ആഗോളതാപനത്തെ തുടര്‍ന്നുണ്ടാകുന്ന മഞ്ഞുരുകലും അതിമൂലം സമുദ്രനിരപ്പില്‍ സംഭവിക്കുന്ന ഉയര്‍ച്ചയും ഉപ്പുവെള്ളം ശുദ്ധജല സ്രോതസ്സുകളില്‍ കലരുന്നതോടെ കനത്ത ശുദ്ധജല ക്ഷാമം നാം നേരിടാന്‍ പോവുകയാണ്. കടലിലോ കായലിലോ എത്തിച്ചേരുന്ന എല്ലാ നദികളിലേയ്ക്കും കടല്‍ ജലം വേലിയേറ്റ സമയത്ത് ഇരച്ചു കയറും.
കേരളത്തിന് ഇത് വന്‍ പ്രതിസന്ധിയുണ്ടാക്കും. തീരദേശജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ മിക്കവാറും പട്ടണങ്ങള്‍ പൂര്‍ണമായും രൂക്ഷമായ കുടിവെളളക്ഷാമത്തിലാകും.ഇതോടെ കുടിവെള്ളം, വ്യാവസായിക, കാര്‍ഷിക ജല പമ്പിംഗ് നിലയ്ക്കുന്ന അവസ്ഥ വരെ എത്തുന്നത് ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തിലെ നദികള്‍ സംസ്ഥാന ജനതയുടെ വരദാനങ്ങളാണ്. പശ്ചിമഘട്ട മലമടക്കുകളില്‍നിന്ന് ഉത്ഭവിക്കുന്ന നമ്മുടെ 44 നദികളും തോടുകളും ഈ തോടുകളും തടാകങ്ങളുമാണ് കേരളത്തെ ഹരിതാഭമാക്കുന്നത്. ഇവിടെ കൃഷി സാധ്യമാക്കുന്നതുതന്നെ നദികള്‍ മൂലമാണ്. പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന പശ്ചിമഘട്ട മലമടക്കുകളിലെ പട്ടണങ്ങള്‍ (ഹൈറേഞ്ച്) ഇടനാട്ടിലെ ഗ്രാമ-നഗര പ്രദേശങ്ങള്‍, തീരദേശ നഗരങ്ങള്‍ എന്നിവയ്ക്കെല്ലാം കുടിവെള്ളം ഉറപ്പാക്കുന്നത് നമ്മുടെ നദികളാണ്.
നദികള്‍ എന്നും സംസ്കാരങ്ങളുടെ ഉത്ഭവസ്ഥാനങ്ങളാണ്. കേരളീയ സംസ്കാരങ്ങളെല്ലാം നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശബരിമല തീര്‍ത്ഥാടനം പമ്പാനദിയുമായും ശിവരാത്രി മഹോത്സവവും മലയാറ്റൂര്‍ തീര്‍ത്ഥാടനവും പെരിയാറുമായും മാമാങ്കം ഭാരതപ്പുഴയുമായും ബന്ധപ്പെട്ടിരിക്കുന്നു. മരണമടയുന്നവരുടെ ചിതാഭസ്മം ഒഴുക്കുന്നത് നമ്മുടെ പുണ്യനദികളിലാണ്. ഉത്സവങ്ങളും ആചാരാനുഷ്ഠാനങ്ങളും തിരുനാളുകളും നദീതീരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലിഫ്റ്റ് ഇറിഗേഷന്‍, ജലസേചനം, കൃഷി, കിണറുകളിലെ കുടിവെള്ളം എന്നിവയെല്ലാം നമ്മുടെ നദികളെ ആശ്രയിച്ചാണ്. സംസ്ഥാനത്തെ 40 ഡാമുകളും വൈദ്യുതി ഉല്‍പ്പാദനത്തിനോ ജലസേചനത്തിനായോ നിര്‍മിക്കപ്പെട്ടവയാണ്. നദികള്‍ നശിച്ചാല്‍ സംസ്ഥാനത്തെ നഗരജീവിതം നിലയ്ക്കും. പമ്പിങ് സ്റ്റേഷനുകളില്‍ ഉപ്പുവെള്ളം കയറിയാലത്തെ അവസ്ഥ പറഞ്ഞറിയിക്കാനാവാത്തതാണ്. മഞ്ഞുരുകി ജലം ലഭിക്കുന്ന ഒരു നദിയും നമുക്കില്ല. അതുകൊണ്ടുതന്നെ നദികളിലെ വേനല്‍ക്കാല നീരൊഴുക്കെന്നാല് പശ്ചിമഘട്ട കാടുകളില്‍ മഴക്കാലങ്ങളില്‍ പെയ്തിറങ്ങുന്ന ഭൂഗര്‍ഭജലമാണ്.
നമ്മുടെ കാടുകളും എസ്റ്റേറ്റുകളും പച്ചപ്പും നദികള്‍ തരുന്ന ദാനങ്ങളാണ്. നമ്മടുടെ ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ ഏറിയ പങ്കും നദികളുടെ സംഭാവനയാണ്. നദികളിലൂടെയുള്ള ചരക്കുനീക്കം, ഗതാഗതം എന്നിവ കേരളത്തിന്റെ പ്രത്യേകതകളാണ്. സംസ്ഥാനത്തെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് ഒഴുകുന്ന സംസ്ഥാനത്തെ നദികള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്.
മണലെടുപ്പിനെ തുടര്‍ന്ന് മിക്ക നദികളീടെയും ആഴം സമുദ്രനിരപ്പിലും താഴെയായി. നദീതീര കൈയേറ്റം, മലിനീകരണം, തീരം കരിങ്കല്‍ കെട്ടല്‍, നദീജലം തിരിച്ചുവിടല്‍, വൃഷ്ടിപ്രദേശത്തെ വനനാശം, അണക്കെട്ടുകളുടെ പെരുപ്പം, അശാസ്ത്രീയ തടയണകള്‍, ഗ്രാമങ്ങളിലെയും പട്ടണങ്ങളുടെയും അഴുക്കുചാലുകള്‍ നദിയിലേക്ക് ഒഴുകല്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാല്‍ നമ്മുടെ നദികള്‍ നാശോന്മുഖമാണ്. ചത്തതൊക്കെ ആറ്റിലെറിയുന്ന മലയാളിയുടെ സ്വഭാവം നദികളെ കൂടുതല്‍ മാലിന്യപൂരിതമാക്കുന്നു. വ്യവസായശാലകള്‍ ഉല്‍പ്പാദനത്തിനുള്ള ജലം നദികളില്നിന്നെടുക്കുകയും മലിനജലം പുഴയിലേക്ക് ഒഴുക്കല്‍ എന്ന പതിവ് ഇന്നും നിര്‍ബാധം തുടരുകയാണ്.
സംസ്ഥാനത്ത് ദ്രവമാലിന്യ പുഴയുടെ തുടക്കം മുതല്‍ പതനംവരെ ജനങ്ങള്‍ ഒഴുക്കുകയാണ്. കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ സംസ്ഥാനത്ത് പ്രത്യേക സംവിധാനങ്ങളൊന്നുമില്ല. അതിനാല്‍ വീടുകളില്‍നിന്നും കക്കൂസ് മാലിന്യങ്ങള്‍ ശേഖരിക്കുന്ന മുച്ചക്ര സൈക്കിള്ടാങ്കുകളിലെ മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ പുഴകളിലാണ് തള്ളുന്നത്. പമ്പയില്‍ തീര്‍ത്ഥാടന കാലഘട്ടങ്ങളിലും പെരിയാറില്‍ ശിവരാത്രി കാലഘട്ടങ്ങളിലും കോളിഫോം ബാക്ടീരിയകള്‍ (മനുഷ്യമലത്തിലെ ബാക്ടീരിയ) ഒരു മില്ലിലിറ്ററില്‍ അനേകലക്ഷങ്ങള്‍ എന്ന തോതിലാണ് വര്‍ധിക്കുന്നത്. വ്യവസായശാലകളില്‍ മാലിന്യങ്ങള്‍ പലപ്പോഴും നദികളില്‍ മത്സ്യസമ്പത്തിനെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്.
ശുദ്ധജലം എന്ന് കരുതി നാം കുടിക്കന്ന നദീജലത്തില്‍ വിഷമാലിന്യങ്ങളുടെ തോത് ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നുവെന്നത് ഗൗരവതരമാണ്. നമ്മുടെ നദികളിലെ ശുദ്ധജലം ജൈവമാലിന്യത്താലും രാസമാലിന്യത്താലും മനുഷ്യന് കുടിക്കുവാന്‍ കൊള്ളാത്ത അവസ്ഥയിലേയ്ക്കാണ് ഒഴുകി നീങ്ങുന്നത്. നദികള്‍ നശിപ്പിക്കപ്പെടുമ്പോള്‍ കേരളജനതയുടെ കുടിവെള്ളമാണ് മുട്ടുന്നത്.
കേരള സര്‍ക്കാരിന്റെ വിവിധവകുപ്പുകള്‍ നിലനില്ക്കുന്നതുപോലും നദികളുടെ ജലം ഉപയോഗപ്പെടുത്തിയാണ്. വൈദ്യുതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, കൃഷിവകുപ്പ്, വ്യവസായവകുപ്പ്, ഫിഷറീസ്വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വനംവകുപ്പ്, പരിസ്ഥിതി വകുപ്പ്, ആരോഗ്യവകുപ്പ്, ജൈവവൈവിധ്യബോര്‍ഡ്, ജലസേചന വകുപ്പ്, വിനോദസഞ്ചാരവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ്, ഭൂവിനിയോഗവകുപ്പ്, ഡാം സേഫ്റ്റി അതോറിറ്റി, സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി വകുപ്പ്, റവന്യൂ വകുപ്പ്, സാംസ്കാരിക വകുപ്പ് തുടങ്ങിയ കേരള സര്‍ക്കാരിന്റെ പ്രധാന വകുപ്പുകളും സംവിധാനങ്ങളുമെല്ലാം നദികളുമായി ബന്ധപ്പെട്ടവയാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ ഒരു സര്‍ക്കാര്‍ സംവിധാനവും നദീസംരക്ഷണത്തിന് ഒന്നും ചെയ്യുന്നില്ലെന്നതാണ് വാസ്തവം.
എക്കാലവും നദികള്‍ ആവശ്യാനുസരണം ശുദ്ധജലം തരുമെന്ന മിഥ്യാധാരണയാണ് സര്‍ക്കാരിന്. ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനം സര്‍ക്കാരിനെതിരെ തിരിഞ്ഞ ചരിത്രം ലോകരാജ്യങ്ങളില്‍ നിരവധിയാണ്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെപോലെ കുടിവെള്ള സ്രോതസ്സുകളുടെ അപര്യാപ്തതയല്ല കേരളത്തില്‍ കുടിവെള്ള ക്ഷാമത്തിന് പ്രശ്നമായിട്ടുള്ളത്. ഭരിക്കുന്ന സര്‍ക്കാരിന്റെ ജനങ്ങളോടുള്ള അവഗണനയും അശാസ്ത്രീയ കാഴ്ചപ്പാടുകളും അഴിമതിയും അറിവില്ലായ്മയുമാണ് ഇനിയും കേരളത്തില്‍ നദികള്‍ സംരക്ഷിക്കുവാന്‍ നടപടി ഉണ്ടാവാത്തത്. നദികള്‍ കൈയേറി സര്‍ക്കാര്‍ഭൂമി അധീനതയിലാക്കിയവര് നിരവധി. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പുഴകൈയേറ്റങ്ങള്ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നാടാണ് നമ്മുടേത്. പുഴകള്‍ക്ക് നാഥനില്ലാത്ത അവസ്ഥയാണ്.
ഒരു ഡസനിലധികം സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗിക്കുകയും നദികളെ സംരക്ഷിക്കേണ്ട ചുമതല ആരും ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് നിയമങ്ങളെ നോക്കുകുത്തികളാക്കി റിയല്‍ എസ്റ്റേറ്റ് മാഫിയകളും ഫഌറ്റ് നിര്‍മ്മാണക്കാരും നദീതീരങ്ങള്‍ സ്വന്തമാക്കുന്നത്. പുഴകളില്‍ നിന്നും വെള്ളമെടുത്ത് വില്‍ക്കുന്നതിനും പുഴവെള്ളമെടുത്ത് ഉപയോഗിക്കുന്നതിനും ഒരു നിയന്ത്രണവുമില്ല.
സര്‍ക്കാരിന്റെ വകുപ്പുകളുടെ അതിപ്രസരം നദികളുടെ മേല്‍ ഉള്ളതുകൊണ്ട് നദിയുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ആലോചിക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ഒരു വകുപ്പ് നദികളുടെ ഉത്തരവാദിത്വം ഏറ്റെടുത്താല്‍ പോലും മറ്റൊരു വകുപ്പും അതിനോട് സഹകരിക്കുകയുമില്ല.
സര്‍ക്കാര്‍ പണ്ട് നദികളെ നീര്‍ത്തടമായി കണ്ടിരുന്നത് തുടക്കം മുതല്‍ പതനംവരെയുള്ള നദിയൊഴുകുന്ന സ്ഥലങ്ങളും തീരങ്ങളും വൃഷ്ടിപ്രദേശവും ചേര്‍ത്താണ്. കേരളത്തിന്റെ ആദ്യ മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ജലസേചന-ജല വൈദ്യുത പദ്ധതികള്‍ക്കായി ബജറ്റ് അവതരിപ്പിക്കുവാന്‍ വേണ്ടി പുഴകളിലെ ഒഴുക്കിനെ കുറിച്ചും മഴയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ഗവേഷണം നടത്തിക്കുമായിരുന്നു. നദികള്‍ക്ക് വന്‍ പ്രാധാന്യമായിരുന്നു അന്നത്തെ സര്‍ക്കാരുകള്‍ കൊടുത്തിരുന്നത്. ഇന്ന് ധനമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലേക്ക്, അതായത് മൂവാറ്റുപുഴയെ മീനച്ചിലാറില്‍ എത്തിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ പരിസ്ഥിതി നാശത്തിന് മുതിരുന്നതുതന്നെ നദികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ വ്യതിയാനമാണ്.
നദികള്‍ സംരക്ഷിക്കേണ്ടത് ഈ തലമുറയുടെ മാത്രം ആവശ്യമല്ല. നിരവധി ഭാവിതലമുറകളുടെ അത്യാവശ്യമാണ്. നദികള്‍ നിലനില്ക്കണമെങ്കില് കുന്നുകളും മലകളും സംരക്ഷിക്കപ്പെടണം. വനമേഖല പുഷ്ടിപ്പെടണം. നദികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലുടെ തലത്തിലല്ല സംരക്ഷിക്കേണ്ടത്. അവയെ പൂര്‍ണമായും ഒരു ജലസ്രോതസ്സായി കണ്ട് ഓരോ നദിയെയും തീരത്തെയും വൃഷ്ടിപ്രദേശത്തെയും സംരക്ഷിക്കണം. നദികള്‍ പൊന്മുട്ടയിടുന്ന താറാവിനെ പോലെയാണ്. അവ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: