ഞാന്‍ ജനിച്ചുവളര്‍ന്നത് കന്യാകുമാരി ജില്ലയിലാണ്. വേലുത്തമ്പി ദളവയും ഇരവിക്കുട്ടിപ്പിള്ള വലിയപടത്തലവനും ഒക്കെ ജനിച്ച കല്‍ക്കുളം താലൂക്കില്‍, കോതനല്ലൂര്‍ വില്ലേജില്‍, കുമാരപുരം എന്ന ദേശത്ത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലാണ് ജനനം എന്നുപറയാം. ജനനത്തീയതി 1948 മെയ്മാസം 3. (1123 മേടമാസം 21 തിങ്കളാഴ്ച). നക്ഷത്രം ചതയം. അച്ഛന് അനന്തകൃഷ്ണപിള്ള ഷഡാനന്ദന്തമ്പി. അമ്മ ലക്ഷ്മിപ്പിള്ള പരമേശ്വരി അമ്മ. ഇപ്പോള്‍ വയസ്സ് 67 കഴിഞ്ഞു. 68 ലേക്ക് കാലെടുത്തുവെക്കുന്നു.
ഇടയ്ക്ക്, വെറുതെ എന്റെ കുട്ടിക്കാലത്തിലേക്ക് മനസ്സ് വല്ലപ്പോഴും ഒന്ന് ഒാടിപ്പോവുന്നു. കൗതുകമുള്ള എന്തൊക്കെ അനുഭവങ്ങളാണ്! മധുരമുള്ള എന്തെല്ലാം ഓര്‍മ്മകളാണ്! ഒപ്പം ചില കയ്പുകളും!
നിരത്തുകള്‍ മൂന്നുംകൂടിയ ഒരു ജംഗ്ഷനാണ് എന്റെ വീടിന് തൊട്ടുമുമ്പില്‍. ഒരു വഴി പത്മനാഭപുരം-തക്കല-നാഗര്‍കോവില്‍ ഭാഗത്തേക്ക്. എതിര്‍വഴി ചിത്തിരംകോട്-വലിയാറ്റുമുഖം-കുലശേഖരം-ആറ്റൂര്‍-തിരുവട്ടാര്‍ ഭാഗത്തേക്ക്. പിന്നെയുള്ളത് പെരുഞ്ചിലമ്പ്-വേളിമല ഭാഗത്തേക്ക്; നേരേ. ജംഗ്ഷനില്‍ വൈകുന്നേരമാവുമ്പോള്‍ പണികഴിഞ്ഞും തിരക്കൊഴിഞ്ഞും ആളുകള്‍ വരും. കൂട്ടംകൂടും. പലരും നിരക്ഷരരാണ്. അവര്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവെക്കും. നേരമ്പോക്കുകള്‍ പറയും. സന്തോഷിക്കും. ജംഗ്ഷനുതൊട്ടാണ് പരമുപിള്ള മാമന്റെ ചായക്കട. പിന്നെ കൊച്ചണ്ണന്റെ മുറുക്കാന്‍കട. ഡാമ്പര്‍ സായ്പിന്റെ സ്റ്റോറ്. വെള്ളസായിപ്പിന്റെ പലചരക്കുകട തുടങ്ങിയ സാംസ്കാരികകേന്ദ്രങ്ങള്‍.
ജംഗ്ഷനിലെ റോഡിനും എന്റെ വീടിനുമിടക്ക് സാമാന്യം വലിപ്പമുള്ള ഒരു മുറ്റമുണ്ടായിരുന്നു. പൊതുജനങ്ങളെ അഭിമുഖീകരിച്ച് ആര്‍ക്കെങ്കിലും നാലുവര്‍ത്തമാനം പറയാനുള്ള ഒരു വേദിയായിരുന്നു അത്. അന്ന് രാഷ്ട്രീയക്കാര്‍ ഇല്ലായിരുന്നതുകൊണ്ട് മുറ്റം മിക്ക ദിവസവും ഫ്രീ! അവിടെ, ആഴ്ചയില്‍ രണ്ട് ദിവസം, കൃത്യമായി വൈകുന്നേരങ്ങളില്‍ വെന്തയക്കോസ്സുകള് വരും. എനിക്ക് നാലോ അഞ്ചോ വയസുള്ളപ്പോഴത്തെ കാര്യമാണ്. വെന്തയക്കോസ്സുകാര് നാലോ അഞ്ചോ ആറോ പേരുണ്ടാകും. ഒന്നോ രണ്ടോ സ്ത്രീകള്‍. മറ്റുള്ളത് പുരുഷന്മാര്. എല്ലാപേരും നല്ല വെളുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍, അവര്‍ക്ക് ഒരു യൂണിഫോം ഉണ്ടായിരുന്നു എന്നു പറയാം. ഉറക്കെ കൊട്ടാനുള്ള ഒരു ബാന്‍ഡ് അതിലൊരാള്‍ കഴുത്തില്‍ ഞാത്തി ഇട്ടിരുന്നു.
ആ സംഘം എന്റെ അച്ഛനെ സ്വാധീനിച്ച് മുറ്റം കയ്യടക്കി. ആഴ്ചയില്‍ രണ്ടുദിവസം വൈകുന്നേരം. ആദ്യം കുറച്ചുനേരം ബാന്ഡുകൊട്ടും. ഒപ്പം ചില പാട്ടുകളും ഉണ്ടാകും. പാട്ടുകള്‍ ശബ്ദായമാനമായ യുഗ്മഗാനങ്ങളോ സംഘഗാനങ്ങളോ ഒക്കെ ആക്കാനാണ് സ്ത്രീകള്‍.
ഇതിനിടെ, ചെറിയ ഒരു ആള്‍ക്കൂട്ടം അവിടെ മുളച്ചുവന്നിട്ടുണ്ടാവും. അവരെ നോക്കി വെന്തയക്കോസ്സിലെ ഒന്നാമന് ഉറക്കെപ്പറയും.
‘ഞാന്‍ ഇതാ ദൈവത്തിന്റെ സുവിശേഷം പറയുവാന്‍ വന്നിരിക്കുന്നു!’ അയാള്‍ക്കുപിന്നില്‍ തൊട്ടടുത്ത മനുഷ്യന് നിന്ന് ഒന്നാമന് പറഞ്ഞ വാചകത്തിലെ അവസാനവാക്ക് ഉറക്കെ ഏറ്റുപറയും.
‘വന്നിരിക്കുന്നൂ…’
പുട്ടിനു തേങ്ങ പോലെ, ഇടയ്ക്കിടക്ക് പാട്ടും പിന്നെ സുവിശേഷവുമായി അത് ഒരു ഒന്നൊന്നരമണിക്കൂര്‍ നീളും. സന്ധ്യയോടെ അവര്‍ മടങ്ങിപ്പോകും.
അവര്‍ എവിടെനിന്നാണു വരുന്നതെന്നോ, എവിടേക്കാണു മടങ്ങിപ്പോകുന്നതെന്നോ അവരെ തീറ്റിപ്പോറ്റുന്നത് ആരാണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. എന്തായാലും, വന്നുകൂടുന്ന ആള്‍ക്കാര്‍ക്കും കുട്ടിയായ എനിക്കുമൊക്കെ നേരംപോകാന്‍ അവരുടെ പ്രകടനം സഹായിച്ചിരുന്നു. അവരോടൊപ്പമുള്ള വെള്ളപ്പുതച്ച സ്ത്രീകള്‍ ആരെന്നോ, അവര്‍ എങ്ങനെ ഈ സംഘത്തില്‍പ്പെട്ടു എന്നോ, അവരുടെ ഭാവി എന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു. അതിനുള്ള പ്രായമോ വിവരമോ ചിന്താശക്തിയോ ഒന്നും അഞ്ചുവയസുള്ള നിഷ്കളങ്കനായ ഒരു കുട്ടിക്ക് ഉണ്ടാവേണ്ട കാര്യമില്ലല്ലോ!
പക്ഷേ, വര്‍ഷം 60 കഴിഞ്ഞിട്ടും ഇന്നും ആ സംഘം എന്റെ ഓര്‍മ്മയുടെ മുറ്റത്തുനിന്ന് ബാന്ഡുകൊട്ടുകയും സംഘഗാനം പാടുകയും ഉറക്കെ, അംഗവിക്ഷേപങ്ങളോടെ സുവിശേഷം പറയുകയും ചെയ്യുന്നു. അന്തരീക്ഷം മുഴുവന്‍ ആ ശബ്ദേഘാഷവും അലര്‍ച്ചയും നിറയുന്നു.
അവര്‍ എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്ന് എനിക്ക് പൂര്‍ണമായും ഓര്‍മ്മവരുന്നില്ല. എനിക്കു മനസിലാവാത്ത എന്തൊക്കെയോ വലിയ വലിയ കാര്യങ്ങള്‍! പക്ഷേ, ഒരു സംഗതി ഓര്‍മയിലുണ്ട്. അതിനു കാരണമുണ്ട്. അന്ന് അവര്‍ യുക്തിഭദ്രമായി പറഞ്ഞുറപ്പിച്ച ആ കാര്യത്തിന് എനിക്കിന്നും മറുപടിയില്ല.
സംഗതി ഇതാണ്:
സുവിശേഷം പറഞ്ഞുപറഞ്ഞ് സ്വയം മറന്ന് നമ്മുടെ വെളിച്ചപ്പാടിനെപ്പോലെ ഹരംകേറി ഒന്നാമന് വിളിച്ചുപറഞ്ഞു-
‘ദ്വാരകയില്‍ ശ്രീകൃഷ്ണന്റെ കല്ലറയുണ്ട്!’
‘ഉണ്ട്. കല്ലറയുണ്ട്.’ രണ്ടാമന് ഉറക്കെ ഏറ്റുപറഞ്ഞു.
‘പക്ഷേ, അതു തുറന്നിട്ടില്ല!’
‘കാരണം കൃഷ്ണന് ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല…’
‘ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല.’
‘എന്നാല്‍ യേശുവിന്റെ കല്ലറ യരൂശലേമിലുണ്ട്.’
‘ഉണ്ട്.’
‘അതു തുറന്നിട്ടുണ്ട്.’
‘തുറന്നിട്ടുണ്ട്.’
‘കാരണം, യേശു ഉയിര്ത്തെഴുേന്നറ്റു.’
‘എഴുന്നേറ്റു!’
‘അപ്പോള്‍ യേശുവാണ് ദൈവം!
യേശു ഉയിര്ത്തെണീറ്റതുകൊണ്ട് യേശുമാത്രമാണ് ദൈവം!’
‘മാത്രമാണ് ദൈവം!’
‘ശ്രീകൃഷ്ണന് ഉയിര്ത്തെണീല്ക്കാത്തതുകൊണ്ട് ദൈവമല്ല!’
‘ദൈവമല്ല…!’
അന്ന്, അതുകേട്ടുനിന്നവരൊക്കെ പരമസാധുക്കളായ കുറേ കൂലിപ്പണിക്കാരും പാവപ്പെട്ട കൃഷിക്കാരും ശരാശരിക്കാരും ഒക്കെയായിരുന്നല്ലോ. അവര്‍ക്ക് മതപരമായോ ദൈവത്തെക്കുറിച്ചോ ഒന്നും ഒരു ധാരണയും ഉണ്ടായിരുന്നിരിക്കാന്‍ വഴിയില്ല.
എനിക്കും കുട്ടിത്തം. ഒന്നുമറിയില്ല. എങ്കിലും വിട്ടുമാറാത്ത ഒരോര്‍മ്മയായി ആ അധികപ്രസംഗം ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു. ആ ‘ലോകസത്യം’ ആ ‘ലോകമഹാത്ഭുതം’ അവതരിപ്പിച്ചപ്പോള്‍ ആ സുവിശേഷക്കാരന്‍ കാണിച്ച മരണവെപ്രാളവും എന്റെ ഓര്‍മ്മയില്‍നിന്നും മായുന്നില്ല.
എന്നാലും അയാളോടും ആ അബദ്ധം ഏറ്റുപറയുന്നവനോടും ഉള്ള ബഹുമാനം എനിക്ക് ഇന്നും കുറയുന്നില്ല. കാരണം, ശ്രീകൃഷ്ണന്റെ കല്ലറ ദ്വാരകയിലുണ്ടെന്ന് അയാള്‍ നേരിട്ടുകണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ആ കല്ലറ തുറന്നിട്ടില്ലെന്നും അതിനാല്‍ ശ്രീകൃഷ്ണന് ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്നും അയാള്‍ മനസിലാക്കിക്കഴിഞ്ഞു! അതുകൊണ്ട് ശ്രീകൃഷ്ണന് ദൈവമല്ല എന്ന് അയാള്‍ക്ക് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു! – അത് അയാള്‍ മാത്രമല്ല, ശിങ്കിടിയും ഏറ്റുപറയുന്നു.
ഇത്രയും കേട്ടിടത്തോളം നിങ്ങള്‍ക്ക് എന്തു മനസിലായി?
‘ദൈവമാകണമെങ്കില്‍ കല്ലറ പൊളിക്കണം.’
കല്ലറ പൊളിക്കണമെങ്കില്‍ അതിനുമുമ്പ് ചാവണം. ശവത്തിനുമേലല്ലേ കല്ലറ?
എങ്കില്‍ ദൈവത്തിനങ്ങു ചാവാതിരുന്നാല്‍ പോരേ? മണ്ണിനടിയില്‍ പോകാതിരുന്നാല്പ്പോരേ? എന്തിനാണ് കല്ലറ പൊളിക്കുന്ന ബുദ്ധിമുട്ടൊക്കെ സഹിക്കുന്നത്?” എന്റെ കൊച്ചുബുദ്ധിയില്‍ തോന്നിയ സംശയങ്ങളാണ്.
മുതിര്‍ന്നപ്പോള്‍, സഹജമായുണ്ടായ വായനാശീലം കൊണ്ട് ഞാന്‍ അവര്‍ പറയുന്ന വലിയ പുസ്തകം മനസ്സിരുത്തി പലവുരു വായിച്ചു. പഴയതും പുതിയതും ഒറിജിനലും മായം ചേര്‍ത്തതും ഒക്കെ വായിച്ചു. അവിടെയൊക്കെ കണ്ടത്, ക്രൂശിതനായ യേശു കുരിശില്‍ക്കിടന്നുകൊണ്ട് ദുഃസഹമായ വേദന താങ്ങാനാവാതെ- ‘പിതാവേ! കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ!’ എന്ന് പ്രാര്‍ത്ഥിക്കുന്നതായിട്ടാണ്.
ജീവിതത്തെ ദുഃസഹമായ വേദനയുടെ കയ്പുനിറഞ്ഞ പാനപാത്രമായി കല്പ്പിച്ചിരിക്കുന്നത് ഒന്നാന്തരം കവിതതന്നെ!
പക്ഷേ, യേശുവും അവസാനരക്ഷക്കായി മറ്റൊരാളെ വിളിക്കുകയാണ്. ‘പിതാവേ!’ എന്ന ദയനീയമായ സംബോധന നോക്കുക. എന്നിട്ട് ആ പിതാവിന്റെ ശക്തിയിലും യേശു സംശയിക്കുന്നതുപോലെ. ‘കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ..’ എന്നാണ് അപേക്ഷ. അപ്പോള്‍, ചിലപ്പോള്‍ കഴിഞ്ഞില്ല എന്നുവരാം എന്നൊരു ആശങ്ക യേശുവിനും ഉണ്ടായിരുന്നു എന്നാണോ? ആരാണ് ശരിയായ ദൈവം? ആരു വിചാരിച്ചാലാണ് നമ്മെയൊക്കെ രക്ഷിക്കുവാന്‍ കഴിയുക? യഥാര്‍ത്ഥ ദൈവത്തിന്റെ പേരെന്ത്?
പണ്ട് അമ്പലപരിസരങ്ങളില്പ്പോലും പറ്റംപറ്റമായി കടന്നുകയറി മതപരിവര്ത്തനക്കച്ചവടം തുടങ്ങിയ ഇവറ്റയെ ആട്ടിയോടിക്കുവാന്‍ വേണ്ടി പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികള്‍ ‘ക്രിസ്തുമതഛേദനം’ എന്ന അഖണ്ഡ താര്‍ക്കിക ഗ്രന്ഥം എഴുതി. സത്യങ്ങള്‍ പുറത്തുവരാതിരിക്കാനും രഹസ്യങ്ങള്‍ മൂടിവയ്ക്കുവാനുമുള്ള വ്യഗ്രതയില്‍ ‘ക്രിസ്തുഛേദനം’ ഒന്നാം പതിപ്പിന്റെ ഏതാണ്ട് മുഴുവന്‍ പ്രതികളും അവര്‍തന്നെ ഒരുമിച്ചു വാങ്ങി കത്തിച്ചത് ചരിത്രം. തെൡവ് നശിപ്പിക്കല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ.
അതുനില്‍ക്കട്ടെ. ഇനി, ശ്രീകൃഷ്ണനിലേക്ക് വരാം. ഭഗവാന് കൃഷ്ണന്റെ കല്ലറ ദ്വാരകയിലുണ്ടെന്ന് കൂലിക്കു കൂവുന്ന ഒരു കുറുനരി നേരിട്ടുപോയി കണ്ടുപിടിച്ചിരിക്കുന്നു. ഒപ്പം ഏറ്റുകൂവുന്ന സഹനരിയും പോയിരിക്കുന്നു. നമുക്കു വിശ്വസിക്കുവാന്‍ ഈസാക്ഷ്യം പറയല്‍ പോരേ? പങ്കജാക്ഷീടെ വയറ്റില്‍ ആനയുടെയത്ര വലിപ്പത്തില്‍ ഉണ്ടായിരുന്ന മുഴ വെറും മൂന്നേമൂന്നു നേരത്തെ മുട്ടിപ്പായ പ്രാര്‍ത്ഥനകൊണ്ട് പങ്കജാക്ഷിയെ വിട്ടൊഴിഞ്ഞ് കാടേറിയ അത്ഭുത സാക്ഷ്യം പറച്ചില് ഈയിടെ അവരുടെ ചാനലില്ക്കണ്ട് മൂക്കത്തു വിരല്‍വച്ചുപോയി! (പങ്കജാക്ഷി ഹിന്ദുവണേ…!) ഏത് മഹാരോഗവും ഇങ്ങനെ മാറും. പങ്കജാക്ഷിയെപ്പോലെ വിശ്വസിച്ച് പ്രാര്‍ത്ഥിച്ചു മതംമാറിയാല്‍ മതി! എട്ടും പത്തും നിലകളിലുള്ള സ്പെഷ്യലിസ്റ്റ് ആസ്പത്രികളുടെ ഗതി ഇനി അധോഗതി!
‘ദ്വാരകയിലെ കല്ലറ! അതു തുറന്നിട്ടില്ലത്രേ. അതുകൊണ്ട് ശ്രീകൃഷ്ണന് ഉയിര്‍ത്തെഴുന്നേറ്റില്ല. ഉയിര്ത്തെഴുന്നേല്ക്കാന്പോലും കഴിയാത്തതുകൊണ്ട് ശ്രീകൃഷ്ണന് ദൈവവുമല്ല!
കറുത്ത ബയന്റുള്ള ഒരു തടിയന് പുസ്തകം മാത്രേമ ലോകത്തുള്ളൂ എന്നു കരുതുന്ന പരാന്നജീവികളോട് ശ്രീമദ് മഹാഭാഗവതത്തെക്കുറിച്ചു പറഞ്ഞാല്‍, അത് ഒരു ജാത്യന്ധനെ കണ്ണാടി കാണിക്കുംപോലെയാവും.
ദ്വാരക കടലെടുത്തതും ഭഗവാന്റെ സ്വര്ഗാരോഹണവുമൊന്നും ഈ ജന്മം അവര്‍ക്ക് വായിച്ചറിയുവാനോ കേട്ട് ഉള്‍ക്കൊള്ളുവാനോ കഴിയാതെ പോയിട്ടുണ്ടെങ്കില്‍, അത് സ്വന്തം മുറ്റത്തുനിന്ന് ചില അവിവേകികള്‍ കൂവിവിളിച്ചതു കേള്‍ക്കാനുള്ള ഭാഗ്യദോഷം ചെയ്ത ഒരു കുട്ടിയുടെ കുറ്റമല്ല.
പക്ഷേ, അന്ന് അവര്‍ വിതച്ചുതുടങ്ങിയ അന്യമതവിദേ്വഷത്തിന്റെ ആ വിത്ത് ഇന്ന് നാടുനീളെ മുളച്ച് മതപരിവര്ത്തനകേന്ദ്രങ്ങളായി, നട്ടുച്ചക്കും പാതിരാക്കുപോലും ഉള്ള അലര്‍ച്ചകളായി, ബാന്ഡുസ്ഫോടനങ്ങളായി സാധുക്കളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. സമാധാനമായി ഒന്നു കണ്ണടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണു പലേടത്തും! കൂനിന്മേല് കുരു എന്നതുപോലെ, അതിനിടെ അവരുടെ ഭാഗത്തുനിന്ന് ഒരു മതാധ്യക്ഷന് മദ്ധ്യസ്ഥം പറയുന്നു: ‘മതം മനഃസമാധാനത്തിന്!’ അദ്ദേഹത്തോട് വളരെ ലളിതമായ ഒരു മറുചോദ്യം ചോദിക്കട്ടെ: ”പക്ഷേ, ആരുടെ മനഃസമാധാനത്തിന്?” ഉത്തരമുണ്ടോ?
ഞങ്ങളുടെ കുഗ്രാമത്തില്‍ ഇഡ്ഡലിയോടു ചേര്‍ക്കുന്ന ചട്നിക്ക് വെന്തയക്കോസ് എന്നാണ് പറയാറ്. കോസ് എന്നാല്‍ ചട്നി. വെന്തയം എന്നാല്‍ ഉലുവ. ഉലുവ അരച്ചുചേര്‍ത്ത ചട്നി- വെന്തയക്കോസ്സ്. പെന്റേക്കോസ്റ്റുകാരെക്കാണുമ്പോഴും അവര്‍ ഈ പേര്തന്നെയാണ് പറയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: