മലയാളഭാഷയെകുറിച്ച് സംസാരിക്കുന്നവരെല്ലാം പറയാന്‍ മറക്കാത്ത പേരും വാക്കുമാണ് തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് എന്നതും തിരൂരിലെ തുഞ്ചന്‍ പറമ്പും. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ദൈവീകമായ ഇടംലഭിക്കുന്നതും തുഞ്ചത്താചാര്യനെ സ്മരിക്കുമ്പോഴാണ്. ആധുനിക മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവെന്നാണ് തുഞ്ചത്താചാര്യന് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജന്മംകൊണ്ട് പവിത്രമായ തിരൂരിലെ തുഞ്ചന്‍ പറമ്പ് ആചാര്യസ്മരണ നിറഞ്ഞുനില്ക്കുന്നയിടമായിരുന്നു.
മലയാളമെന്നു കേള്‍ക്കുമ്പോലെ തന്നെ രാമായണമെന്നു കേള്‍ക്കുമ്പോഴും മലയാളിക്ക് ഓര്മവരുന്നൊരു പേരും എഴുത്തച്ഛന്റെതാണ്. അദ്ധ്യാത്മ രാമായണം, ഭാരതം എന്നീ സ്വതന്ത്ര തര്‍ജ്ജമകളും, ഉത്തരരാമായണം,ബ്രഹ്മാണ്ഡപുരാണം,ഭാഗവതം,ദേവീ മഹാത്മ്യം,ചിന്താരത്നം,ഹരിനാമ കീര്‍ത്തനം തുടങ്ങിയവയും എഴുത്തച്ഛന്റെ രചനകളാണ്. നമ്മുടെ ജീവിതത്തിനെ സംസ്കാര സമ്പന്നമാക്കാന്‍ ഈ കൃതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ചിരുന്ന മഹര്‍ഷിതുല്യനായ ഒരു കവി മലയാളി ജീവിതത്തില്‍ അത്രയധികം സ്വാധീനം ചെലുത്തുന്നു.
കവിയുടെ അഭ്യര്‍ത്ഥന മാനിച്ച് കിളി പറയുന്ന രീതിയിലാണ് തുഞ്ചന്‍ ഇതെല്ലാം എഴുതിയിട്ടുള്ളത്. സാഹിത്യത്തിലെ കിളിപ്പാട്ടു പ്രസ്ഥാനം എന്നാണ് അതറിയപ്പെടുന്നത്. ശാരിക പൈതലിനെ വിളിച്ചുവരുത്തി കഥകള്‍ പറയാനാവശ്യപ്പെടുന്നു.
”ശ്രീരാമനാമം പാടിവന്ന
പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ
മടിയാതെ
ശാരികപ്പൈതല്‍ താനും
വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ
പറഞ്ഞുതുടങ്ങിനാള്‍……”
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭം ഇങ്ങനെയാണ്. മലയാള സാഹിത്യത്തിന് അടിത്തറയിട്ട വരികളാണിത്. മലയാള ഭാഷയ്ക്ക് ലിപിയും സാഹിത്യവും തുഞ്ചത്താചാര്യന് സമ്മാനിച്ചു. സാധാരണ ജനങ്ങളെ ഉദ്ദേശിച്ചുള്ളതായിരുന്നു തുഞ്ചന്റെ കാവ്യരചന. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതിനാണ് കിളിപ്പാട്ട് ശൈലി സ്വീകരിച്ചത്. തുഞ്ചന്റെ കിളി തത്തയായിരുന്നു. തുഞ്ചന്‍ പറമ്പിലെ മണ്ണില്‍നിന്ന് മലയാള ഭാഷയെന്ന കതിര്‍ക്കുലയും കൊത്തിയെടുത്ത് തുഞ്ചന്റെ തത്ത കേരളക്കരയാകെ പറന്നുനടന്നു.മലയാള മൊട്ടാകെ ആ കിളിപ്പെണ്ണിനെ സ്വീകരിച്ചു. ആധുനികകാലത്തെ കവികളും സാഹിത്യപ്രതിഭകളും തുഞ്ചത്തെഴുത്തച്ഛനെയും അദ്ദേഹത്തിന്റെ തത്തെയെയും ആദരിച്ചു. പാടിപ്പുകഴ്ത്തി..
”തുഞ്ചന്‍ പറമ്പിലെ തത്തേ…..,
പഞ്ചവര്‍ണ്ണക്കിളി തത്തേ….
ഇക്കളിതട്ടിലിരിക്കാന് പോരൂ,
ഇത്തിരിനേരമെന്‍ തത്തേ…
തെങ്ങിളനീരുതരാം കുളിര് തെന്നലിന് ചാമരം വീശാം…”
മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ട ഈ കാലഘട്ടത്തില്‍ തുഞ്ചന്‍പറമ്പിന്റെ പ്രാധാന്യം കൂടുകയാണ്. ചരിത്രത്തിന്റെ താളിയോലകളില്‍ മലയാളഭാഷയുടെ പിറവിയെ സംബന്ധിച്ച് കഥകളേറെയുണ്ടെങ്കിലും മലയാളഭാഷയെ ജനകീയവല്‍ക്കരിക്കുന്നതില്‍ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ വഹിച്ച പങ്ക് മഹനീയമാണ്. രാമായണവും മഹാഭാരതവും ഉപനിഷത് തുടങ്ങിയ ദേവഭാഷാ ഗ്രന്ഥങ്ങളും സംസ്കൃതം അഭ്യസിച്ചവര്‍ക്കു മാത്രം അറിയുവാനും മനസിലാക്കുവാനും കഴിഞ്ഞിരുന്നകാലത്താണ് അതിനു മാറ്റം വരുത്താന്‍ എഴുത്തച്ഛന് ഭാഷയെ ജനകീയവല്‍ക്കരിച്ചത്.
മലയാളത്തില്‍ ഭക്തിപ്രസ്ഥാനം വേരുപിടിച്ചത് തുഞ്ചത്ത് ആചാര്യന്റെ പ്രവര്‍ത്തനത്തോടെയാണ്. അടിമത്തത്തിന്റെയും അവഗണനയുടെയും നടുവില്‍ നട്ടംതിരിഞ്ഞ ജനതയായിരുന്നു അക്കാലത്ത് മലയാള ജനത. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ സമൂഹം. ഇങ്ങനെയുള്ള നാനാദുരിതങ്ങള്ക്കും ധാര്മികത്തകര്ച്ചയ്ക്കും പ്രതിരോധമായി ശക്തിപ്രാപിച്ചതാണു ഭക്തിപ്രസ്ഥാനം. കേരളത്തില്‍ അതിനു നേതൃത്വം നല്‍കിയത് തുഞ്ചത്തെഴുത്തച്ഛനാണ്. ഉത്തരേന്ത്യയില്‍ തുടങ്ങി ഇന്ത്യ മുഴുവന്‍ പ്രചരിച്ച ഈ പ്രസ്ഥാനത്തിന് എഴുത്തച്ഛന് തന്റെ അധ്യാത്മരാമായണം, ഭാരതം കിളിപ്പാട്ടുകളിലൂടെ ശക്തിയേകി. അതു പിന്നീട് സാംസ്കാരിക മുന്നേറ്റമായി വളര്‍ന്നു.
തുഞ്ചത്തെഴുത്തച്ഛനും അദ്ദേഹത്തിന്റെ കൃതികള്‍ക്കും നമ്മുടെ ജീവിതത്തില്‍ മഹനീയസ്ഥാനമാണുള്ളത്.അദ്ദേഹമെഴുതിയ കാവ്യങ്ങളെ ഗ്രന്ഥങ്ങള്‍ എന്നതിലുപരി പവിത്രമായി കാണുന്നു. നാമോരോരുത്തരുടെയും ജീവിതത്തില്‍ അതത്രത്തോളം സ്വാധീനം ചെലുത്തുന്നു. എന്നാല്‍ തുഞ്ചത്താചാര്യന്റെ ജന്മനാട്ടില് അദ്ദേഹത്തിന്റെ സ്മാരകമായി സ്ഥിതിചെയ്യുന്ന തുഞ്ചന്‍പറമ്പില്‍ അത്തരത്തിലുള്ള ആദരവ് കവിക്ക് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. തുഞ്ചന്‍പറമ്പിലെ പഞ്ചവര്‍ണ്ണക്കിളിയെ വെറും ‘പച്ച’തത്തയായി കാണാനാണ് പലര്‍ക്കും താല്പര്യം. മലപ്പുറം ജില്ലയിലെ തിരൂരാണ് തുഞ്ചന്‍ പറമ്പ് സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയില്‍ ഭാരതീയമായ മാനബിന്ദുക്കള്ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന കാലമാണ്. പൊതുസ്ഥലത്ത് പ്രതിമ സ്ഥാപിക്കാന്‍ പാടില്ല, പൊതുപരിപാടികളില്‍ നിലവിളക്ക് പാടില്ല തുടങ്ങിയ വിലക്കുകളിവിടെയുണ്ട്. അത്തരം വിലക്കുകള്‍ പവിത്രമായ തുഞ്ചന്‍ പറമ്പിനെയും ആശ്ലേഷിക്കുന്നുണ്ട്.
തുഞ്ചന്‍ പറമ്പ് വിശാലമായ ഭൂപ്രദേശമാണ്. പലകാലങ്ങളിലും വിവാദങ്ങളില്‍ പെട്ടിട്ടുള്ള ഇടം. തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആന്റ് റിസര്‍ച്ച് സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പഞ്ചവര്‍ണ്ണക്കിളി തത്തയുടെ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പിന്നെ ഗവേഷണത്തിനും മറ്റുമായി ഗ്രന്ഥാലയവും ഗവേഷകര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും. അങ്ങനെ കോണ്‍ഗ്രീറ്റ് കെട്ടിട രൂപത്തില്‍ പലതും. ഇത്തരത്തില്‍ കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ തുഞ്ചന്‍ പറമ്പില്‍ കെട്ടിയുയര്‍ത്തുന്നതിനെതിരെ വന്‍ വിവാദം ഉയര്‍ന്നിരുന്നതാണ്. സാഹിത്യപ്രഭൃതികള്‍ ചേരിതിരിഞ്ഞു പോരാടിയെങ്കിലും തുഞ്ചന്‍ പറമ്പില്‍ കെട്ടിടങ്ങള്‍ ഉയരുകതന്നെ ചെയ്തു.
ചരിത്രത്തിലും ഐതിഹ്യത്തിലും തുഞ്ചന്‍ പറമ്പുണ്ട്. കാഞ്ഞിരമരച്ചുവട്ടിലിരുന്നാണ് ആചാര്യന് തന്റെ ശിഷ്യര്‍ക്ക് വിദ്യഅഭ്യസിപ്പിച്ചിരുന്നത്. കാഞ്ഞിരത്തിന്റെ കയ്പ് രുചി പ്രസിദ്ധമാണ്. എന്നാല്‍ തുഞ്ചന്‍ പറമ്പിലെ കാഞ്ഞിരം മധുരിക്കുമെന്നാണ് പറയാണ്. ഇന്നത്തെ വികസനം വരും മുമ്പ് കാഞ്ഞിരമരവും ചെറിയൊരു ക്ഷേത്രവും കുളവും മാത്രമാണ് തുഞ്ചന്‍ പറമ്പിലുണ്ടായിരുന്നത്. വികസനം വന്നപ്പോള്‍ കോട്ടേജുകളും വലിയ കെട്ടിടങ്ങളുമെല്ലാമായി. കോട്ടേജുകള്‍ക്കും മറ്റും പ്രാധാന്യമേറിയപ്പോള്‍ ക്ഷേത്രത്തെയും കുളത്തെയും കാഞ്ഞിരമരത്തെയുമെല്ലാം മറക്കാന്‍ തുടങ്ങി. ക്ഷേത്രം പൂര്‍ണ്ണമായി മറന്ന മട്ടിലാണിപ്പോള്‍. കഴിഞ്ഞ ദിവസം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സന്ദര്‍ശനം നടത്തിയ ഭാഷാസ്നേഹിയായ ഒരാള്‍ക്ക് ക്ഷേത്രത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ വലിയ വിഷമം. വിളക്കു കത്തിപ്പില്ല. അടുത്തകാലത്തെങ്ങും നിലവിളക്ക് തെളിച്ചതിന്റെ സൂചനകളൊന്നുമില്ല. ക്ഷേത്രത്തിനു മുന്നിലെ കല്‍വിളക്കിലും തിരിതെളിച്ചിട്ടില്ല. ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ വിളക്ക് കത്തിക്കാറില്ലെന്നറിഞ്ഞു.
ഭരണക്കാരനായ അഡ്മിനിസ്ട്രേറ്ററെ തിരക്കിയപ്പോള്‍ അദ്ദേഹം ലീവിലാണ്. അദ്ദേഹമാണെങ്കില്‍ ദീനാനുകമ്പ നിറഞ്ഞ ജീവിതത്തിനുടമ! അലറിപ്പാഞ്ഞുവരുന്ന തീവണ്ടിക്കുമുന്നില്‍ പെട്ടുപോയവനെ രക്ഷിക്കുന്നതാരാണെന്നും അവരുടെ മതമെന്താണെന്നും തിരഞ്ഞുനടക്കുന്നയാള്. രക്ഷകന് ഇസ്ലാമാണെങ്കില്‍ ലോകമെങ്ങുമുള്ള മുസ്ലീങ്ങളെ വാനോളം വാഴ്ത്തി ലേഖനമെഴുതുന്നതിനാണ് അദ്ദേഹത്തിനു കമ്പം. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തി എന്‍ഡിഎഫ് ഭീകരര്‍ വെട്ടിമാറ്റിയപ്പോള്‍ ദീനാനുകമ്പക്കാരനായ അഡ്മിനിസ്ട്രേറ്റര്‍ക്ക് മനമലിഞ്ഞില്ല. ലേഖനവും എഴുതിയില്ല. കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരിലും അഭിപ്രായം പറഞ്ഞതിന്റെപേരിലും കൊലപാതകങ്ങള്‍ നടത്തുന്നതിനെ അദ്ദേഹം അപലപിച്ചിട്ടില്ല.
പെഷവാറില്‍ നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കൊലയും അദ്ദേഹത്തിന് ലേഖനമെഴുതാനുള്ള വിഷയമായില്ല. എന്തിനധികം, വെള്ളത്തില്‍ വീഴുന്നവരെയും കിണറ്റില്‍ പെടുന്നവരെയും അപകടത്തിലാകുന്നവരെയും തുടങ്ങി, നേപ്പാളില്‍ ഭൂകമ്പത്തില്‍ പെട്ടവരെവരെ രക്ഷിക്കാന്‍ മതവും ജാതിയും നിറവും നോക്കാതെ മുന്നിട്ടിറങ്ങിയ ആയിരക്കണക്കിന് സുമനസ്സുകളെ കുറിച്ച് ദിവസവും നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുടെ അഡ്മിനിസ്ട്രേറ്റര്‍ അതൊന്നും കണ്ടിട്ടില്ല. ലേഖനം എഴുതാനും തുനിഞ്ഞില്ല.
അലറിവിളിച്ചു വരുന്ന തീവണ്ടിക്കുമുന്നില്പ്പെട്ടുപോയയാള് ഏതുമതക്കാരനാണെന്ന് നോക്കിയല്ല മറ്റൊരാള്‍ രക്ഷിക്കാനിറങ്ങുന്നത്. അവിടെ മനുഷ്യത്വമാണ് പ്രധാനം. ആ മനുഷ്യത്വത്തെ തിരിച്ചറിയാത്തയാളായിപ്പോയി തിരൂര്‍ തുഞ്ചന്‍ പറമ്പിലെ അഡ്മിനിസ്ട്രേറ്ററായ ‘മഹാസാഹിത്യകാരന്’കെ.പി.രാമനുണ്ണി. തുഞ്ചന്‍ പറമ്പിലെ ക്ഷേത്രത്തില്‍ നിലവിളക്ക് തെളിക്കാത്തത് എന്താണെന്ന് അന്വേഷിച്ചു ചെന്ന സന്ദര്ശകന് അഡ്മിനിസ്ട്രേറ്ററെ തിരിച്ചറിഞ്ഞതോടുകൂടി പിന്നൊന്നും പറയാതെ പറമ്പിന്റെ കവാടം കടന്ന് പുറത്തെത്തി. ഇനിയവിടെ നിലവിളക്ക് തിരി തെളിയില്ലെന്ന് സങ്കടപ്പെടുകയും ചെയ്തു.
തുഞ്ചന്‍ പറമ്പ് വെറും സ്മാരകമല്ല. മഹാക്ഷേത്രത്തിന്റെ പവിത്രതയോടെ സംരക്ഷിക്കപ്പെടേണ്ട പുണ്യഭൂമിയാണ്. എന്നാല്‍ ഇപ്പോള്‍ അതങ്ങനെയല്ല പരിപാലിക്കപ്പെടുന്നത്. കോളേജുകുട്ടികള്ക്ക് പ്രണയസല്ലാപങ്ങള്ക്കൊരിടമായോ, കാമുകീകാമുകര്ക്ക് സൈ്വരവിഹാരത്തിന്റെ കേന്ദ്രമായോ അതുമാറിയിരിക്കുന്നു. തുഞ്ചന്റെ തത്തയ്ക്കുമുന്നിലും കാഞ്ഞിരമരത്തിനു മുന്നിലും ക്ഷേത്രമുറ്റത്തുമെല്ലാം പ്രണയികള്‍ മുതല്‍ തീവ്രവാദികള്‍വരെ കൂട്ടംകൂടുന്നു. വിലപ്പെട്ട ഗവേഷണമോ, അന്വേഷണമോ ആരും തുഞ്ചന്‍ പറമ്പ് കേന്ദ്രമാക്കിയിരുന്നു ചെയ്യുന്നുമില്ല. വല്ലപ്പോഴും അവിടെ വന്നുപോകുന്ന ഭരണക്കാരനായ ‘പച്ചതത്ത’ അവിടുന്ന് പറന്നു പോയെങ്കില്‍ എന്നാശിക്കുക കൂടി ചെയ്തു, കാത്തുകാത്തിരുന്ന് തുഞ്ചന്‍ പറമ്പിലെത്തിയ നമ്മുടെ സന്ദര്ശകന്. അങ്ങനെയെങ്കിലും ശാപമോക്ഷമുണ്ടായെങ്കില്…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: