കാഠ്മണ്ഡു: ലോകത്തെ തന്നെ ഞെട്ടിച്ച നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരുടെയെണ്ണം 7040 കടന്നു. 14,000ല്‍ ആധികം ആളുകള്‍ പരിക്കേറ്റു. ആയിരത്തോളം പേരെ കാണാതായതായി. യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തന സംഘം മേധാവി വാലെറി അമോസാണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്തിയത്. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയിരുക്കുന്നവരെ സംബന്ധിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
കഴിഞ്ഞ എട്ടു ദിവസമായി നേപ്പാളില്‍ ഭൂകമ്പം അനുഭവപ്പെടുന്നുണ്ട്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഇവിടെ അനുഭവപ്പെട്ടിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വിവിധ സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. തുടര്‍ ഭൂചലനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ നേപ്പാള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ നേപ്പാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുപതോളം രാജ്യങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം തുടര്‍ചലനങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ വലിയ വിമാനങ്ങള്‍ പറത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. 196 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വിമാനങ്ങളുടെ ലാന്‍ഡിങ്ങിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ, നിലവില്‍ രാജ്യത്തെ വിമാനത്താവള റണ്‍വേയ്ക്ക് വിള്ളലുകള്‍ ഏറ്റിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമാണിതെന്നും അധികൃതര്‍ അറിയിച്ചു.
ഒരാഴ്ചയിലധികമായി നീണ്ടു നില്ക്കുന്ന ഭൂചലനത്തില്‍ 160,000 വീടുകള്‍ നിലം പരിശായി. 143, വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടവരേയും പരിക്കേറ്റവരേയും അധിവസിപ്പിക്കുന്നതിനായി നിലവില്‍ 4,00,000 ടെന്റുകള്‍ ആവശ്യമുണ്ടെന്നും എന്നാല്‍ ഇതുവരെ 29000 ടെന്റുകള്‍ പൂര്‍ത്തീകരിക്കാനേ നേപ്പാള്‍ സര്‍ക്കാരിനു സാധിച്ചിട്ടുള്ളുവെന്നും വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി മിനേന്ദ്ര രിജല്‍ അറിയിച്ചു.
രാജ്യത്തെ ജനങ്ങള്‍ക്കായി ഇനിയും ഭക്ഷണവും മരുന്നുകളുടേയും ആവശ്യമുണ്ടെന്നും ധനമന്ത്രി രാം ശരണ്‍ മഹത് പറഞ്ഞു.
ഭക്ഷണപായ്ക്കറ്റുകളിലായി നേപ്പാളിലേക്കെത്തിയത് ബിസ്ക്കറ്റ്, ന്യൂഡില്‍സ് തുടങ്ങിയ തയ്യാറാക്കിയ ഭക്ഷണ പായ്ക്കറ്റുകളും മത്സ്യവും മയോണൈസുമാണ്. ഇത്തരം സാധനങ്ങള്‍കൊണ്ട് ഒരു പ്രയോജനവുമില്ല. ധാന്യങ്ങളും ഉപ്പും പഞ്ചസാരയുമാണ് രാജ്യത്തിന് അത്യാവശ്യമായി വിതരണം ചെയ്യേണ്ടതെന്ന് നേപ്പാള്‍ ഫുഡ് കോര്‍പ് മാനേജര്‍ ശാരീമനി രാജ്ഖനാല് പറഞ്ഞു.
തുടര്‍ ഭൂചനലങ്ങള്‍ ഉണ്ടാകുകയും മരണ നിരക്ക് ഉയര്‍ന്നു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ രാജ്യത്ത് ഇറച്ചിയും മീനും വിതരണം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ദുരിതാശ്വാസ സഹായങ്ങള്‍ ഇനിയും ആവശ്യമുള്ളതിനാല്‍ നേപ്പാളിലെ കസ്റ്റംസ് നിയന്ത്രണങ്ങള്‍ കുറച്ചതായി യുഎന്‍ പ്രതിനിധി ജാമി മക്ഗോള്‍ഡ് റിക് അറിയിച്ചു.
ഭാരത സൈനിക വിഭാഗത്തിന്റേയും യുഎസ് വ്യോമസേനയുടേയും നേതൃത്വത്തില്‍ കാഠ്മണ്ഡു രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി നേപ്പാള്‍ ധനമന്ത്രി രാംശരണ്‍ മഹത് അറിയിച്ചു. നേപ്പാളില്‍ 28 ദശലക്ഷം ആളുകള്‍ ഉള്ളതില്‍ എണ്പതു ലക്ഷംപേര്‍ ഭൂകമ്പ ബാധിതരാണെന്നും യുഎന്‍ അറിയിച്ചു. ഇവരെ അധിവസിപ്പിക്കുന്നതിനായി മാത്രം രണ്ട് ലക്ഷം ടെന്റുകളുടെ ആവശ്യമുണ്ടെന്നും വിവിധ രാജ്യങ്ങളുടെ സംയുക്ത സഹകരണത്തോടെ മാത്രമേ നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകൂവെന്നും യുഎന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: