ലാസ് വെഗാസ്: ഇടിക്കൂട്ടിലെ രാജാവിന് ഇനി പേര്, ഫ്ളോയ്ഡ് മെയ്വെതര്. ലോകം ആകാംഷയോടെ ഉറ്റുനോക്കിയ മുഷ്ടിയുദ്ധത്തില് അമേരിക്കന്‍ ബോക്സര്‍ മെയ്വെതര് ജേതാവ്.
നൂറ്റാണ്ടിന്റെ പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട മുഖാമുഖത്തില്‍ ഫിലിപ്പൈന്‍സിന്റെ മാനി പക്വിയാവോയെയാണ് മെയ്വെതര് അതിജീവിച്ചത്. 118-110, 116-112, 116-112 എന്നിങ്ങനെ മൂന്നു വിധികര്‍ത്താക്കളും മെയ് വെതറിന് അനുകൂലമായി പോയിന്റ് നിലകുറിച്ചു.
ലോക ബോക്സിങ് കൗണ്‍സില്‍, വേള്‍ഡ് ബോക്സിങ് അസോസിയേഷന് എന്നിവയുടെ കിരീടങ്ങള്‍ക്കൊപ്പം വേള്‍ഡ് ബോക്സിങ് ഓര്ഗനൈസേഷന് ബെല്‍റ്റും എടുത്തണിഞ്ഞ മെയ് വെതര്‍ റിങ്ങിലെ എക്കാലത്തെയും മഹാന്മാരായ താരങ്ങളിലൊരാളായും മാറി. കരിയറിലെ 48 പോരാട്ടങ്ങളില്‍ ഒന്നില്‍പ്പോലും മെയ്വെതര് തോല്‍വിയറിഞ്ഞിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
വെല്‍ട്ടര്‍വെയ്റ്റ് വിഭാഗത്തില്‍ ഏകീകൃത ലോക ചാമ്പ്യനെന്ന പദവിയും മെയ് വെതറിനു വന്നുചേര്‍ന്നു.. പക്വിയാവോയുടെ ആറാം പരാജയമാണിത്. മത്സരത്തില്‍ നിന്ന് 400 ദശലക്ഷം ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ 230 ദശലക്ഷം ഡോളര്‍ മെയ്വെതറും പക്വിയാവോയും പങ്കിടും. 3,50,000 ഡോളര്‍വരെ വിലയുണ്ടായിരുന്നു മത്സരത്തിലെ ടിക്കറ്റിന്. ആളൊന്നിന് 100 ഡോളര്‍ എന്നനിലയില്‍ ടെലിവിഷനില്‍ മത്സരം വീക്ഷിച്ച അമേരിക്കക്കാരില്‍ നിന്നും ഈടാക്കി.
ലാസ് വെഗാസിലെ എംജിഎം ഗ്രാന്റ് ഗാര്ഡന് അരീനയിലെ ഹൈടെക്ക് റിങ്വാര് ഗാലറിയെ നിരാശപ്പെടുത്തിയില്ല. വിവിഐപികളടക്കമുള്ള 16, 507 കാണികളെ സാക്ഷിയാക്കി പക്വിയാവോ കടന്നാക്രമണങ്ങള്‍ക്ക് പരമാവധി ശ്രമിച്ചപ്പോള്‍ പ്രതിരോധത്തിലും പ്രത്യാക്രമണങ്ങളിലുമായിരുന്നു മെയ്വെതറിന്റെ ശ്രദ്ധ. നേരിട്ടുള്ള ഇടികളിലൂടെ മെയ്വെതര് പോയിന്റുകള്‍ ഉറപ്പിച്ചു.
മറുവശത്ത് പക്വിയാവോയുടെ അനേകം പഞ്ചുകള്‍ പാഴായിപ്പോയി. ആത്മനിയന്ത്രണം പാലിച്ച മെയ്വെതര് ബലവാനായ വൈരിയുടെ ദൗര്ബല്യങ്ങളിലേക്ക് ഇടിയുതിര്ത്തുകൊണ്ടിരുന്നു.
തുടക്കത്തില്‍ പക്വിയാവോ മുന്‍തൂക്കം നേടിയെന്നു തോന്നിച്ച അങ്കത്തിന്റെ ഏഴാം റൗണ്ടുമുതല്‍ മെയ് വെതര്‍ നിയന്ത്രണം പിടിച്ചെടുത്തു.
മത്സര ഫലത്തില്‍ പക്വിയാവോ തൃപ്തനായിരുന്നില്ല. ഏറ്റവും കൂടുതല്‍ പഞ്ചുകള്‍ തന്റെതായിരുന്നെന്ന് താരം വാദിക്കുന്നു. പോയിന്റുകളുടെ അന്തരവും പക്വിയാവോയെ അലോസരപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പഞ്ചുകളുടെ എണ്ണത്തിലുപരി കാര്യക്ഷമത കണക്കിലെടുത്ത വിധികര്‍ത്താക്കള്‍ മെയ്വെതറിനെ തര്‍ക്കരഹിത വിജയിയായി പ്രഖ്യാപിച്ചെന്നാണ് വിലയിരുത്തല്‍. ജയത്തില്‍ ദൈവത്തിനും ആരാധകര്‍ക്കും നന്ദി പറഞ്ഞ മെയ്വെതര് പക്വിയാവോയെ ആലിംഗനം ചെയ്ത് യാത്രയയ്ക്കാനും മറന്നില്ല.
റൗണ്ട്സ്
1, ഏറെനേരം ഇരുവരും പരസ്പരം മനസിലാക്കാന്‍ ശ്രമിച്ചു. മെയ്വെതര് രണ്ടു നല്ല വലംകൈയന്‍ പഞ്ചുകള്‍ ഉതിര്‍ത്തു. എങ്കിലും ബെല്‍ മുഴങ്ങുമ്പോള്‍ പക്വിയാവോയ്ക്കും പുഞ്ചിരി.
2, അവസാന നിമിഷങ്ങളില്‍ പക്വിയാവോ ശക്തിയോടെ ഇടിച്ചു. കൂടുതല്‍ സമയവും മെയ്വെതറെ പക്വിയാവോ വെറുതെ പിന്തുടര്‍ന്നെന്നു പറയാം.
3, മെയ്വെതറുടെ ഇടി പക്വിയാവോയുടെ ബെല്‍റ്റില്‍ കൊണ്ടു. പക്വിയാവോയുടെ ഉശിരന്‍ പഞ്ചിനെ മെയ്വെതര് അതിവിദഗ്ധമായി ഒഴിഞ്ഞുമാറി. റിങ്ങിന്റെ വശങ്ങളില് താങ്ങിനിന്ന് പിന്നെയും ഇടികള്‍ക്കു മറതീര്‍ത്തു.
4. തുടര്‍ പഞ്ചുകളാല്‍ പക്വിയാവോ മെയ്വെതറിനെ റിങ്ങിന്റെ സൈഡിലേക്കൊതുക്കി. ഫിലിപ്പൈനി താരത്തിന്റെ മുഷ്ടി മെയ് വെതറിനെ ചതച്ചെന്നു തോന്നി. എന്നാല്‍ അതടക്കം പ്രതിയോഗിയുടെ നിരവധി പഞ്ചുകളെ മെയ്വെതര് വിഫലമാക്കിപ്പോന്നു.
5, പോരാട്ടത്തിന്റെ വേഗം കുറഞ്ഞു. പക്വിയാവോയുടെ 16ഓളം പഞ്ചുകള്‍ക്ക് കാര്യമായ ഗുണം ലഭിച്ചില്ല.
6, വീണ്ടും പക്വിയാവോ ആക്രമണോത്സുകതയിലേക്ക്. പക്ഷേ, മെയ്വെതര് അചഞ്ചലന്‍. ഈ സമയം പക്വിയാവോ മുന്‍തൂക്കം നേടിയെന്ന് തോന്നിച്ചു.
7, തുടക്കത്തില്‍ മെയ്വെതര് കരുത്തുകാട്ടി. എന്നാല്‍ പിന്നീട് ഇരുവരും റിങ്ങില്‍ തുള്ളിത്തുള്ളി നിന്ന് സമയംകളഞ്ഞു. 40 സെക്കന്റുകള്‍
അവശേഷിക്കെ പക്വിയാവോയുടെ പാളിയ പഞ്ചുകളില്‍ ഒന്നുകൂടി.
8, ഇടത്, വലതു വശങ്ങളില് നിന്ന് പക്വിയാവോയുടെ ആക്രമണം. മെയ്വെതറുടെ ഉഗ്രന്‍ ഡിഫന്‍സ്. ഇടയ്ക്ക് പക്വിയാവോയ്ക്ക് ചില ഇടികള്‍ നല്‍കാനും അമേരിക്കന്‍ പ്രതിനിധിക്ക് സാധിച്ചു. പിന്നെ ലെഫ്റ്റ് ഹൂക്കിലൂടെ പക്വിയാവോയെ മെയ്വെതര് ഞെട്ടിച്ചു. വലംകൈയാല്‍ മെയ്വെതര് ഉതിര്‍ത്ത പഞ്ച് പക്വിയാവോയെ അതിലും മോശമവസ്ഥയിലാക്കി.
9, രണ്ടുവശത്തു നിന്നും പക്വിയാവോയുടെ പഞ്ചുകള്‍. അതിശക്തമായ ഇടിയൊന്ന് പാളിയപ്പോള്‍ മെയ്വെതറിന് ചെറുതായൊന്ന് അടിതെറ്റി. എങ്കിലും റൗണ്ടിന്റെ അവസാനം പക്വിയാവോയ്ക്കായിരുന്നു സംഭ്രമങ്ങള്‍.
10, പതിവുപോലെ പക്വിയാവോയുടെ കണ്ണുംപൂട്ടിയുള്ള ഇടികളും മെയ്വെതറിന്റെ തന്ത്രപരമായ നീക്കങ്ങളും. വേഗതയും ടൈമിങ്ങും സമന്വയിപ്പിച്ച മെയ് വെതര്‍ റൗണ്ട് നിയന്ത്രിച്ചു.
11, മിന്നല്‍ നീക്കത്തിലൂടെ മെയ് വെതര്‍ പക്വിയാവോയ്ക്ക് നല്ലയിടി കൊടുത്തു. പിന്നെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. പക്വിയാവോ നിരന്തരം ശ്രമിച്ചെങ്കിലും കാര്യമായ ഗുണമൊന്നുമുണ്ടായില്ല. മെയ്വെതറെ സ്പര്‍ശിക്കാതെ പക്വിയാവോയുടെ പഞ്ചുകള്‍ കടന്നുപോയി.
12 (ഫൈനല്‍ റൗണ്ട്). പോയിന്റ് അടിസ്ഥാനത്തില്‍ പിന്നിലായ പക്വിയാവോയ്ക്ക് എതിരാളിയെ നോക്കൗട്ട് ചെയ്യേണ്ടിയിരുന്നു. പക്ഷേ, പക്വിയാവോയെ മെയ്വെതര് വരച്ചവരയില്‍ നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: