ന്യൂദല്‍ഹി: മുംബൈ കൂട്ടക്കൊലയുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം ഭാരതത്തിന് മുന്നില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ദല്‍ഹി പൊലീസ് മുന്‍ മേധാവി നീരജ് കുമാര്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
1993 മാര്‍ച്ച് 12, മുംബൈയിലെ ഡി കമ്പനി തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കൊലയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനം നടന്ന് 15 മാസങ്ങള്‍ക്കു ശേഷമാണ് ദാവൂദ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചത്. ശാരീരിക പീഡനത്തിനിരയാക്കരുതെന്നും എതിര് ഗ്യാംഗില്‍ നിന്ന് സംരക്ഷിക്കണമെന്നും വീട്ടുതടങ്കലില്‍ പാര്പ്പിക്കണമെന്നുമായിരുന്നു ദാവൂദിന്റെ ഉപാധികള്‍. എന്നാല്‍ ദാവൂദിന്റെ ഉപാധികള്‍ അംഗീകരിക്കാന്‍ സിബിഐ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ പിന്‍വാങ്ങുകയുമായിരുന്നു എന്നാണ് നീരജ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രമുഖ അഭിഭാഷകനായ റാംജഠ്മലാനിയേയും ദാവൂദ് തന്നെ വിളിച്ചു കീഴടങ്ങുന്നകാര്യം സംസാരിച്ചെന്നും എന്നാല്‍ സര്‍ക്കാര്‍ തന്റെ നിബന്ധനകള്‍ അംഗീകരിക്കാത്തതിനാല്‍ തീരുമാനത്തില്‍ നിന്നു പിന്‍വാങ്ങുന്നതായും ദാവൂദ്, ജഠ്മലാനിയെ അറിയിച്ചു. 1994ല്‍ മൂന്നുതവണയാണ് ദാവൂദ്, അന്ന് സിബിഐ ഡിഐജിയായിരുന്ന നീരജ് കുമാറിനെ ബന്ധപ്പെട്ടത്. പക്ഷേ, നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ സിബിഐ അതു വേണ്ടെന്നു വയ്ക്കുകയുമായിരുന്നെന്നും നീരജ് കുമാര്‍ പറഞ്ഞു.
കീഴടങ്ങി ഭാരതത്തില്‍ എത്തിയാല്‍ എതിര്‍ചേരി തന്നെ കൊലപ്പെടുത്തുമോ എന്ന ഭയം ദാവൂദ് പങ്കുവച്ചിരുന്നു. ദാവൂദുമായി സംസാരിക്കാന്‍ കുമാറിന് സിബിഐ നല്കിയ അനുമതി പിന്നീടു പിന്‍വലിക്കുകയായിരുന്നു. പിന്നീട് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോയെന്ന് അറിയില്ലെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.
2013 ജൂലൈയില്‍ ദല്‍ഹി പോലീസ് കമ്മീഷണറായി നീരജ് കുമാര്‍ വിരമിച്ചു.ഔദ്യോഗികജീവിതത്തിലെ 10 സുപ്രധാന കേസന്വേഷണങ്ങള്‍ എന്ന പുസ്തകത്തിലാണ് നീരജഡ് കുമാറിന്റെ വെളിപ്പെടുത്തല്‍. 1993 മാര്‍ച്ച് 12 മുതലുണ്ടായ 13 സ്ഫോടനക്കേസുകളുടെ അന്വേഷണം നീരജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു.
ദാവൂദ് കീഴടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നെന്ന് അഭിഭാഷകനായ രാംജത് മലാനിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: