ബീജിങ്ങ്: അതിര്‍ത്തി പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാനും സൈനിക സഹകരണം വര്‍ദ്ധിപ്പിക്കാനും ഭീകരതയ്ക്ക് എതിരെ ഒറ്റക്കെട്ടായി പോരാടാനും ഭാരതവും ചൈനയും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ലീ കിയാങ്ങും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ചര്‍ച്ചകളില്‍ 1000 കോടി ഡോളറിന്റെ മുതല്‍മുടക്ക് വരുന്ന 24 കരാറുകള്‍ ഭാരതവും ചൈനയും തമ്മില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങ് ഭാരതം സന്ദര്‍ശിച്ചതു വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ബന്ധം ഇനിയും കൂടുതല്‍ ഉൗഷ്മളമാക്കേണ്ടതുണ്ട്. ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലെ രണ്ടു വന്‍ശക്തികളാണ് ഭാരതവും ചൈനയും. ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് 21ാം നൂറ്റാണ്ടില്‍ വലിയ പങ്കു വഹിക്കാനുണ്ട്. പ്രസ്താവനയില്‍ തുടര്‍ന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. നേതാക്കള്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തും. ഇതിന്റെ ഭാഗമായി നേതാക്കള്‍ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കും.
ബന്ധം മെച്ചപ്പെടുത്താന്‍ ഭാരതവും ചൈനയും ചേര്‍ന്ന് നേതൃവേദി രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗം ഇന്നലെ ബീജിങ്ങില്‍ മോദിയുടേയും ലീ കിയാങ്ങിന്റെയും സാന്നിധ്യത്തില്‍ നടന്നു.
ഭാരത ചൈനാ ബന്ധം മെച്ചപ്പെടാന്‍ സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധവും ആശയവിനിമയവും ശക്തമാകണം. അതിന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കും. ചൈനീസ് സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന് വൈസ് ചെയര്‍മാനെ ഈ വര്‍ഷം തന്നെ ഭാരതം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.
ഭാരത പ്രതിരോധമന്ത്രിയേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും ചൈനയും ക്ഷണിച്ചു. ഭാരത ചൈന സൈന്യങ്ങളുടെ സംയുക്ത അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിക്കും. ഇരുരാജ്യങ്ങളുടേയും സൈനിക കപ്പലുകള്‍ പരസ്പരം സന്ദര്‍ശിക്കും. സൈനിക മേധാവികള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തമാക്കും. സൈനിക ആസ്ഥാനങ്ങള്‍ തമ്മില്‍ ഹോട്ട്ലൈന്‍ വഴി ബന്ധിപ്പിക്കും. അതിര്‍ത്തിയിലെ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. അതിര്‍ത്തിയിലുടനീളം കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ചാ പോയിന്റുകളും തുറക്കും.
ഭീകരതയ്ക്ക് എതിരെ അതിശക്തമായ നിലപാട് എടുക്കാന്‍ ഭാരതവും ചൈനയും തീരുമാനിച്ചു. ഇരു കരസേനകളും ചേര്‍ന്ന് ഭീകരവിരുദ്ധ പോരാട്ടം പരിശീലിക്കും. ഇത് ഈ വര്‍ഷം തന്നെ ചൈനയില്‍ നടക്കും. ഭീകരപ്രവര്‍ത്തനം തടയാനും അതിനുള്ള സാമ്പത്തിക സഹായങ്ങളുടെ ഉറവിടം കണ്ടെത്തി അത് വിലക്കാനും ഭാരതവും ചൈനയും ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഭീകരതയ്ക്ക് എതിരെ അന്താരാഷ്ട്രതലത്തില്‍ നിയമം കൊണ്ടുവരണമെന്നും മോദിയും ലീ കിയാങ്ങും ഐക്യരാഷ്ട്ര സഭയോട് അഭ്യര്‍ഥിച്ചു.
ഐക്യരാഷ്ട്ര സംഘടനയില്‍ സമഗ്ര പരിഷ്കരണം വേണമെന്ന് ഭാരതവും ചൈനയും സംയുക്തമായി ആവശ്യപ്പെട്ടു. യുഎന്‍ സുരക്ഷാ സമിതിയില്‍ അടക്കം ഭാരതത്തിന് കൂടുതല്‍ പങ്ക് വേണമെന്ന ആവശ്യത്തെ ചൈന പിന്തുണച്ചു. ഭാരതത്തിന് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യത്തെയാണ് ചൈന പിന്തുണച്ചിരിക്കുന്നത്.
ഇരുരാജ്യങ്ങളുടേയും വികസനത്തിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം മെച്ചപ്പെടുത്തും.
ഇതിന്റെ ഭാഗമായി വാണിജ്യത്തിനും നിക്ഷേപത്തിനുമുള്ള തടസങ്ങള്‍ നീക്കും. ഇരു രാജ്യങ്ങളുടേയും വിപണികള്‍ പരസ്പരം തുറന്നു നല്‍കും. സാമ്പത്തിക, വികസന സഹകരണം മെച്ചപ്പെടുത്താന്‍ നിതി ആയോഗും ചൈനയിലെ വികസന കേന്ദ്രവും തമ്മിലുള്ള ബന്ധം ഉഷാറാക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ചൈനീസ് കമ്പനികള്‍ ക്രിയാത്മകമായി പങ്കുചേര്‍ന്നതില്‍ ഭാരതം തൃപ്തി രേഖപ്പെടുത്തി.
റെയില്‍വേ രംഗത്തെ സഹകരണം മെച്ചപ്പെട്ടതില്‍ ഭാരതവും ചൈനയും സന്തോഷം പ്രകടിപ്പിച്ചു. ചെന്നൈ ബംഗളൂരു, മൈസൂര്‍ ലൈനില്‍ വേഗത കൂട്ടാനുള്ള പദ്ധതിയില്‍ ചൈന ഭാരതവുമായി സഹകരിക്കുന്നുണ്ട്. ദല്‍ഹി നാഗ്പൂര്‍ അതിവേഗ ട്രെയിന്‍, ഭുവനേശ്വര്‍, ബൈപ്പനഹള്ളി സ്റ്റേഷനുകളുടെ വികസനം തുടങ്ങിയ കാര്യങ്ങളിലും ചൈനയുടെ സഹകരണമുണ്ട്.
ബീജിങ്ങില്‍ നടന്ന യോഗ, തായ്ച്ചെ പ്രദര്‍ശനം മോദിയും ലീ കിയാങ്ങും ചേര്‍ന്ന് വീക്ഷിച്ചു. 2015 ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രത്യേക യോഗ, തായ്ച്ചെ പരിപാടികള്‍ ഒത്തൊരുമിച്ച് സംഘടിപ്പിക്കാനും ഭാരതവും ചൈനയും തീരുമാനിച്ചു.
സ്മാര്‍ട്ട് സിറ്റി വികസനത്തിലും ഒന്നിച്ച് പ്രവര്‍ത്തിക്കും. അതിര്‍ത്തിയിലൂടെയുള്ള വാണിജ്യ സഹകരണം മെച്ചമാക്കും. തീര്ഥാടനങ്ങള് പ്രോല്‍സാഹിപ്പിക്കും. കൈലാസ്, മാനസരോവര്‍ യാത്രകള്‍ക്ക് ചൈന നല്കുന്ന സഹായങ്ങളില്‍ ഭാരതം നന്ദി പ്രകടിപ്പിച്ചു. രണ്ടു മാര്‍ഗങ്ങളിലൂടെയാണ് ഇപ്പോള്‍ ഈ യാത്ര. നാഥുല പാസ് വഴി മൂന്നാമതൊരു മാര്‍ഗം കൂടി ഭാരതത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് തുറന്നു നല്കാന് ചൈന സമ്മതിച്ചു. ഈ പാത ഈ വര്‍ഷം തന്നെ തുറന്നു നല്‍കും. ഭാരതം സന്ദര്‍ശിക്കാന്‍ മോദി ചൈനീസ് പ്രധാനമന്ത്രി ലീ കിയാങ്ങിനെ ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: