മാവേലിക്കര: എക്സൈസ് വകുപ്പ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന റെഡ് അലര്‍ട്ട് പ്രഹസനമെന്ന് ആക്ഷേപം.ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ളവ നിരോധിച്ച് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വ്യാജ മദ്യവില്‍പ്പന തടയുക എന്നാതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
ജില്ലാ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂം, എല്ലാ എക്സൈസ് ഓഫീസുകളിലും രാത്രി-പകല്‍ ഭേദമന്യേ ഏതു സാഹചര്യവും നേരിടാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുക, പരിശോധനകള്‍ കര്‍ശനമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഓരോ എക്സൈസ് ഓഫീസിലും നിശ്ചിത കേസ് എടുക്കണമെന്ന നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. ഓണം, ന്യൂ ഈയര്‍ സമയങ്ങളില്‍ നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ട് വിരളമായാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബാറുകള്‍ നിര്‍ത്തലാക്കിയതോടെ ഷാപ്പുകളിലും, ബീവറേജസ് ഔട്ട്ലെറ്റുകളിലും തിരക്കു വര്‍ദ്ധിച്ചു. ദിവസം ലക്ഷങ്ങള്‍ വിറ്റുവരവുള്ള ഷാപ്പുകള്‍ വരെ സംസ്ഥാനത്ത് ഉണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും എക്സൈസ് ഉദ്യോഗസ്ഥരുടെ മൗനസമ്മതത്തോടെ ഷാപ്പുകളില്‍ വ്യാജകള്ളാണ് വില്‍ക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
കള്ളിന്റെ ഉത്പാദനം വര്‍ദ്ധിച്ചതായി കാണിക്കാന്‍ സംസ്ഥാനത്ത് ചെത്ത് തൊഴിലാളികളുടെയും ചെത്തു വൃക്ഷങ്ങളുടെയും എണ്ണം പെരുപ്പിച്ചു കാട്ടുന്നതായും ആക്ഷേപമുണ്ട്. പാലക്കാട് ജില്ലയില്‍ ഇന്റര്‍ ഡിവിഷന് പെര്‍മിറ്റ് പ്രകാരം ചെത്തുവാന്‍ തോട്ടങ്ങള്‍ ഉണ്ടെങ്കിലും ചെത്തുതൊഴിലാളികള് പേപ്പറുകളില്‍ പോലുമില്ല.
പാലക്കാട് താത്കാലിക തൊഴിലാളികള്‍ ഉണ്ടെന്നാണ് എക്സൈസ് വകുപ്പ് കാരണം പറയുന്നത്. എന്നാല്‍ ഇവരുടെ പേരോ, മേല്‍വിലാസമോ രേഖകളില്‍ ഇല്ല. പാലക്കാട്ട് ചെത്തിയെടുക്കുന്നതിന്റെ രണ്ടിരട്ടിയിലധികം കള്ളാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. പാലക്കാടന്‍ കള്ള് ഷാപ്പുകളില്‍ എത്തുമ്പോള്‍ വീര്യവും വര്‍ദ്ധിക്കുന്നു.
ഷാപ്പുകളില്‍ നിന്നും കൃത്യമായി പടി ലഭിക്കുന്നതിനാല്‍ പരിശോധനകള്‍ പ്രഹസനമാകുന്നു. ഷാപ്പുകളിലെ രജിസ്റ്ററില്‍ വില്‍പ്പന രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് പാലിക്കാറില്ല. അതിനാല്‍ ഷാപ്പുകളില്‍ എത്തുന്നതും വില്‍ക്കുന്നതുമായ കള്ളിന്റെ അളവ് അറിയാന്‍ സാധിക്കില്ല. തയ്യാറാക്കിയ രജിസ്റ്ററും മാസപ്പടിയും എക്സൈസ് ഓഫീസുകളില്‍ എത്തുമ്പോള്‍ എല്ലാം കൃത്യമാകുന്നു.
റെഡ് അലര്‍ട്ടിന്റെ ഭാഗമായി വന്‍കിട മദ്യരാജാക്കന്മാരെ തൊടാതെ കേസുകളുടെ എണ്ണം തികയ്ക്കാന്‍ ചെറുകിട കച്ചവടക്കാരെയും നിരപരാധികളെയും കള്ളക്കേസില്‍ കുടുക്കുന്നതായും പരാതിയുണ്ട്. വ്യാജമദ്യ വില്‍പ്പന തടയാന്‍ ലക്ഷ്യമിട്ട് പുറപ്പെടുവിച്ച റെഡ് അലര്‍ട്ട്, പിരിവ് തുക വര്‍ദ്ധിപ്പിക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: