കോഴിക്കോട്: ടൈറ്റാനിയം, കെ.എം.എം.എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച നടന്ന അഴിമതിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ക്ക് പങ്കുണ്ടെന്ന് കെ.എ റൗഫിന്റെ വെളിപ്പെടുത്തല്‍. അഴിമതി നടത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടി രാജീവ് എന്നയാളെ നിയോഗിച്ചിരുന്നതായും റൗഫ് പറഞ്ഞു. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും റൗഫ് ആവശ്യപ്പെട്ടു.
ടൈറ്റാനിയത്തിലെയും കെ.എം.എം.എല്ലിലെയും എം.ഡിമാരെ നിയന്ത്രിച്ചിരുന്നത് രാജീവായിരുന്നു. 50 കോടി രൂപയുടെ അഴിമതിയാണ് ഈ രണ്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടന്നത്. തുകയുടെ ആദ്യ ഗഡു ഗള്‍ഫില്‍ വച്ച് പി.കെ കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. പിന്നീട് വന്ന മന്ത്രി ഇബ്രാഹിം കുഞ്ഞ് ഈ ഇടപാടുമായി മുന്നോട്ടു പോവുകയായിരുന്നു.
രാജീവും ചാക്ക് രാധാകൃഷ്ണനുമാണ് ഈ സ്ഥാപനങ്ങളിലെ കരാറുകളിലെ ഇടനിലക്കാര്‍. കുഞ്ഞാലിക്കുട്ടിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമാണ് ചാക്ക് രാധാകൃഷ്ണനെന്നും റൗഫ് പറഞ്ഞു. അഴിമതിപ്പണം കൈപ്പറ്റാന്‍ രാജീവിനൊപ്പം കുഞ്ഞാലിക്കുട്ടിയും ഗള്‍ഫില്‍ എത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പാസ്പോട്ട് പരിശോധിച്ചാല്‍ ഇതു മനസ്സിലാകും.
ഇപ്പോഴത്തെ മന്ത്രിസഭയില്‍ അംഗമായിട്ടുള്ള ഒരു പുതുമുഖത്തിനും ഈ ഇടപാടില്‍ പങ്കുണ്ടെന്ന സൂചനയും റൗഫ് നല്കി. കുഞ്ഞാലിക്കുട്ടിയുടെ വലംകൈ കുഞ്ഞാപ്പയ്ക്കും ഇടപാടുകളില്‍ പങ്കുണ്ട്. സി.ബി.ഐ അന്വേഷണം നടത്തുകയാണെങ്കില്‍ തന്റെ പക്കലുള്ള തെളിവുകള്‍ നല്കാന് താന്‍ തയാറാണെന്നും റൗഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: