോദ്ഗ്രഥനത്തെ നിരന്തരം തുരങ്കംവയ്ക്കുകയാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് 2015 ഏപ്രില്‍ 27 ന് ഒന്നാം പേജിലും രേഖാചിത്രത്തോടെ 12-ാം പേജിലുമായി പ്രസിദ്ധീകരിച്ച ‘ഹിന്ദു’വിന്റെ ഒരു എസ്ക്ലൂസീവ് വാര്‍ത്ത. ”പാര്‍ട്ടികളുടെ ഉന്നതാധികാര സമിതികളില്‍ വൈവിധ്യത്തിന്റെ കുറവ്” എന്ന ശീര്ഷത്തിനുമുകളില് ”ദളിതുകളെ കാണാനേയില്ല, പക്ഷേ ന്യൂനപക്ഷമതങ്ങള്‍ക്ക് പ്രാതിനിധ്യം കിട്ടിയിട്ടുണ്ട്” എന്നൊരു ഉപശീര്‍ഷകവും ”ജാതിയുടെ കാര്യത്തില്‍ ബിഎസ്പിയാണ് ഏറ്റവും വൈവിധ്യം പുലര്‍ത്തുന്നത് ” എന്ന് വാര്‍ത്തയുടെ തുടക്കത്തില്‍ ഉയര്‍ത്തിക്കാണിച്ചിട്ടുമുണ്ട്.
രുക്മിണി എസ് എന്ന ലേഖികയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ‘അപഗ്രഥന’ത്തിലുടനീളം ‘ദ ഹിന്ദു’വിന്റെ ദുഷ്ടലാക്ക് പ്രകടമാണ്. പ്രത്യക്ഷത്തില്‍ സാമൂഹ്യസമത്വത്തിനും മതന്യൂനപക്ഷ പ്രാതിനിധ്യത്തിനുംവേണ്ടി വാദിക്കുകയാണ് പത്രമെന്നു തോന്നുമെങ്കിലും ഹിന്ദുക്കളുടെ ഏകോപനം തടയുകയെന്നതാണ് ‘ഹിന്ദു’ ലക്ഷ്യമിടുന്നതെന്ന് ഒറ്റവായനയില്‍ തന്നെ വ്യക്തമാവും. രാജ്യത്തെ അഞ്ച് പ്രമുഖപാര്‍ട്ടികളില്‍ ബിഎസ്പി ഒഴികെയുള്ള പാര്‍ട്ടികളില്‍ സവര്‍ണാധിപത്യമാണെന്ന് വരുത്തുകയാണ് ഇതിനുവേണ്ടി ആദ്യം ചെയ്തിരിക്കുന്നത്. ബിജെപിയില്‍ 83 ശതമാനം, കോണ്‍ഗ്രസില്‍ 73 ശതമാനം, സിപിഎമ്മില്‍ 85 ശതമാനം, സിപിഐയില്‍ 76 ശതമാനം, എന്‍സിപിയില്‍ 86 ശതമാനം എന്നിങ്ങനെയാണ് ‘ഹിന്ദു’ കണ്ടെത്തിയിരിക്കുന്ന സവര്‍ണാധിപത്യം.
യാഥാര്‍ത്ഥ്യവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും ബിജെപിയെ ഒരു സവര്‍ണാധിപത്യ പാര്‍ട്ടിയായി നേരത്തെ മുദ്രകുത്തിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ‘ഹിന്ദു’വിന്റെ കണ്ടെത്തലില്‍ പുതുമയില്ല. പക്ഷേ കോണ്‍ഗ്രസിലും സിപിഎമ്മിലും സിപിഐയിലുമൊക്കെ സവര്‍ണാധിപത്യമാണെന്ന സത്യം ലോകത്തോട് വിളിച്ചുപറയുന്നതില്‍ അസ്വഭാവികതയുണ്ട്. ഈ പാര്‍ട്ടികളിലെ സവര്‍ണാധിപത്യം ഇന്നോ ഇന്നലെയോ തുടങ്ങിയതാവില്ലല്ലോ. അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടാവും. എന്നിട്ടും എന്തുകൊണ്ടാണ് ഒന്നര നൂറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള ‘ഹിന്ദു’ ഇക്കാര്യം ഇതിനുമുമ്പ് കണ്ടെത്തതിരുന്നതും പറയാതിരുന്നതും? പ്രത്യേകിച്ച് പാര്‍ട്ടിയുടെ ഉന്നതാധികാരസമതിയായ പൊളിറ്റ് ബ്യൂറോയില്‍ ഒരൊറ്റ ദളിതനുപോലും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്ത, തൊഴിലാളിവര്‍ഗ പാര്‍ട്ടിയായ സിപിഎമ്മില്‍ 85 ശതമാനം സവര്‍ണാധിപത്യമാണെന്ന് വരുമ്പോള്‍ തീര്‍ച്ചയായും അതിന് വാര്‍ത്താമൂല്യമുണ്ടായിരുന്നു. സിപിഎമ്മിലെ സവര്‍ണാധിപത്യം ചിലരൊക്കെ ചൂണ്ടിക്കാട്ടിയപ്പോള്‍ മൈലാപ്പൂര് മാര്‍ക്സിസ്റ്റുകള്‍ നയിക്കുന്ന ‘ഹിന്ദു’ നിശബ്ദമായിരുന്നു.
ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെ സവര്‍ണാധിപത്യം കണ്ടുപിടിക്കാന്‍ അവയുടെ ഉന്നതാധികാരസമിതികളെയാണ് ‘ഹിന്ദു’ തെരഞ്ഞെടുത്തിരിക്കുന്നത്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്രമോദിക്കും ലഭിച്ചിരിക്കുന്ന സമഗ്രമായ വിധിയാണ് ഇത്തരമൊരു കണക്കെടുപ്പിന് ‘പീപ്പിള്‍സ് ഡെയ്ലി ഓഫ് ചെന്നൈ’യെ പ്രേരിപ്പിച്ചിട്ടുള്ളതെന്ന് കരുതേണ്ടിയിരിക്കുന്നു. സവര്‍ണപാര്‍ട്ടിയെന്ന് നിരന്തരം അധിക്ഷേപിക്കപ്പെട്ടുപോന്നിരുന്ന ബിജെപിക്ക് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെയും അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ജാതിക്കാര്‍ഡിറക്കി നേട്ടം കൊയ്തിരുന്ന മുലായം സിംഗിന്റെയും മായാവതിയുടെയുമൊക്കെ പാര്‍ട്ടികള്‍ ഇതിന്റെ ഫലമായി തകര്‍ന്നടിയുകയും ചെയ്തു.
എസ്സി-എസ്ടി വിഭാഗങ്ങളെ വോട്ടുബാങ്കാക്കി ചൂഷണം ചെയ്തിരുന്ന കോണ്‍ഗ്രസിനും തിരിച്ചടി കിട്ടി. ഇനിയൊരു തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ബിജെപിയെ വീണ്ടും സവര്ണപാര്ട്ടിയായി മുദ്രകുത്തണം. അതിന് ‘ഹിന്ദു’കണ്ടെത്തിയ കുറുക്കുവഴിയാണ് ബിജെപിയുടെ ദേശവ്യാപകമായ ജനപിന്തുണയേയും ആ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയേയുമൊക്കെ മറന്നുകൊണ്ട് പാര്‍ലമെന്ററി ബോര്‍ഡിനെ പിടികൂടിയിരിക്കുന്നത്.
വസ്തുതകള്‍ വേണ്ടത്ര ശേഖരിക്കാതെയും ആധികാരികത പരിശോധിക്കാതെയുമാണ് ‘ഹിന്ദു’ ഇത്തരമൊരു അപഗ്രഥനത്തിന് മുതിര്‍ന്നതെന്ന് വ്യക്തം. ബിജെപിയെ സംബന്ധിച്ചിടത്തോളം അതിന്റെ ഉന്നതാധികാര സമിതി പാര്‍ലമെന്ററി ബോര്‍ഡാണ്. അതില്‍ ഒരൊറ്റ അഹിന്ദുവുമില്ല എന്ന ‘ഹിന്ദു’വിന്റെ ‘ആക്ഷേപം’ അംഗീകരിക്കാം. എന്നാല്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് 83 ശതമാനവും സവര്‍ണരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ‘ഹിന്ദു’ എങ്ങനെയാണ് കണ്ടെത്തിയത്?
പന്ത്രണ്ട് പേരാണ് ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡിലുള്ളത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, അനന്തകുമാര്‍, തവര്‍ചന്ദ് ഗെഹ്ലോട്ട്, ജഗത് പ്രകാശ് നഡ്ഡ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, പാര്‍ട്ടി സംഘടനാ സെക്രട്ടറിയായ രാംലാല്‍ എന്നിവരാണിവര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒബിസി വിഭാഗത്തില്‍പ്പെടുന്ന ഗുജറാത്തിലെ പിന്നാക്ക ജാതിക്കാരനാണ്. വെങ്കയ്യ നായിഡു ആന്ധ്രയിലെ പിന്നോക്ക ജാതിയില്‍പ്പെട്ട ആളാണ്. തവര്‍ചന്ദ് ഗെഹ്ലോട്ട് മധ്യപ്രദേശില്‍നിന്നുള്ള പട്ടികജാതി വിഭാഗക്കാരനാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഒബിസി വിഭാഗത്തില്‍പ്പെട്ടയാളാണ്. രാംലാലും പിന്നോക്കജാതി വിഭാഗക്കാരനാണെന്ന് അറിയുന്നു. ആകെയുള്ള 12 പേരില്‍ അഞ്ച് പേര് പിന്നോക്കജാതിക്കാരും പട്ടികജാതിക്കാരുമാകുമ്പോള് അതെങ്ങനെ 83 ശതമാനം സവര്ണാധിപത്യമാവും? ഉത്തര്‍പ്രദേശുകാരനായ രാജ്നാഥ് സിംഗിന്റെ ജാതിയും മറ്റ് ചില സംസ്ഥാനങ്ങളില്‍ പിന്നോക്കവിഭാഗമാണ്. കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയില്‍ ഓരോ മൂന്നാമത്തെയാളും മതന്യൂനപക്ഷമാണെന്നും ബിജെപിയില്‍ ഒരൊറ്റയാള്‍പോലും ന്യൂനപക്ഷമായി ഇല്ലെന്ന് പറയുന്ന ‘ഹിന്ദു’ ആ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഭരണഘടനാപ്രകാരം മതന്യൂനപക്ഷത്തില്‍പ്പെടുന്ന ജൈനമതക്കാരനാണെന്ന സത്യം മറച്ചുപിടിക്കുകയുമാണ്.
വിവിധജാതികള്‍ക്ക് ഏറ്റവും കൂടുതല്‍ ജാതിപ്രാതിനിധ്യമുള്ള പാര്‍ട്ടി മായാവതിയുടെ ബിഎസ്പിയാണെന്ന ‘ഹിന്ദു’വിന്റെ കണ്ടെത്തലില്‍നിന്നുതന്നെ പത്രത്തിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്. പത്രത്തിന്റെ കണക്കനുസരിച്ച് മതന്യൂനപക്ഷ പ്രാതിനിധ്യമുള്ളത് കോണ്‍ഗ്രസിലും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍പോകുന്ന ഉത്തര്‍പ്രദേശിലും ബീഹാറിലും കോണ്‍ഗ്രസിനും ബിഎസ്പിയ്ക്കും ഒരുമിക്കാനുള്ള വഴിമരുന്നിടുകയാണ് ‘ഹിന്ദുക്കള്‍’ ഇവിടെ ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍നിന്ന് ബിജെപി നേടിയ വിജയം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണം എന്നതാണല്ലോ പത്രത്തിന്റെ ചിന്ത. ഏറ്റവും കൂടുതല്‍ ജാതി പ്രാതിനിധ്യം ബിഎസ്പിക്കാവുമ്പോള് ഹിന്ദുപാര്‍ട്ടിയായ ബിജെപിക്ക് എവിടെനിന്ന് പിന്തുണ ലഭിക്കാന്‍? ഇതിനെക്കാള്‍ പരിഹാസ്യമായി മറ്റൊന്നുണ്ട്!
ദേശീയപാര്‍ട്ടികളില്‍ വിവിധ ജാതികള്‍ക്ക് മതിയായ പ്രാതിനിധ്യമില്ലാത്തതില്‍ ‘ഹിന്ദു’ ആശങ്കപ്പെടുന്നത് ശുദ്ധമായ കാപട്യമാണ്. പത്രത്തിന്റെ 12 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ അയ്യങ്കാര്‍ ജാതിയില്‍പ്പെടാത്ത ഒരൊറ്റയാള്പോലുമില്ല. പത്രജീവനക്കാരുടെ കാര്യം പരിശോധിച്ചാല്‍ മതന്യൂനപക്ഷത്തില്‍പ്പെടുന്ന ചിലര്‍ ഉണ്ടെങ്കിലും പിന്നോക്ക ജാതിയില്‍പ്പെടുന്ന ഒരാളെയെങ്കിലും കണ്ടെത്തുക ശ്രമകരമാണ്. ഇത് ‘ഹിന്ദു’ അണുവിടതെറ്റാതെ തുടര്‍ന്നുപോരുന്ന പാരമ്പര്യവുമാണ്. പാശ്ചാത്യ നാടുകളിലെ മാധ്യമങ്ങളില്‍ ‘ഇംക്ലുസീവ് ന്യൂസ് റൂം’ എന്ന ഒരു സങ്കല്‍പ്പമുണ്ട്. വിവിധ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാണിത്. ഇടയ്ക്കിടെ ഇക്കാര്യം പരിശോധിക്കാറും പ്രസിദ്ധപ്പെടുത്താറുമുണ്ട്. ‘ഹിന്ദു’വിലാണ് ഇങ്ങനെയൊരു പരിശോധന നടത്തുന്നതെങ്കില്‍ എന്തായിരിക്കും ഫലം? സവര്‍ണാധിപത്യ ജിഹ്വ എന്ന പേരായിരിക്കില്ലെ ഈ പത്രത്തിന് ചേരുക?
മരണവാര്‍ത്തകളില്‍പോലും ജാതീയത കലര്‍ത്തുന്നവരാണ് ‘ഹിന്ദു’വിലെ ബ്രാഹ്മിന്‍ കമ്യൂണിസ്റ്റുകള്‍. കര്‍ണാടക സംഗീതജ്ഞയായിരുന്ന എം.എസ്.സുബ്ബലക്ഷ്മി മരിച്ചപ്പോള്‍ ‘ഹിന്ദു’ വിന് അത് ഒന്നാംപേജിലെ മുഖ്യവാര്‍ത്തയായിരുന്നു. സുബ്ബലക്ഷ്മി ലോകംകണ്ട സംഗീതജ്ഞരില്‍ പ്രമുഖയാണ്. അവരുടെ മരണവാര്‍ത്ത മുഖ്യവാര്ത്തയാക്കുന്നതില് അനൗചിത്യമില്ല. പക്ഷേ എം.എസ്.സുബ്ബലക്ഷ്മിയ്ക്കൊപ്പമോ അതിനേക്കാളേറെയോ പ്രശസ്തരായ പലരുടെയും മരണവാര്‍ത്തകള്‍ ‘ഹിന്ദു’ ഉള്‍പ്പേജുകളില്‍ അപ്രധാനാമായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്തിനേറെ മഹാത്മാഗാന്ധിയുടെ മരണവാര്‍ത്ത ‘ഹിന്ദു’വിന്റെ മൂന്നാംപേജിലാണല്ലൊ പ്രത്യക്ഷപ്പെട്ടത്. ഇത് സവര്‍ണാധിപത്യ മനോഭാവമല്ലെങ്കില്‍ മറ്റെന്താണ്?
ഇത്തരമൊരു പാരമ്പര്യം അവകാശപ്പെടുന്ന ‘ഹിന്ദു’ രാഷ്ട്രീയപാര്‍ട്ടികളിലെ ജാതിപ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ സൂക്ഷിക്കണം, ഭയപ്പെടണം. സവര്‍ണ മനോഭാവമാണ് ഇവിടേയും വില്ലന്‍. സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയും തങ്ങളില്പ്പെടുന്ന ഒരു ബ്രാഹ്മണനാണെന്ന് വിളിച്ചുപറയുന്നതില്‍ ഈ പത്രം ഒരുതരം ആനന്ദം അനുഭവിക്കുന്നത് ഇതിന് തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: