ഭൂമികുലുക്കം എപ്പോള്‍ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കുവാന്‍ ഇനിയും ശാസ്ത്രം വളരണം. ഭൂചലനം സംഭവിക്കുവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പറയാനാകും. എന്നാല്‍ കൊടുങ്കാറ്റുകളും മഴയും കടല്‍ക്ഷോഭവും സുനാമിയും വരെ പ്രവചിക്കാവുന്നതുപോലെ ഭൂമിക്കുലുക്കം പ്രവചിക്കുക ദുഷ്കരമാണ്.
2015 ഏപ്രില്‍ 25 ന് നേപ്പാളില്‍ അടുത്തടുത്ത സമയങ്ങളില്‍ രണ്ടു ഭൂമിക്കുലുക്കങ്ങളാണുണ്ടായത്. അതിനുശേഷം മേയ് മാസം 5 വരെ തുടര്‍ചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. നേപ്പാള്‍ അസ്വസ്ഥമായി. ഭൂചലനം കൊണ്ടുപോയത് 8000 ത്തോളം മനുഷ്യജീവനുകളാണ്.
ലക്ഷക്കണക്കിന് വളര്‍ത്തുമൃഗങ്ങളും കോഴിയടക്കമുള്ള വളര്‍ത്തുപക്ഷികളും ചത്തൊടുങ്ങിയത് ഇതിനുപുറമെയാണ്. ഭൂമിയ്ക്കടിയില്‍ ഉയര്‍ന്ന മര്‍ദ്ദംമൂലം പാറപ്പൊട്ടുന്നതാണ് ഭൂമികുലുക്കത്തിന് കാരണം. ഈ പൊട്ടുന്ന ഭാഗത്തെ ഫോക്കസ് എന്നും ഇതിന്റെ മുകളിലുള്ള സ്ഥലത്തെ എപ്പിസെന്റര്‍ എന്നുമാണ് വിളിക്കുന്നത്. ഭൂമിയ്ക്കടിയിലെ പാറ അടുക്കുകളുടെ അഗ്രഭാഗങ്ങളിലാണ് ഭൂചലനത്തിന് ഉത്തരവാദിയാകുന്ന പൊട്ടല്‍ സാധാരണ കണ്ടുവരുന്നത്. ഈ ഭാഗത്തെ ഫോള്‍ട്ട് സോണ്‍ എന്നാണ് വിളിക്കുക. പാറപൊട്ടുമ്പോള്‍ ഉയര്‍ന്ന മര്‍ദ്ദമാണ് ഉടലെടുക്കുക. ഈ ശക്തിയായ ഊര്ജപ്രസരണമാണ് ഭൂമികുലുക്കത്തില്‍ കലാശിക്കുന്നത്. പെട്ടെന്നുള്ള പൊട്ടല്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളാണ് തുടര്‍ ചലനങ്ങളായി രൂപപ്പെടുക.
ഭൂമി കുലുങ്ങുമ്പോള്‍ ഏതാണ്ട് എല്ലാ മനുഷ്യനിര്‍മിതികളും നിലംപൊത്തും. ഇതാണ് മരണങ്ങള്‍ക്ക് കാരണം. ഭൂമിക്കുലുക്കം മൂലം നേരിട്ട് മരണം സംഭവിക്കുന്നില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. കുന്നുകളിലും മലകളിലും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലുമുള്ള രാജ്യങ്ങളായാല്‍ അവയുടെ പട്ടണങ്ങള്‍ കുലുക്കം മൂലം മണ്ണടിയുന്നതിനുള്ള കാരണവും മറ്റൊന്നല്ല. വലിയവലിയ സൗധങ്ങള്‍ കുലുക്കത്തില്‍ നിലംപൊത്തും, കെട്ടിടങ്ങളില്‍ വിള്ളല്‍ വീഴും, റോഡുകളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടും, ഗതാഗതം നിലയ്ക്കും. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരും. വെള്ളവും വൈദ്യുതിയും നിലക്കും. വെളിച്ചം പുനഃസ്ഥാപിക്കുക ദുഷ്കരമായിരിക്കും. പുരാതന കെട്ടിടങ്ങളും പൗരാണികശേഷിപ്പുകളും നശിക്കും. മഞ്ഞുമലകള്‍ ഇടിഞ്ഞുവീഴും.
അണക്കെട്ടുകള്‍ പൊട്ടിപ്പോകും, ജനങ്ങള്‍ ഒറ്റപ്പെട്ടുപോകും. മരുന്നും ഭക്ഷണവും കിട്ടാതെ ജനം വലയും, പരുക്കുപറ്റിയവര്‍ക്ക് ശുശ്രൂഷ ലഭിക്കുക ബുദ്ധിമുട്ടാകും. കുഞ്ഞുങ്ങള്‍ അനാഥരാകുവാനും സ്ത്രീകള്‍ വിധവകളാകാനും വയോവൃദ്ധരെയും രോഗികളെയും ആരും നോക്കാനില്ലാത്ത അവസ്ഥയും വരും. ഭൂചലനം കഴിഞ്ഞ് മണിക്കൂറുകളും ആഴ്ചകളും കഴിയുമ്പോള്‍ ഇടിഞ്ഞുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ചത്ത മനുഷ്യനടക്കമുള്ളവ ജീവിച്ചിരുന്നവര്‍ക്ക് ഭാരമാകും. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാം ആദ്യം തുടങ്ങണം എന്ന അവസ്ഥ സൃഷ്ടിക്കപ്പെടും.
ഭൂചലനം വരുത്തുന്ന നാശനഷ്ടങ്ങള്‍ കണക്കാക്കുക തന്നെ പ്രയാസമുള്ള കാര്യമായിരിക്കും. മഴയും ദുഷ്കരമായ കാലാവസ്ഥയും ഭൂമിക്കുലുക്കത്തിന് ശേഷം തുടരുകയാണെങ്കില്‍ ശവശരീരങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനും കാരണമാകും. ജനങ്ങള്‍ മാനസികമായും ശാരീരികമായും തകര്‍ന്നടിയും. നേപ്പാളിനെ ഭൂകമ്പം കൊണ്ടെത്തിച്ചിരിക്കുന്ന അവസ്ഥ ഇതാണ്. ചിലപ്പോഴൊക്കെ ഭൂചലനത്തോടൊപ്പം തീപിടുത്തം ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്.
പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളും റെയില്‍, റോഡ് ബന്ധങ്ങളും അറ്റുപോയത് പുനഃസ്ഥാപിക്കുകയെന്നത് നേപ്പാളിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാവില്ല. ഹിമാലയന്‍ രാജ്യമായതിനാല്‍ ഭൂചലനം മൂലമുള്ള കെടുതികള്‍ ഹിമാലയത്തോളം വലുതാണെന്നതാണ് വാസ്തവം. നേപ്പാളില്‍ ആകെയുള്ള 28 ദശലക്ഷം ആളുകളില്‍ 80 ലക്ഷം പേരെങ്കിലും ഭൂകമ്പബാധിതരാണെന്നാണ് ഐക്യരാഷ്ട്രസംഘടന വിലയിരുത്തുന്നത്.
14000 ആളുകള്‍ പരിക്കേറ്റ് കഴിയുകയാണ്. കാണാതായവര്‍ ആയിരത്തിലധികമാണ്. ആളുകളെ പുനരധിവസിപ്പിക്കുന്നതിന് രണ്ട് ലക്ഷം ടെന്റുകളെങ്കിലും വേണമെന്ന അവസ്ഥയാണ്. നേപ്പാളില്‍ അഞ്ചാംപനിയും മഞ്ഞപ്പിത്തവും പടര്‍ന്നുപിടിക്കുന്നതായി വാര്‍ത്തകളുണ്ട്. ജലജന്യരോഗങ്ങള്‍ക്കുള്ള സാധ്യത നേപ്പാളില്‍ ഏറെയാണ്. നേപ്പാളില്‍ 63000 കോടി രൂപയ്ക്കുമേല്‍ നഷ്ടം സംഭവിച്ചതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ കണക്കാക്കിയിട്ടുണ്ട്. അഞ്ചലക്ഷത്തിലധികം വീടുകള്‍, ആയിരക്കണക്കിന് കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നടിഞ്ഞവയില്‍ ഉള്‍പ്പെടുന്നു.
ദരിദ്ര്യരാജ്യമായ നേപ്പാളിനെ ഭൂകമ്പം തകര്‍ത്ത് തരിപ്പണമാക്കിയിരിക്കയാണ്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യുനസ്കോയുടെ പൈതൃക സംരക്ഷണ സ്ഥലങ്ങളായി സംരക്ഷിച്ചിരുന്ന കാഠ്മണ്ഡു ദര്‍ബാര്‍ സ്ക്വയര്‍, ഭക്താപുര്‍ ദര്‍ബാര്‍ സ്ക്വയര്‍ എന്നിവയെല്ലാം തകര്‍ന്നടിഞ്ഞിരിക്കുന്നു. നേപ്പാളിലെ വാര്‍ത്താവിനിമയ ബന്ധം താറുമാറായത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഏപ്രില്‍ 25 ലെ ഭൂചലന സമയത്ത് നേപ്പാളിലുണ്ടായിരുന്ന 20000 ത്തിലധികം വിദേശീയരില്‍ 1000ത്തോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
പഴക്കമായതും ബന്ധുക്കള്‍ അന്വേഷിച്ച് വരാത്തതും അനാഥവുമായ ശവശരീരങ്ങള്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കത്തിച്ചുകളയുകയാണ്. വലിയ കെട്ടിട അവശിഷ്ടങ്ങള്ക്കിടയില്നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തി പുറത്തെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് നിര്‍ത്തി. ഭൂകമ്പത്തെ തുടര്‍ന്ന് ശവപറമ്പായ നേപ്പാളിലെ വിവിധയിടങ്ങളില്‍ ശവശരീരങ്ങളില്നിന്നും രൂക്ഷമായ ദുര്‍ഗന്ധം പ്രവഹിച്ചുകൊണ്ടിരിക്കയാണ്. നേപ്പാളിലുണ്ടായ ഭൂചലനത്തിനുശേഷം ആ രാജ്യത്തെ സഹായിക്കുവാന്‍ ആദ്യം സഹായഹസ്തവുമായി എത്തിയത് ഭാരതമാണ്. അപകടം സംഭവിച്ചതിന് 15 മിനിറ്റിനുള്ളില്‍ ഭാരതത്തില്‍നിന്നും ദുരിതാശ്വാസ സുരക്ഷാ പ്രവര്‍ത്തകരുമായി ഭാരതത്തിന്റെ സായുധസേന നേപ്പാളിലെത്തി.
ഏപ്രില്‍ 26 ന് ഭാരതം ”മൈത്രി ഓപ്പറേഷന്” എന്ന ദൗത്യം ആരംഭിച്ചു. നമ്മുടെ ഗൂര്‍ക്കാ റെജിമെന്റിലെ എക്സ് സര്‍വീസ്മെന്‍ റെജിമെന്റിലെ 38000 പേരാണ് മൈത്ര ഓപ്പറേഷനില്‍ പങ്കുചേര്‍ന്നത്. ഭാരതം സുരക്ഷിതരായി രക്ഷിച്ചവരില്‍ 170 വിദേശപൗരന്മാര് ഉണ്ടായിരുന്നു. രക്ഷാദൗത്യത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ 5000 ത്തിലധികം ഭാരതീയരെ നമ്മുടെ വ്യോമസേന രക്ഷപ്പെടുത്തി ഭാരതത്തിലെത്തിച്ചു. ഭൂചലനത്തിനുശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരതം 24 ടണ്‍ ദുരിതാശ്വാസ സാമാനങ്ങള്‍ നേപ്പാളിലെത്തിച്ചിരുന്നു.
കാഠ്മണ്ഡു, പൊക്കറ എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ച് രണ്ട് ഹെലികോപ്റ്റര്‍ ബെയ്സ് ഭാരതം തുടങ്ങി. ഇരുപത് പേരടങ്ങുന്ന 18 മെഡിക്കല്‍ ടീമുകള്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ചു. 12 എഞ്ചിനീയര്‍മാരടങ്ങുന്ന 10 ടീമുകള്‍ റോഡ് ബ്ലോക്ക് നീക്കുന്നതിനും പുതിയ റോഡുനിര്മിക്കുന്നതിനും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനും പരിശ്രമമാരംഭിച്ചു. ഇല്യൂഷികള് ഐഎല്‍ 76 (8 എണ്ണം) സി 130 ജെ ഹെര്‍ക്കുലിസ് ഹെലികോപ്റ്ററുകള്‍, സി 17 ഗ്ലോബ് മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്റ്റുകള്‍, എം.ഐ 17 ഹെലികോപ്റ്ററുകള്‍ എന്നിവയെല്ലാം ഭാരതത്തിന്റെ നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു.
ഏപ്രില്‍ 25 ന് തന്നെ ദേശീയ ദുരന്തനിവാരണ സേനയുടെ 450 പേരടങ്ങുന്ന 10 ടീമുകള്‍ നേപ്പാളിലെ ഭൂമികുലുക്ക കെടുതികള്‍ ഉണ്ടായ ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 27 ന് 10000 പുതപ്പുകളും 1000 ടെന്റ് മെറ്റീരിയലുകളും ഭാരതം നേപ്പാളിലെത്തിച്ചിരുന്നു. ദുരന്തത്തിന്റെ മൂന്നാം ദിവസം 220 ടണ്‍ ഭക്ഷണ പൊതികളും 50 ടണ്‍ കുടിവെള്ളവും 14000 പുതപ്പുകളും 40 ടെന്റുകളും ഭാരതത്തില്‍നിന്നും നേപ്പാളിലെ ദുരിത മേഖലകളിലെത്തിക്കാനായി. നേപ്പാളില്‍ 41 ഇന്ത്യക്കാര്‍ മരിച്ചിരുന്നു.
14355 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ പരിചരിക്കുവാന്‍ ഭാരത ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘത്തിന് കടുത്ത മഴയുടെ പ്രതികൂല കാലാവസ്ഥയില്‍പ്പോലും ഉത്സാഹമായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ 32 വിമാനങ്ങളിലായി 520 ടണ്‍ ദുരിതാശ്വാസ സാധനങ്ങള്‍ നമുക്ക് നേപ്പാളില്‍ എത്തിക്കാനായി. നമ്മുടെ ആര്‍മിയുടെ എംഐ 17, എല്‍എച്ച് ഹെലികോപ്റ്ററുകള്‍ 900 പരുക്കുപറ്റിയവരെയും 1700 ഒറ്റപ്പെട്ട ആളുകളെയും രക്ഷപ്പെടുത്തി. 2600 ദുരിതബാധിതരെയും ഭാരത സംഘം ചികിത്സിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതപ്പുകളും ടെന്റുകളും മരുന്നുകളും കുടിവെള്ളവും എത്തിക്കുവാന്‍ ഭാരത സേന കര്‍മനിരതരായിരുന്നു. കാഠ്മണ്ഡുവില്‍ വിവിധസ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയ 2305 പേരെ ഇന്ത്യന്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചു. നേപ്പാളിലെ 12 ജില്ലകളാണ് ഭൂകമ്പ കെടുതിയ്ക്ക് കൂടുതല്‍ ഇരയായത്. നേപ്പാളില്‍നിന്നും ഭൂകമ്പബാധിതരെ ഭാരതത്തിലെത്തിക്കാന്‍ 35 ബസ്സുകള്‍ രണ്ട് റോഡുകളിലൂടെ സര്‍വീസ് നടത്തി. സുനാലി വഴി ഉത്തര്‍പ്രദേശിലേയ്ക്കും റാക്സ്വല് വഴി ബീഹാറിലേക്കും.
കരമാര്‍ഗവും വായുമാര്‍ഗവും ഭാരതം നടത്തിയ ഏറ്റവും ബൃഹത്തായ അന്തര്‍ദ്ദേശീയ ദുരിതാശ്വാസ പ്രവര്‍ത്തനമായിട്ടാണ് ഓപ്പറേഷന് മൈത്രിയെ കാണാനാകുക. അയല്‍രാജ്യത്തിന്റെ കെടുതിയില്‍ കൈയയച്ച് തക്കസമയത്ത് വേണ്ട സഹായം ചെയ്ത ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കത്തക്ക ലോകരാജ്യങ്ങളില്ല. ഓപ്പറേഷന് മൈത്രിയിലൂടെ 15 രാജ്യങ്ങളിലെ 170 വിദേശപൗരന്മാരെ നേപ്പാളിലെ ഭൂകമ്പ കെടുതിയില്‍നിന്നും രക്ഷപ്പെടുത്തി സുരക്ഷിതമായി ഭാരതത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്നത് ചെറിയ കാര്യമില്ല.
ബ്രസീലിലെ നാല് പേരെയും ചെക് റിപ്പബ്ലിക്കിലെ 20 പേരെയും ഫ്രാന്‍സിലെ അഞ്ച് പേരെയും ജര്‍മനി (8), മെക്സിക്കോ(1), പോളണ്ട്(33), റൊമാനിയ (1), സൗത്ത് ആഫ്രിക്ക(2), റഷ്യ(2), സ്പെയിന് (3), ഉക്രൈന്(5), യുഎസ്(10) എന്നിങ്ങനെയായിരുന്നു ഭാരതം രക്ഷിച്ച രാജ്യങ്ങളിലെ ആളുകളുടെ എണ്ണം. ദുരിതത്തിലായവരെ ഭാരതം എന്നും സഹായിക്കുന്നതില്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. ഭാരതീയ സംസ്കാരത്തില്‍ അന്തര്‍ലീനമായ ഒരു അവസ്ഥാവിശേഷമായേ അതിനെ കാണാനാകൂ.
നേപ്പാളില്‍ നടത്തിയ ഓപ്പറേഷന് മൈത്രി തന്നെയാണ് ഏറ്റവും മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനമായി മറ്റ് രാജ്യങ്ങള്‍ പോലും അംഗീകരിച്ചത്. ഇന്ത്യന്‍ ആര്‍മി, എയര്‍ഫോഴ്സ്, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ഡോക്ടര്‍മാരുടെ സംഘങ്ങള്‍ എന്നിവരെ തക്കസമയത്ത് നേപ്പാളിലെ ഭൂകമ്പബാധിതരെ സഹായിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കഴിഞ്ഞുവെന്നതാണ് ഭാരതത്തിന്റെ യശസ്സുയര്‍ത്തുവാന്‍ കാരണമായത്. ഭൂകമ്പത്തിന്റെ തീവ്രത ഏറിയതിനാല്‍ അപകടത്തില്‍പ്പെട്ടവരുടെ എണ്ണവും വര്‍ധിച്ചു.
ഭാരതത്തെ കൂടാതെ ചൈനയും ബംഗ്ലാദേശും മറ്റുരാജ്യങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണെങ്കിലും ഇനിയും ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ തീരുന്നില്ല. ദരിദ്ര്യരാജ്യമായ നേപ്പാളിന്റെ പുനഃനിര്‍മാണത്തിന് 30000 കോടി രൂപയെങ്കിലും ആവശ്യമാണെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വെ കണക്കാക്കിയിരിക്കുന്നത്. തല്ക്കാലം ആളുകളുടെ പുനരധിവാസത്തിനായി 2645 കോടിരൂപയെങ്കിലും വേണമെന്ന് ഐക്യരാഷ്ട്ര സംഘടനയും കണക്കാക്കുന്നു. ആയതിനാല്‍ നമ്മുടെ ജനങ്ങള്‍ കൈയയച്ച് നേപ്പാളിനെ സഹായിക്കേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍ നാം നല്കുന്ന സഹായം കൃത്യമായി നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. നേപ്പാള്‍ സഹായത്തിന്റെ പേരിലുള്ള മുതലെടുപ്പ് നടത്തുവാന്‍ ആരെയും അനുവദിക്കുകയുമരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: