കൊച്ചി: ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി മുസ്ലിം മതഭീകരവാദികള്‍ വെട്ടിമാറ്റിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും പ്രോസിക്യൂഷനും പരാജയപ്പെട്ടു.
ശരിയത്ത് നിയമം അനുസരിച്ച് വിധി നടപ്പിലാക്കിയ കേരളത്തിലെ ആദ്യസംഭവമായിരുന്നു ഇത്. വേണമെങ്കില്‍ അധ്യധപകനെ നിഷ്പ്രയാസം കൊല്ലാമായിരുന്നുവെന്ന് പ്രതികള്‍തന്നെ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ശരിയത്ത് നിയമപ്രകാരം കുറ്റംചെയ്ത അവയവമാണ് മുറിച്ചുനീക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് അധ്യാപകന്റെ വലതുകൈപ്പത്തി തന്നെ വെട്ടിമാറ്റിയത്. കുറ്റം വലതുകൈകൊണ്ടാണ് ചെയ്തതത്രെ. മതകോടതി ചേര്‍ന്നശേഷമാണ് ശരിയത്ത് നിയമം നടപ്പിലാക്കിയത്.
എന്നാല്‍ ജനാധിപത്യനിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് മതനിയമം നടപ്പാക്കിയ സംഭവത്തില്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ പ്രോസിക്യൂഷന് പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. 18 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. കേസിന്റെ ഗൗരവം കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
കേരള പോലീസ് ആദ്യം അന്വേഷിച്ച കേസില്‍ 58 പ്രതികളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 37 പേരെ പ്രതികളാക്കി. ഇതില്‍ കൈപ്പത്തി വെട്ടിമാറ്റിയ സവാദ്, നേതൃത്വം നല്കിയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മറ്റിയംഗമായിരുന്ന എം.കെ. നാസര്‍ ഉള്‍പ്പെടെ 15 മുഖ്യപ്രതികളെ ഇനിയും പിടികൂടാന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ല.
ലോക്കല്‍ പോലീസില്‍നിന്നും കേസ് ഏറ്റെടുത്തശേഷം സംഭവത്തിലെ 31-ാം പ്രതിയെ മാത്രമാണ് എന്‍ഐഎ അറസ്റ്റ്ചെയ്തത്. സംഭവത്തില്‍ സംസ്ഥാനത്തും വിദേശത്തുംവെച്ച് ഗൂഢാലോചന നടന്നിരുന്നു. എന്നാല്‍ വിദേശ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞില്ല. കൂടാതെ സംഭവത്തിന് പിന്നിലെ സാമ്പത്തികസ്രോതസ്സുകളെപ്പറ്റിയും ഇവര്‍ അന്വേഷിച്ച് കണ്ടെത്തിയില്ല.
കേസിന്റെ നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വിദേശത്ത് വന്‍തോതില്‍ പണപ്പിരിവ് നടന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ വിദേശസഹായത്തോടെ നടന്ന കൊടുംക്രൂരതയുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും ദേശീയ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ല.
മുഖ്യപ്രതികള്‍ അടക്കം അഞ്ചുപേര്‍ വിദേശത്താണെന്ന് പറയുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനോ എന്‍ഐഎ ശ്രമിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിനുശേഷം പോലീസ് നടത്തിയ തെരച്ചിലില്‍ മുസ്ലിം മത ഭീകരവാദസംഘടനകളുടെ ഓഫീസില്‍നിന്നും കണ്ടെത്തിയ താലിബാന് മോഡല്‍ കൊലയുടെ സിഡിയെക്കുറിച്ചും തുടര്‍ന്ന് അന്വേഷണമുണ്ടായില്ല. മാത്രവുമല്ല ലോക്കല്‍ പോലീസ് ഉള്‍പ്പെടുത്തിയ പ്രതികളില്‍ ചിലരെ എന്‍ഐഎ ഒഴിവാക്കുകയും ചെയ്തു.
എന്‍ഐഎ കേരള പോലീസില്‍നിന്നും അന്വേഷണം ഏറ്റെടുത്ത ആദ്യഘട്ടത്തില്‍ അന്വേഷണചുമതലയുണ്ടായിരുന്ന എന്‍ഐഎ എസ്പിയാണ് കേസ് ദുര്‍ബലപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്നാണ് വിവരം. ദേശീയ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യപ്പെടുന്ന തരത്തിലായിരുന്നു പിന്നിടുള്ള നടപടികള്‍. വെള്ളിയാഴ്ചയാണ് ഈ കേസിലെ 13 പ്രതികളുടെ ശിക്ഷ എന്‍ഐഎ കോടതി വിധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: