കൊച്ചി: കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം നാടിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ദുബായ് ഹെല്‍ത്ത് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹാജി ഇസ്സ മൈദൂര്‍, മാലിദ്വീപ് ആരോഗ്യമന്ത്രി ഹുസൈന് റഷീദ്, അബൂദബി ആരോഗ്യ സഹമന്ത്രി നസ്സാര്‍ ഖലീഫ അല്‍ ബുദ്ദൂര്‍, ശ്രീലങ്കന്‍ ആരോഗ്യകാര്യമന്ത്രി ഡോ. നംബുകര ഹെലംബേഗ് രജിത ഹരിശ്ചന്ദ്ര, മുന്‍ എംപി പി. രാജീവ്, കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ആസ്റ്റര്‍ മെഡ്സിറ്റി ക്യാംപസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മൂവായിരത്തോളം പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ ആയിരത്തിലേറെ ആസ്റ്റര്‍ കുടുംബാംഗങ്ങള്‍ അവയവദാന പ്രതിജ്ഞയെടുത്തു. ചേരാനല്ലൂര്‍ വില്ലേജിലെ 2500 ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു. പ്രദേശത്തെ 10,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
രാജ്യത്തിന്റെ ആതുരപരിചരണ മേഖല കരുത്താര്‍ജിക്കുകയാണെന്നും കിടയറ്റ സാങ്കേതികവിദ്യയും വൈദഗ്ധ്യവും നമുക്ക് ലഭ്യമാണെന്നും ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നില്ക്കുമ്പോള് മനസിലാക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. എപിജെ അബ്ദുള്‍ കലാം പറഞ്ഞു. തീര്‍ച്ചയായും ആതുരസേവന രംഗത്ത് എല്ലാവര്ക്കും ആശ്രയിക്കാവുന്ന ഇടമാണ് ആസ്റ്റര്‍ മെഡ്സിറ്റി. സേവനങ്ങള്‍ എല്ലാവര്ക്കും ലഭ്യമായിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ഘടകം. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പോലുള്ള സ്ഥാപനങ്ങള്‍ മികവുറ്റ സേവനം പരമാവധി പേരില്‍ എത്തിക്കുന്നു എന്നതില്‍ സന്തോഷമുണ്ട് – ഡോ. കലാം കൂട്ടിച്ചേര്‍ത്തു.
മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും എട്ട് വ്യത്യസ്ത മികവിന്റെ കേന്ദ്രങ്ങളും ചേര്‍ന്നതാണ് ഒരു സമ്പൂര്‍ണ മെഡിക്കല്‍ ടൗണ്‍ഷിപ്പ് വിഭാവനം ചെയ്യുന്ന ആസ്റ്റര്‍ മെഡ്സിറ്റിയുടെ ആദ്യഘട്ടത്തിലുള്ളത്. കാര്‍ഡിയോ സയന്‍സസ്, ന്യൂറോസയന്‍സസ്, നെഫ്രോളജി ആന്‍ഡ് യൂറോളജി എന്നിങ്ങനെ മൂന്ന് പ്രധാന സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ഓണ്‍കോളജി, ഓര്‍ത്തോപീഡിക്സ് ആന്‍ഡ് റ്യുമറ്റോളജി, ഗ്യാസ്ട്രൊഎന്ററോളജി ആന്‍ഡ് ഹെപറ്റോളജി, വിമന്‍സ് ഹെല്‍ത്ത്, ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്ത് എന്നിവയാണ് ആസ്റ്ററിലെ മറ്റു മികവിന്റെ കേന്ദ്രങ്ങള്‍.
രാജ്യത്തിനകത്തും പുറത്തും ആതുരപരിചരണ സേവന മേഖലയില്‍ ശ്രദ്ധേയരായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ യാത്രയില്‍ ഇതൊരു നിര്‍ണായക നാഴികക്കല്ലാണെന്ന് ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഒരു സ്വപ്നമായി തുടങ്ങുകയും മനസിനുള്ളില്‍ താലോലിക്കുകയും ചെയ്തത് ഇന്നൊരു യാഥാര്‍ഥ്യമായിരിക്കുകയാണ്. ആധുനിക ചികിത്സാമേഖലയിലെ ഏറ്റവും മികച്ച പരിചരണമാണ് ശ്രദ്ധയോടെയും സ്നേഹവാത്സല്യങ്ങളോടെയും ഞങ്ങള്‍ നല്‍കുന്നത്. സാധ്യമായ എല്ലാ വിധത്തിലും ‘വീ വില്‍ ട്രീ റ്റു യു വെല്‍’ എന്നതാണ് ഞങ്ങളുടെ വാഗ്ദാനം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തനം തുടങ്ങി കേവലം ഏഴു മാസത്തിനുള്ളില്‍ നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഒഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയറിന്റെ അംഗീകാരം ലഭിക്കുക വഴി ആസ്റ്റര്‍ മെഡ്സിറ്റി ഇതിനകം മറ്റുള്ളവരെക്കാള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: