ന്യൂദല്‍ഹി: പതിനായിരത്തിലേറെപ്പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ ഞെട്ടലില്‍നിന്ന് മുക്തമാകും മുന്‍പ് നേപ്പാളിലും ഉത്തര ഭാരതത്തിലും വീണ്ടും ഭൂചലം, 59 മരണം. നേപ്പാളില്‍ 42 പേരും ബീഹാറില്‍ 16 പേരും യുപിയില്‍ ഒരാളുമാണ് മരിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കും. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. ദക്ഷിണ ഭാരതത്തിലെ ചില സ്ഥലങ്ങളിലും ചൈനയിലും അഫ്ഗാനിസ്ഥാനിലും ഇന്തോനേഷ്യയിലും ബംഗ്ലാദേശിലും ചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ കൊച്ചിയിലും എത്തി. നേരത്തെയുണ്ടായ ഭൂചലനത്തിലും കൊച്ചി വിറച്ചിരുന്നു.
ചലനത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേനയെ അടിയന്തരമായി സജ്ജമാക്കി.ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചലനം ഉണ്ടായ സ്ഥലങ്ങളില്‍ വ്യോമസേനയുടെ കോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് നിരീക്ഷണം നടത്തിവരികയാണ്. വിമാനത്തില്‍നിന്ന് ലഭിക്കുന്ന വിവരമനുസരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റ പ്രഭവകേന്ദ്രം നേപ്പാളില്‍, എവറസ്റ്റ് കൊടുമുടിയില്‍ നിന്നും 83 കിലോമീറ്റര്‍ ദൂരെയാണെന്ന് യുഎസ് ജിയോളജിക്കല്‍ സൊസൈറ്റി അറിയിച്ചു. ഭൂമിക്കടിയില്‍ പതിനെട്ടരക്കിലോമീറ്ററോളം ആഴത്തിലാണ് ചലനമുണ്ടായത്.അതിനാലാണ് അപകടങ്ങള്‍ കുറഞ്ഞതെന്ന് കരുതപ്പെടുന്നു.
12.30ന് ആദ്യചലനവും മിനുട്ടുകളുടെ വ്യത്യാസത്തില്‍ 1.09നാണ് രണ്ടാമത്തെ ചലനവും അനുഭവപ്പെട്ടത്.മുന്‍പുണ്ടായതിന്റെ തുടര്‍ചലനങ്ങളായിരുന്നു എങ്കിലും ഇവ ശക്തംതന്നെയായിരുന്നു. മുന്‍പ് അനുഭവപ്പെട്ടത് റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ചലനമായിരുന്നു.മിക്കയിടങ്ങളിലും ചലനങ്ങള്‍ ഒരു മിനിറ്റിലേറെ നീണ്ടു.മധ്യകാഠ്മണ്ഡുവിലായിരുന്നു ഭൂചലനം നാശം വിതച്ചത്.സിന്ദുപാല്‍ചൗക്ക്, ദോലഖ എന്നിവടങ്ങളിലാണ് കൂടുതല്‍ മരണങ്ങളും നാശങ്ങളും. ഏപ്രില്‍ 24നുണ്ടായ ചലനത്തില്‍ തകര്‍ന്നിരുന്ന പല കെട്ടിടങ്ങളും ഇന്നലത്തെ ചലനത്തില്‍ വീണു.
ബീഹാര്‍, ഉത്തരാഖണ്ഡ്, ദല്‍ഹി, ഗുജറാത്ത്, ആസാം,പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്,ഝാര്‍ഖണ്ഡ്, ഒഡീഷ,രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട ചലനം ചെന്നൈ നഗരത്തെയും നേരിയ തോതില്‍ വിറപ്പിച്ചു.ബീഹാര്‍ ഒഴികെ മറ്റിടങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതല്ലാതെ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തെത്തുടര്‍ന്ന് പലയിടങ്ങളിലും മരങ്ങളും കെട്ടിടങ്ങളും മറിഞ്ഞുവീണു, ചില സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വടക്കന്‍ ബീഹാറിലെ ഈസ്റ്റ് ചമ്പാരണ്‍, വെസ്റ്റ് ചമ്പാരണ്‍, സീതാമഡി, മധുബനി, സുപോള്‍, ആരാറിയ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
നേപ്പാളിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളാണ് ഇവ.ബീഹാറിലെ പാട്നയില്‍ നാലു പേരും ദര്‍ഭംഗ,സരണ്‍ എന്നിവടങ്ങളില്‍ രണ്ടു പേര് വീതവും സിവാന്‍, നവാദ, സമ്തിപ്പൂര്, മുസാഫര്‍പൂര്‍, സീതാമഡി, മഥേപുര, മോത്തിഹാരി, പൂര്‍ണിയ എന്നിവിടങ്ങളില്‍ ഒരോരുത്തരുമാണ് ഭൂമി വിറച്ചതോടെ ഭയന്നുനിലവിളിച്ച് ജനങ്ങള്‍ ബഹുനിലക്കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ജനങ്ങള്‍ പരിഭ്രാന്തരായതിനെ തുടര്‍ന്ന് ഉയരം കൂടുതലുള്ള നഗരങ്ങളിലെ കെട്ടിടങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കര, നാവിക, വ്യോമസേനയോട് ജാഗരൂകരാകാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദ്ദേശം നല്കി. കൂടാതെ നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ രണ്‍ജീത് റെയുമായി ബന്ധപ്പെട്ട് നേപ്പാളിലെ സ്ഥിതിഗതികളും രാജ്നാഥ് സിംങ് വിലയിരുത്തി.നേപ്പാളിലെ രക്ഷാപ്രവത്തനങ്ങള്‍ക്കായി ഭാരതസേനയുടെ പ്രവര്‍ത്തനം ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിസ്ഥാന്,ഇന്തോനേഷ്യ,നേപ്പാള്‍ എന്നിങ്ങനെ മൂന്നുപ്രഭവകേന്ദ്രങ്ങളാണ് ഭൂകമ്പത്തിനുണ്ടായിരുന്നത്.അഫ്ഗാനിസ്ഥാനില്‍ 11.40ന് 4.7 തീവ്രതയിലും, ഇന്തോനേഷ്യയില്‍ 11.57ന് 5.1 തീവ്രതയിലും, നേപ്പാള്‍ ചൈന അതിര്‍ത്തിയില്‍ 12.35ന് 7.3 തീവ്രതയിലും ഒരുമണിയോടെ 6.9 തീവ്രതയിലുമാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
കഴിഞ്ഞമാസം അവസാനം പശ്ചിമനേപ്പാളിലുണ്ടായ ഭൂചലനത്തില്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. അതിനുശേഷം തുടര്‍ചലനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തീവ്രതകുറഞ്ഞ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടിരുന്നത്.കഴിഞ്ഞ ഏപ്രില്‍ 25നുണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ 8150 പേര് മരിച്ചു. 17860 പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: