കൊച്ചി: കൊച്ചി മഹാനഗരം ഭൂകമ്പ സാധ്യതയുടെ നിഴലിലാണോ. ആണെന്നാണ് ശാസ്ത്രലോകം നല്കുന്ന ഉത്തരം.
റിക്ടര്‍ സ്കെയിലില്‍ ആറുവരെ രേഖപ്പെടുത്താവുന്ന ഭൂകമ്പങ്ങള്‍ക്ക് കൊച്ചിയില്‍ സാധ്യതയുണ്ടെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അതീവ ഭൂകമ്പ സാധ്യതാപ്രദേശങ്ങളുടെ പട്ടികയില്‍ കൊച്ചിയില്ല.
കൊച്ചി സാധ്യതാ മേഖല മൂന്നിലാണ് വരുന്നത്. ഏറ്റവും അപകട സാധ്യത കൂടിയത് മേഖല അഞ്ചില്‍ വരുന്ന പ്രദേശങ്ങളാണ്. ഇതനുസരിച്ച് കൊച്ചിയില്‍ അപകട സാധ്യത കുറവാണെങ്കിലും ആശങ്കയുണര്‍ത്തുന്നത് കൊച്ചിയിലെ ഭൗമ ഘടനയാണ്.
റിക്ടര്‍ സ്കെയിലില്‍ ആറില്‍ താഴെ മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തുന്ന ചെറു ഭൂകമ്പം പോലും കൊച്ചിയുടെ കാര്യത്തില്‍ മാരകമായേക്കാമെന്നാണ് ശാസ്ത്രലോകം ഭയപ്പെടുന്നത്. കളിമണ്ണും മണലും ചേര്‍ന്ന മണ്ണാണ് കൊച്ചിയിലേത്. കായല്‍ നികന്നുവന്ന പ്രദേശം സ്വാഭാവിക പ്രക്രിയയിലൂടെ ഉറച്ച ഭൂമിയായിത്തീര്ന്നിട്ടില്ല. നൂറ്റാണ്ടുകളും ചിലപ്പോള്‍ സഹസ്രബ്ദങ്ങളും ഈ പ്രക്രിയക്ക് ആവശ്യമാണ്.
കടല്‍ത്തീരമായതിനാല്‍ പടിഞ്ഞാറോട്ട് കുത്തനെ ചാഞ്ഞിറങ്ങുന്ന ബേസ്മെന്റാണ് കൊച്ചിയിലെ ഭൂമിയുടേത്. ഇതും വന്‍ കെട്ടിടങ്ങളുടെ ഉറപ്പിനെ ബാധിക്കുന്നു. മണല്‍ ഇടകലര്‍ന്ന കളിണ്ണായതിനാല് ഇവിടെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഒരു പരിധിയിലപ്പുറം ഉറപ്പ് ലഭിക്കില്ലെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നത്.
കൊച്ചിയിലെ മണ്ണില്‍ ജല സാന്ദ്രത കൂടുതലാണ് എന്നതും കെട്ടിടങ്ങളുടെ ഉറപ്പിനെ ബാധിക്കുന്ന ഘടകമാണ്. വേമ്പനാട് വെറ്റ് ലാന്‍ഡ് എന്ന പേരാണ് ഭൗമശാസ്ത്രജ്ഞര്‍ കൊച്ചിയിലെ മണ്ണിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.
കൊച്ചിയിലെ പഴയ കെട്ടിടങ്ങളൊന്നും ഈ അപകടസാധ്യതകള്‍ മുന്നില്‍ കണ്ട് പണിതവയല്ല. 2010 ന് ശേഷം പണിത കെട്ടിടങ്ങള്‍ മാത്രമാണ് ഭൂകമ്പ പ്രതിരോധ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
2005 ല്‍ കണ്‍സള്‍ട്ടിങ് എഞ്ചിനീയറിംഗ് സര്‍വ്വീസസ് നടത്തിയ പഠനത്തില്‍ കൊച്ചി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ചൂണ്ടിക്കാണിച്ചിട്ടുളളതും ഭൗമശാസ്ത്രപരമായ ഭീഷണികളാണ്. ഇതില്‍ പ്രധാനം ഭൂകമ്പ സാധ്യതയും.
കഴിഞ്ഞ നൂറ്റാണ്ടില്‍ 1953 ലാണ് കൊച്ചിയില്‍ ഏറ്റവും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.7 രേഖപ്പെടുത്തിയതായിരുന്നു ഈ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ ആറിനു മുകളില്‍ മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തുന്ന ചലനങ്ങള്‍ കൊച്ചിക്ക് താങ്ങാനാവില്ല എന്നാണ് ശാസ്ത്ര ലോകം നല്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: